Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാവനയും സാഹിത്യവും മാറിയേ തീരൂ...പി കെ രാജശേഖരന്‍

സാധാരണ സാഹിത്യവായനയ്‌ക്ക്‌ അപരിചിതമായ പല വിഷയങ്ങളും ഏകാന്തനഗരങ്ങള്‍ എന്ന താങ്കളുടെ പുസ്‌തകം സൂചിപ്പിക്കുന്നുണ്ട്‌. ഗൗരവബുദ്ധ്യാ സാഹിത്യം വായിക്കുന്നതോടൊപ്പം വാര്‍ത്താ വിനിമയ ലോകത്തു നടക്കുന്ന പുതിയ വിപ്ലവങ്ങളെ സദാ നിരീക്ഷിക്കുന്ന ഒരാളാണ്‌ താങ്കളെന്നും പുസ്‌തകം തെളിവു തരുന്നുണ്ട്‌. പുതിയ ലോകത്തിന്റെ സാധ്യതകള്‍ മനസിലാക്കാന്‍ ശ്രമിക്കുന്ന താങ്കളുടെ ആസ്വാദന ബോധത്തെ തൃപ്‌തിപ്പെടുത്തുന്നവയാണോ മലയാളത്തില്‍ സൈബര്‍ ലോകം പ്രമേയമാക്കുന്ന കഥകളും നോവലുകളും? ഒരു ശ്രമം എന്നതിലപ്പുറം എന്താണ്‌ അവയുടെ പ്രസക്തി.?

ഭാവിയെ നോക്കല്‍‍‍‍‍‍‍ കൂടിയാണ് സാഹിത്യനിരൂപകന്‍‍‍‍‍‍‍ എന്ന നിലയില്‍‍‍‍‍‍‍‍‍ എന്റെ കടമ എന്നു ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. നിലവിലുളള സാഹിത്യസൃഷ്ടികളുടെ ഗുണഗണവിചാരണ മാത്രമല്ല, ഭാവിയെക്കുറിച്ചു കൂടി നാം സംസാരിച്ചു കൊണ്ടിരിക്കണം.

മലയാളത്തിലുണ്ടായ ചില കഥകള്‍‍‍‍‍‍‍‍ എന്നെ സന്തോഷിപ്പിച്ചതു കൊണ്ടാണ് ഭാവനാതീതം എന്ന കഥാസാമാഹാരം ഞാന്‍‍‍‍‍‍‍‍‍ എഡിറ്റു ചെയ്തത്. എം നന്ദകുമാറിന്റെ കഥകള്‍‍‍‍‍‍‍, പ്രത്യേകിച്ച് വാര്‍‍‍‍‍‍‍ത്താളിയൊക്കെ എന്നെ ശരിക്കും പരിഭ്രമിപ്പിച്ച കഥകളാണ്.

കന്പ്യൂട്ടറിനെക്കുറിച്ച് നന്ദകുമാറിന് അറിയാമെന്നതിന്റെ മെച്ചം ആ കഥകള്‍‍‍‍‍‍‍ക്കുണ്ട്. എന്നാല്‍‍‍‍‍‍‍‍‍ ചന്ദ്രമതിയുടെ വെബ് സൈറ്റ് എന്ന കഥയുടെ പേരില്‍‍‍‍‍‍‍‍‍‍‍‍‍ മാത്രമാണ് സൈബര്‍‍‍‍‍‍‍‍ ബന്ധം. ആ പേരു മാറ്റി റെസ്റ്റോറന്റ് എന്നാക്കിയാലും കഥ അതുതന്നെ.

എന്നാല്‍‍‍‍‍‍‍‍‍ നന്ദകുമാറിന്റെ എഴുത്ത് അതുപോലെയല്ല. ഭാവി ശരിയാവുക തന്നെ ചെയ്യും എന്ന് വിശ്വസിക്കുന്ന ഒരു ശുഭാപ്തി വിശ്വാസം എനിക്കുണ്ട്. അതിനുളള വഴി തെളിക്കലുകളാണ് നിരൂപകന്‍‍‍‍‍‍ എന്ന നിലയില്‍‍‍‍‍‍‍‍‍ ഞാന്‍‍‍‍‍‍‍‍‍ നടത്തുന്നത്. ഈ വിഷയങ്ങള്‍‍‍‍‍‍‍‍‍‍ പ്രമേയമാക്കുന്ന ഇപ്പോഴത്തെ സാഹിത്യം അത്രകണ്ട് എന്നെ തൃപ്തിപ്പെടുത്തുന്നില്ല.

