എണ്ണപ്പേടി, സൗദി ദുബായ് മോഡല്‍ പരീക്ഷിക്കാനൊരുങ്ങുന്നു
റിയാദ്: സൗദിയുടെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ നിക്ഷേപത്തില്‍ വന്ന കുറവ് മറികടക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് രാജ്യമിപ്പോള്‍. എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും ഭാഗികമായി നിലച്ചതോടെ വിനോദസഞ്ചാര രംഗത്ത് ചുവടുറപ്പിക്കാനുള്ള ശ്രമമാണ് സൗദിയുടേത്. സൗദി അറേബ്യഅവധിക്കാലം ചെലവഴിക്കാനുള്ള ഒരിടമായി ആര്‍ക്കും തോന്നുകയില്ല എന്നത് സത്യമാണ്. മറ്റ് അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ളതുപോലുള്ള വിനോദ വിപണിയല്ല പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യമായ, ശരീഅത്ത് നിയമങ്ങള്‍ പിന്തുടരുന്ന സൗദിയിലേത്. അതിനുള്ള പ്രധാനകാരണം സൗദിയില്‍ നിലനില്‍ക്കുന്ന യാഥാസ്ഥിതിക മുസ്ലിം മനോഭാവവും മുസ്ലിം നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുള്ള നിലപാടുകളുമാണ്. മദ്യ ഉപഭോഗത്തോടുള്ള എതിര്‍പ്പ്, സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങള്‍ എന്നിവ ഇതിനുള്ള ഉദാഹരണങ്ങളാണ്.
എന്നാല്‍ ഇപ്പോള്‍ സൗദി ശ്രമിച്ചുകൊണ്ടിരിക്കുന്നത് സാമ്പത്തിക പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കാന്‍ വിനോദ സഞ്ചാര സൗഹൃദ രാജ്യമാക്കിത്തീര്‍ക്കുന്നതിന് വേണ്ടിയാണ്. വിനോദ സഞ്ചാരം രാജ്യത്തിന്റെ രണ്ടാമത്തെ പ്രധാന വരുമാന സ്രോതസ്സാണെന്ന് സൗദി അധികാരികള്‍ തന്നെ സമ്മതിക്കുന്നു. ഇതിന് പിന്നാലെയാണ്. വിനോദസഞ്ചാര രംഗത്ത് ചുവടറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. സൗദി ആരംഭിച്ച വിഷന്‍ 2020 പദ്ധതിയും എണ്ണ ഉല്‍പ്പാദന രംഗത്ത് ഉലഞ്ഞുകൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയെ പിടിച്ചുനിര്‍ത്തുന്നതിനും വിദേശ നിക്ഷേപത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി വിനോദസഞ്ചാര രംഗത്ത് 2020നുള്ളില്‍ 8 മുതല്‍ 46 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ദൈര്‍ഘ്യമേറിയ തീരപ്രദേശങ്ങള്‍, ചരിത്ര മ്യൂസിയങ്ങള്‍, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഉന്നത അന്താരാഷ്ട്ര നിലവാരത്തിലുള്ള പദ്ധതിക്കാണ് സൗദി ലക്ഷ്യമിടുന്നത്. സൗദിയുടെ സമ്പദ് വ്യവസ്ഥയെ പഴയകാല പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഉപഭരണാധികാരിയായ മുഹമ്മദ് ബിന്‍ സല്‍മാന്റേത്. വിഷന്‍ 2020ക്ക് ചുക്കാന്‍ പിടിക്കുന്നതിന് പിന്നിലെ കാരണവും ഇതുതന്നെയാണ്. വിനോദസഞ്ചാരമേഖലയിലേക്ക് എല്ലേ വിദേശികള്‍ക്കും ഏറെ വിശാലമായ വഴി തുറന്നിടാനുള്ള ശ്രമം കൂടിയാണ് സൗദി ഇപ്പോള്‍ നടത്തിവരുന്നത്.
ഇസ്ലാമിക വിശ്വാസത്തിന്റെ സ്വഗൃഹമാണ് മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന സൗദി. മതവിശ്വാസികളുടെ വരവിനെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് ഈ മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ലോകബാങ്കിന്റെ കണക്കനുസരിച്ച് 2014ല്‍ വിനോദസഞ്ചാരികളും വിശ്വാസികളുമുള്‍പ്പെടെ 18 മില്യണ്‍ ആളുകള്‍ സൗദി സന്ദര്‍ശിച്ചുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇവരിലേറെയും വിശ്വാസികളോ തീര്‍ത്ഥാടന വിനോദയാത്രക്ക് എത്തുന്നവരോ ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തിന്റെ വിനോദസഞ്ചാരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചമില്ലാതെ തുടരുന്ന ഈ സാഹചര്യത്തില്‍ മക്കയ്ക്കും മദീനയ്ക്കും പുറത്തേക്ക് വലിയൊരു വിഭാഗം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നുറപ്പാണ്. പെട്ടെന്ന് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നത് സൗദിയുടെ വരുമാനരംഗത്ത് വളര്‍ച്ചയുണ്ടാക്കാന്‍ കഴിയുന്നതുമല്ല. സൗദിയുടെ ജിഡിപിയില്‍ 2.5 ശതമാനം നിലവില്‍ വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ളതാണ്. എണ്ണ ഉല്‍പ്പാദന രംഗത്തുനിന്നുള്ള വരുമാനം ഇതില്‍ 50 ശതമാനത്തോളമാണ് വരുന്നത്.
വിനോദസഞ്ചാര മേഖല വഴി വരുമാനമുണ്ടാക്കാനുള്ള സൗദിയുടെ ശ്രമം ആദ്യത്തേതല്ലെന്ന് എടുത്തുപറയേണ്ടിവരും. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലെ വിദഗ്ദനായ ടോബി മാത്തിസണാണ് വിനോദസഞ്ചാര മേഖലയില്‍ നിലയുറപ്പിക്കാന്‍ സൗദി നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിവരിക്കു്ന്നത്്. സൗദിയില്‍ നിലനില്‍ക്കുന്ന മത- സാമൂഹിക മൂല്യങ്ങളില്‍ കാതലായ മാറ്റം വരുത്താതെ സൗദിക്ക് ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിക്കാന്‍ കഴിയില്ലെന്നാണ് ടോബിയുടെ പക്ഷം.
രാജ്യത്ത് ഒരു ഇസ്ലാമിക് മ്യൂസിയത്തിന്റെ അഭാവമുണ്ടെന്ന് നേരത്തെ സല്‍മാന്‍ രാജകുമാരന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇസ്ലാമിനെക്കുറിച്ച് അറിയാനായി വരുന്ന സമുദായത്തിന് പുറത്തുള്ളവര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ അത് അനിവാര്യമാണെന്ന് അദ്ദേഹം പറയുന്നു. ഇത് ഇസ്ലാമിന്റെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നതിന് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മറ്റ് രാജ്യങ്ങളില്‍ ക്രിസ്തു, ജൂത മതങ്ങള്‍ ഇതിനായി പ്രത്യേകം സ്ഥലങ്ങള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന സല്‍മാന്‍ രാജകുമാരന്‍ ഇത് അതാത് രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും അല്‍ അറേബ്യക്ക് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ രാജകുമാരന്‍ പറയുന്നു.












Click it and Unblock the Notifications