മരിച്ചാലും കുടുംബത്തിന്റെ 'മാനം' കാക്കേണ്ടവരാണോ സ്ത്രീകൾ? #IamNOTjustAnumber- ഷാഹിന നഫീസ പറയുന്നു
കത്വ ബലാത്സംഗ കൊലപാതക വിഷയത്തില്‍ ഇരയുടെ പേരോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കരുതെന്ന് ഉത്തരവിട്ടത് ദില്ലി ഹൈക്കോടതി ആയിരുന്നു. ഇത്തരത്തില്‍ ഇരയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളില്‍ നിന്ന് പത്ത് ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണ് എന്ന രീതിയിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഈ വിഷയം തന്നെ ആയിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടിതിയുടെ പരിഗണനയില്‍ വന്നത്. ബലാത്സംഗത്തിന് ഇരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവരങ്ങള്‍, അവളുടെ രക്ഷിതാക്കളുടെ സമ്മതത്തോടെ എങ്ങനെ പുറത്ത് വിടാന്‍ കഴിയും എന്നാണ് സുപ്രീം കോടതി ചോദിച്ചത്. ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമല്ല, കൊല്ലപ്പെട്ടവര്‍ക്കും അഭിമാനം ഉണ്ടെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
ഈ സാഹചര്യത്തില്‍ ആയിരുന്നു 'ഐ ആം നോട്ട് ജസ്റ്റ് എ നമ്പര്‍' എന്ന പേരില്‍ ഫേസ്ബുക്കില്‍ ഒരു കാമ്പയിന് തുടങ്ങുന്നത്. മാധ്യമ പ്രവര്‍ത്തകയും മലയാളിയും ആയ ഷാഹിന നഫീസ ആയിരുന്നു ഈ കാമ്പയിന് തുടക്കമിട്ടത്. ഞാന്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടാൽ എന്റെ പേരും വിവരങ്ങളും ചിത്രങ്ങളും പുറത്ത് വിടണം എന്ന് പറഞ്ഞുകൊണ്ടാണ് കാന്പയിന് തുടങ്ങുന്നത്. പിന്നീട് സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്തുകൊണ്ടാണ് ഇത്തരം ഒരു കാമ്പയിന് തുടക്കമിട്ടത്- ഷാഹിന നഫീസ വണ്‍ഇന്ത്യയോട് സംസാരിക്കുന്നു.
എന്തിന് വേണ്ടിയാണ് ഈ കാമ്പയിന്
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുത് എന്ന ഒരു അഭിപ്രായ പ്രകടനം ആയിരുന്നു സുപ്രീം കോടതി നടത്തിയത്. അന്തിമ വിധി വരുന്നതിന് മുമ്പായിത്തന്നെ, അതിനെതിരെ ഇത്തരം ഒരു കാമ്പയിന് ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം.
സുപ്രീം കോടതി വിധി പറഞ്ഞു കഴിഞ്ഞാല്‍ പോലും, നമ്മുടെ ആശയങ്ങള്‍ കാമ്പയിന് ചെയ്യുക തന്നെ ആണല്ലോ വേണ്ടത്. ഏത് കോടതിയുടെ വിധി ആണെങ്കിലും അതൊന്നും വിമര്‍ശനത്തിന് അതീതമല്ല.
മാധ്യമ സ്വാതന്ത്ര്യത്തിന് നേര്‍ക്ക്
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പേര് വെളിപ്പെടുത്തരുത് എന്ന ദില്ലി ഹൈക്കോടതിയുടെ വിധി, മാധ്യമ സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റം ആണെന്ന് എന്ന രീതിയില്‍ കഴിഞ്ഞ ദിവസം ഇന്ദിര ജെയ്സിങ് സുപ്രീം കോടതിയില്‍ അവതരിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ അഭിപ്രായം ആരാഞ്ഞുകൊണ്ടാണ് സുപ്രീം കോടതി നടത്തിയ ഒരു റെഫറന്‍സ് ആണ് മരിച്ച സ്ത്രീകള്‍ക്കും അഭിമാനം ഉണ്ട് എന്നത്.
അവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം
ദില്ലി ഹൈക്കോടതിയുടെ വിധി അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ട ഒന്നാണ്. ഞാന്‍ മനസ്സിലാക്കിയത് പ്രകാരം, ഐപിസി സെക്ഷന്‍ 228 എയില്‍ പറയുന്നത്, ജീവിച്ചിരിക്കുന്ന ഇരകളുടെ കാര്യമാണ്. ജീവിച്ചിരിക്കുന്ന ഇരകളെ സംബന്ധിച്ച് ഒരു പാര്‍ട്രിയാര്‍ക്കല്‍ സമൂഹത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് ചിലപ്പോള്‍ പ്രശ്നമായിരിക്കും. പലര്‍ക്കും പലരീതിയില്‍ ആണ് ഇത് ബാധിക്കുക. അതുകൊണ്ട് തന്നെ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതിരിക്കുക എന്നത് അവരെ സഹായിക്കുന്ന ഒന്നാണ്. ഞാന്‍ തന്നെ പല കേസുകളില്‍ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനെതിരെ പരാതികള്‍ അയച്ചിട്ടുണ്ട്. അത് ഓരോ കേസിലും വ്യത്യസ്തമായിരിക്കും.