എഡ്വേര്‍ഡ്‌ സെയ്‌ദിന്റെ ഭാവനാഭൂമി ശാസ്ത്രം എന്ന ആശയം ഏകാന്തനഗരങ്ങളുടെ ആമുഖത്തില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്‌. ഗതാഗതം, വ്യാപാരം, സാംസ്‌കാരിക വിനിമയം, വാര്‍ത്താവിനിമയ സാധ്യതകളുടെ അത്ഭുതകരമായ വളര്‍ച്ച, അന്താരാഷ്ട്ര വ്യാപാരത്തിന്റെ വര്‍ദ്ധന, മൂലധന പ്രവാഹം, ഔട്ട്‌ സോര്‍സിംഗ്‌ ഇങ്ങനെ ആഗോളീകരണം വൈവിദ്ധ്യമാര്‍ന്ന മേഖലകളിലൂടെയാണ്‌ കടന്നു വരുന്നത്‌. എന്നാല്‍ നമ്മുടെ സാഹിത്യകാരന്മാരുടെ ഭാവന ഈ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകളിലേയ്‌ക്ക്‌ കടന്നു വരുന്നില്ല. ഈ വെല്ലുവിളികള്‍ ഏറ്റെടുക്കാനുളള പ്രാപ്‌തി നമ്മുടെ സാഹിത്യകാരന്മാര്‍ക്കുണ്ടെന്നു കരുതുന്നുണ്ടോ?

ആഗോളീകരണത്തിന്റെ പേരിലുളള പ്രബന്ധരചനകളാണ് ഇന്നത്തെ സാഹിത്യം. അതിന്റെ മറ്റു സാധ്യതകള്‍‍‍‍‍‍‍‍ നാം ആരായുന്നില്ല. പുതിയ ലോകത്തെ നമ്മുടെ ഭാവനയ്ക്കു വേണ്ടി ഉപയോഗിക്കണം. ആ സ്വാധീനം നമ്മുടെ കൃതികളുടെ രൂപത്തെയും ഭാവത്തെയും പ്രമേയത്തെയും മാറ്റുക തന്നെ വേണം. അതു സാധ്യമാകണമെങ്കില്‍‍‍‍‍‍‍‍ എഴുത്തുകാര്‍‍‍‍‍‍‍‍‍‍ മാറുന്ന ലോകത്തോട് ഏറ്റുമുട്ടിയേ തീരൂ.

ആശയപരവും സദാചാരപരവുമായ സംഘര്‍‍‍‍‍‍‍‍‍‍ഷങ്ങള്‍‍‍‍‍‍‍‍‍ ഉണ്ടാകണം. രൂപലംഘനം എന്നത് രൂപ ലംഘനത്തിനു വേണ്ടിത്തന്നെ ചെയ്യണം. അതൊരു പ്രത്യയശാസ്ത്രമാണ്. അടുക്കി വച്ചിരിക്കുന്ന പാരന്പര്യത്തിന്റെ അട്ടികളെ നാം തകര്‍‍‍‍‍ക്കണം.

നോവലിസ്റ്റുകളും കഥാകൃത്തുക്കളും കവികളും ഇത് ചെയ്യണം. നിര്‍‍‍‍‍‍‍‍‍ഭാഗ്യവശാല്‍‍‍‍‍‍‍‍‍‍‍‍‍ അതു നടക്കുന്നില്ല. പലതിനെയും തകര്‍‍‍‍‍‍‍‍ത്താണ് തകഴിയും ബഷീറും വികെഎനും തങ്ങളുടെ എഴുത്തിനെ മുന്നോട്ടു കൊണ്ടു പോയത്. ആ ശേഷി ഇന്നത്തെ സാഹിത്യകാരന്മാര്‍‍‍‍‍‍‍‍ പ്രകടിപ്പിക്കുന്നില്ല.

പുതിയ സാഹിത്യകാരന്മാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ആഗോളീകൃത മനുഷ്യരാണോ എന്നു തന്നെ എനിക്ക് സംശയമുണ്ട്. ആഗോളീകരണത്തിന്റെ ചവറ്റു കുട്ടയാണ് നാം. സൈദ്ധാന്തികമായി ആഗോളീകരണം വിഭാവനം ചെയ്യുന്നത് സ്വതന്ത്രമായ മത്സരത്തിന്റെ ലോകമാണ്. ഒരുകാലത്തും ഈ സ്വതന്ത്രമത്സരം സാധ്യമാക്കില്ല എന്നതാണ് അതിന്റെ യഥാര്‍‍‍‍‍‍‍‍‍‍ത്ഥ പൊളിറ്റിക്സ്.

പാശ്ചാത്യരുടെ വെയ്സ്റ്റ് ബോക്സും മാര്‍‍‍‍‍‍‍‍‍‍‍ക്കറ്റ് സ്പെയ്സും നാം ആകുന്ന അവസ്ഥയാണ് ആഗോളീകരണം. അങ്ങനെ വരുന്പോള്‍‍‍‍‍‍‍‍ നമുക്ക് സ്വാഭാവികമായും വന്നു പോകാവുന്ന ഒരധമബോധമുണ്ട്. നാം ചെറിയ മനുഷ്യരാണോ എന്ന ശങ്ക. തത്ഫലമായി പേടിച്ചു മാറി മൂലയില്‍‍‍‍‍‍‍‍‍ നിന്ന് ഇതിനെ മുഴുവന്‍‍‍‍‍‍‍‍ കുറ്റം പറയുകയാണ് നാം ചെയ്യുന്നത്.