ഇരയുടെ സമ്മത പ്രകാരം
എന്നാല്‍ ഇതേ വകുപ്പില്‍ തന്നെ മറ്റൊരു കാര്യവും വ്യക്തമായി പറയുന്നുണ്ട്. ഇരയുടെ സമ്മതം ഉണ്ടെങ്കില്‍ ഐഡന്റിറ്റി വെളിപ്പെടുത്താം എന്നതാണത്. ജീവിച്ചിരിക്കുന്ന ഇരകളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമത്തില്‍ തന്നെയാണ്, ഇങ്ങനെ ഒരു ക്ലോസ് കൂടി ഉള്ളത്.
ഇത്തരത്തിൽ ഉള്ള ഒരു നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത്, മരിച്ചുപോയാല്‍ പോലും പേരും ഫോട്ടോയും കൊടുക്കരുത് എന്ന് പറയുന്നത് ഈ ഒരു പാര്ട്രിയാര്ക്യല് സോഷ്യല്‍ ഓര്‍ഡര്‍ മെയിന്റെയിന്‍ ചെയ്യാന്‍ വേണ്ടി മാത്രം ആണ് എന്ന രീതിയിലേ അതിനെ കാണാന്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് കഴിയുകയുള്ളൂ.
പബ്ലിക് മെമ്മറിയില്‍ നിന്ന് മായ്ച്ച് കളയരുത്
ജീവിച്ചിരിക്കുന്ന ഒരു ഇരയെ സംബന്ധിച്ച്, മറ്റാരുടേതിക്കാളും അവരുടെ തന്നെ സുരക്ഷ ഒരു പ്രശ്നമാണ്. അതോടൊപ്പം അവരുടെ ഒപ്പമുള്ളവരുടേയും സുരക്ഷ പ്രശ്നമാണ്. എന്നാല്‍ മരിച്ചുകഴിഞ്ഞ ഒരു സ്ത്രീയുടെ പേരും ഫോട്ടോയും കൊടുക്കരുത് എന്ന് പറയുന്നത്, ആ സ്ത്രീയെ പബ്ലിക് മെമ്മറിയില്‍ നിന്ന് മായ്ച്ച് കളയുക എന്ന ലക്ഷ്യത്തോട് കൂടിയാണെന്നേ കരുതാന്‍ കഴിയൂ. ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍, കൊല്ലപ്പെട്ട് കഴിഞ്ഞാല്‍ ഈ പറയുന്ന ഒരു ന്യായങ്ങളും ബാധകമല്ലല്ലോ. കൊല്ലപ്പെട്ട് കഴിയുന്ന സ്ത്രീക്ക് പിന്നെ, ഈ പറയുന്ന സുരക്ഷയുടെയൊന്നും പ്രശ്നം വരുന്നില്ലല്ലോ.
മരിച്ചാലും മാനം കാക്കേണ്ടവര്‍
മരിച്ചുപോയ ഇരയുടെ കാര്യത്തിലാണെങ്കിലും, അവരുടെ കുടുംബാംഗങ്ങളുടെ അഭിമാനം ഒരു പ്രശ്നമല്ലേ എന്ന് ഒരു ചെറിയ വിഭാഗം എങ്കിലും ചോദിക്കുന്നുണ്ട്. വളരെ ഭയാനകമാണ് ഈ വാദം. ഒരു കുടുംബത്തിന്റെ അഭിമാനം... മരണശേഷവും ഒരു സ്ത്രീയ്ക്ക് അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല എന്നത്. മരിച്ചാല്‍ പോലും ഒരു സ്ത്രീകളുടെ തലയിലാണ് ഒരു കുടുംബത്തിന്റെ മാനം എന്ന രീതിയില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ വരുന്നത്, സ്ത്രീകളെ മനുഷ്യരായി തന്നെ കണക്കാക്കുന്നില്ല എന്നതിന്റെ തെളിവാണ്. അങ്ങേയറ്റം സങ്കടമുണ്ടാക്കുന്ന കാര്യമാണിത്.
ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഐ ആം നോട്ട് ജസ്റ്റ് എ നന്പര് എന്ന ഹാഷ്ടാഗില് ഷാഹിന നഫീസ തുടങ്ങിവച്ച ഫേസ്ബുക്ക് കാന്പയിന്
പീഡിപ്പിക്കപ്പെട്ടാല്‍ സ്ത്രീയുടെ മാനം മാത്രം എങ്ങനെയാണ് ഇടിയുന്നത്? വൈറലായി #IamNOTjustAnumber
വധശിക്ഷ വിധിച്ചാൽ ഇന്ത്യയിൽ ബലാത്സംഗങ്ങൾ കുറയുമോ? പഠനം നടത്തിയിരുന്നോ? കേന്ദ്രത്തോട് കോടതി!
ഒന്നോ രണ്ടോ ബലാത്സംഗങ്ങളൊക്കെയാകാം; അതിൽ കൂടുതൽവേണ്ട, ' നിർത്താനാകില്ലെന്ന്' ബിജെപി മന്ത്രി!