വ്യാപാരരംഗത്ത് ആഗോളീകരണ ശക്തികളെ തോല്‍‍‍‍‍‍‍പ്പിക്കാനായില്ലെങ്കില്‍‍‍‍‍‍‍‍‍ ഭാവനയുടെ ലോകത്തെങ്കിലും അതു ചെയ്യണം എന്നൊരു തോന്നല്‍‍‍‍‍‍‍‍‍ നമുക്കുണ്ടാകണം.

ഭാവനയുടെ ലോകത്തെങ്കിലും കുറേ യുദ്ധങ്ങള്‍‍‍‍‍‍‍‍ ജയിക്കാനുളള ശേഷി എഴുത്തുകാര്‍‍‍‍‍‍ കാണിക്കണമെന്നാണ് എനിക്കു പറയാനുളളത്. ഇപ്പോഴും രാഷ്ട്രീയപ്പാര്‍‍‍‍‍‍‍‍‍‍ട്ടികളുടെ മൈതാനപ്രസംഗത്തിന്റെ മട്ടിലാണ് സാഹിത്യലോകം ആഗോളീകരണത്തെ മനസിലാക്കുന്നത്.

സാങ്കേതികവിദ്യ, രൂപബോധം, മാധ്യമം ഇതിലൊക്കെ വന്നിരിക്കുന്ന മാറ്റത്തെക്കുറിച്ച് ഭൂരിപക്ഷം പേരും അജ്ഞരാണ്. സാഹിത്യത്തിന്റെ മേഖലയില്‍‍‍‍‍‍‍‍‍ മാത്രമല്ല, ഭരണ രാഷ്ട്രീയ രംഗത്തും ഈ ബോധം വളരെ തുച്ഛമാണെന്ന് കാണാന്‍‍‍‍‍‍‍ കഴിയും.

"കാലം ഒരു പ്രഹേളികയാവുന്നു", "സ്ഥലത്തിന്റെ അതിരുകള്‍ മായുന്നു" മുതലായ നിഗൂഡത ദ്യോതിപ്പിക്കുന്ന വാചകങ്ങളാണ്‌ നമ്മുടെ മിക്ക സൈബര്‍ രചനകളിലും കാണാനാവുന്നത്‌. പുതിയ മാധ്യമത്തെ പോസിറ്റീവായി വിലയിരുത്താന്‍ നമ്മുടെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക്‌ കഴിയാതെ പോകുന്നത്‌ എന്തുകൊണ്ടാണ്‌. ?

പോസിറ്റീവായി സമീപിക്കാന്‍‍‍‍‍‍‍ കഴിയണം. നമുക്കൊരു ഓണ്‍‍‍‍‍‍‍‍‍‍ലൈന്‍‍‍‍‍‍‍‍‍‍ പൊയട്രി വൈബ് സൈറ്റില്ല. ഓണ്‍‍‍‍‍‍‍‍ലൈനില്‍‍‍‍‍‍‍‍‍‍‍‍ നോവല്‍‍‍‍‍‍‍‍‍‍ വായിക്കാന്‍‍‍‍‍‍‍‍‍‍‍ കഴിയുന്നില്ല. എന്തിന് അനായാസമായി ഓണ്‍‍‍‍‍‍‍‍‍‍ലൈന്‍‍‍‍‍‍‍‍ ഉപയോഗിക്കാന്‍‍‍‍‍‍‍‍‍‍ പോലും നമുക്ക് കഴിയുന്നില്ല.

തീര്‍‍‍‍‍ച്ചയായും നമ്മുടെ ഭാഷ ഒരു പ്രശ്നം തന്നെയാണ്. അനായാസേന മലയാളം ഓണ്‍‍‍‍‍‍‍ലൈന്‍‍‍‍‍‍‍‍‍ ഉപയോഗിക്കാന്‍‍‍‍‍‍‍‍ കഴിയുന്ന ഒരവസ്ഥ വരണം. ഫോണ്ട് മിസിംഗ് പ്രശ്നങ്ങളൊന്നുമില്ലാതെ മലയാളം എല്ലാവര്‍‍‍‍‍‍‍ക്കും ഒരേ തരത്തില്‍‍‍‍‍‍‍‍‍‍‍ ഉപയോഗിക്കാന്‍‍‍‍‍‍ കഴിയണം. ഇപ്പോള്‍‍‍‍‍‍‍‍‍‍ ന്യൂസ് പേപ്പറുകളുടെ വെബ് സൈറ്റു പോലും നന്നായി വായിക്കാന്‍‍‍‍‍‍‍‍ കഴിയുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+