Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎൻഎൽ: പ്രശ്‌നം വഹാബും ദേശീയ പ്രസിഡന്റും തമ്മിലെന്ന് ആക്കിത്തീർക്കുന്നതിന് പിന്നിൽ...അഭിമുഖം: എപി അബ്ദുൾ വഹാബ്

കോഴിക്കോട്: ഐഎൻഎലിൽ സമവായ നീക്കങ്ങൾ വീണ്ടും പുനരുജ്ജീവിച്ചിരിക്കുകയാണ്. എങ്കിലും ഇരുപക്ഷങ്ങൾക്കുമിടയിൽ അഭിപ്രായ സമന്വയമോ ആശയ ഐക്യമോ ഇനിയും രൂപം കൊണ്ടിട്ടില്ല. സംസ്ഥാന പ്രസിഡന്റ് ആയിരുന്ന എപി അബ്ദുൾ വഹാബിന് ദേശീയ പ്രസിഡന്റുമായിട്ടാണ് പ്രശ്‌നം എന്നായിരുന്നു കഴിഞ്ഞ ദിവസം വൺഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞത്.

എന്നാൽ ഈ വാദത്തെ തള്ളുകയാണ് പ്രൊഫ എപി അബ്ദുൾ വഹാബ്. സംഘടനയിൽ ഇത്തരമൊരു പിളർപ്പുണ്ടാകാനുള്ള കാരണങ്ങളുടെ കൂട്ടത്തിൽ ദേശീയ പ്രസിഡന്റിന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾ ഉണ്ടെന്ന് പറയുമ്പോഴും, അതിന് വഴിവച്ച പ്രധാന കാരണങ്ങൾ വെളിപ്പെടുത്തുകയാണ് അബ്ദുൾ വഹാബ്. വൺഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖം...

താരരാജാവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആര്യ; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

പാർട്ടിയുടെ രൂപീകരണം മുതൽ ഇന്നോളം സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് പ്രധാന തീരുമാനങ്ങൾ എടുക്കാറുള്ളത്. പ്രവർത്തക സമിതിയാണ് അതിന് അംഗീകാരം നൽകുക. 22 പേരായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായിരുന്നത്. 2018 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിളിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി താത്പര്യം കാണിക്കാറില്ല. അതിന് ഒരു കാരണം, സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം പേരും സംസ്ഥാന പ്രസിഡന്റിനെ പിൻതുണയ്ക്കുന്നവർ ആയിരുന്നു എന്നതാണ്. ഒരു ഘട്ടത്തിൽ 22 ൽ 17 പേരും സംസ്ഥാന പ്രസിഡന്റിനെ പിന്തുണയ്ക്കുന്നവർ ആയിരുന്നു. അത്, യാദൃശ്ചികമായി വന്ന ഒരു കാര്യം ആയിരുന്നു.

2

2018 ൽ ഒമ്പത് തവണ സെക്രട്ടേറിയറ്റ് യോഗം വിളിച്ചിരുന്നു. 2019 ൽ എത്തിയപ്പോൾ അത് ആറ് ആയി ചുരുങ്ങി. 2020 ൽ വെറും രണ്ട് സെക്രട്ടേറിയറ്റ് യോഗങ്ങളാണ് നടന്നത്. 2021 ൽ ഒരു തവണ പോലും സെക്രട്ടേറിയറ്റ് യോഗം വിളിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി തയ്യാറായിരുന്നില്ല. ഭരണഘടനാപരമായി, സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടാൽ ജനറൽ സെക്രട്ടറി യോഗം വിളിക്കേണ്ടതാണ്. സെക്രട്ടേറിയറ്റ് യോഗം വിളിക്കാൻ കൊവിഡ് പോലും ഒരു തടസ്സമായിരുന്നില്ല. 22 പേർ നേരിട്ട് പങ്കെടുക്കുന്ന യോഗം നടത്തിയില്ലെങ്കിലും വെർച്വൽ പ്ലാറ്റ്‌ഫോമിൽ സാധ്യമാകുന്ന ഒന്നായിരുന്നു അത്.

3

സെക്രട്ടേറിയറ്റ് ആണ് സാധാരണ ഗതിയിൽ പാർലമെന്ററി ബോർഡ് രൂപീകരിക്കാറുള്ളത്. തിരഞ്ഞെടുപ്പ് പോലുള്ള വളരെ പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ പാർട്ടിയുടെ കാമ്പയിനുകളിൽ ഏത് വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തണം, കാമ്പയിൻ കമ്മിറ്റിയിൽ ആരൊക്കെ വേണം എന്നൊക്കെ തീരുമാനിക്കേണ്ടത് സംസ്ഥാന സെക്രട്ടേറിയറ്റ് ആണ്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് കാമ്പയിൻ സ്ട്രാറ്റജി ഉണ്ടാക്കാൻ പോലും സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നില്ല. 2020 ൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നപ്പോഴും ഇത് തന്നെ ആയിരുന്നു സ്ഥിതി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും സെക്രട്ടേറിയറ്റ് യോഗം ചേർന്നില്ല. പാർട്ടി സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ സെക്രട്ടേറിയറ്റിന്റെ അഭിപ്രായം കേൾക്കാൻ വേണ്ടി പോലും യോഗം വിളിക്കാൻ ജനറൽ സെക്രട്ടറി തയ്യാറായിരുന്നില്ല.

4

ദേശീയ നേതൃത്വത്തെ ഉപയോഗിച്ച് പല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളേയും സെക്രട്ടേറിയറ്റിൽ നിന്ന് നേരത്തേ തന്നെ പുറത്താക്കിയിരുന്നു. 2018 ൽ പുതിയ സംസ്ഥാന കമ്മിറ്റി വന്നപ്പോൾ ആദ്യം ചെയ്തത് കെപി ഇസ്മായിലെ പുറത്താക്കുകയായിരുന്നു. ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ ആയിരുന്നു ഇസ്മായിലെതിരെയുള്ള നടപടി. ആദ്യം ഒരു വർഷത്തേക്ക് ഐഎൻഎലിന്റെ പൊതുപരിപാടികളിൽ നിന്ന് കെപി ഇസ്മായിലെ വിലക്കുകയായിരുന്നു. ദേശീയ പ്രസിഡന്റ് ഏകപക്ഷീയമായി എടുത്ത തീരുമാനമായിരുന്നു ഇത്. മലപ്പുറത്ത് നടന്ന ഒരു എൽഡിഎഫ് യോഗത്തിൽ പ്രസംഗിച്ചു എന്നതായിരുന്നു ഇസ്മായിലെതിരെയുള്ള കുറ്റം. മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടി പങ്കെടുത്ത യോഗത്തിൽ, അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇസ്മായിൽ പ്രസംഗിച്ചത്. അതേ തുടർന്ന്, പ്രസംഗിക്കാൻ തയ്യാറായി നിന്ന ജില്ലാ സെക്രട്ടറിയ്ക്ക് അവസരം കിട്ടിയില്ല. ഈ സംഭവത്തിൽ ദേശീയ പ്രസിഡന്റിന് വാട്‌സ് ആപ്പിൽ ഒരു പരാതി അയച്ചു. ഈ പരാതി സ്വീകരിച്ചാണ് ഇസ്മായിലിനെ ഒരു വർഷത്തേക്ക് പൊതുപരിപാടികളിൽ നിന്ന് വിലക്കിയത്.

ഇസ്മായിലിനെതിരെയുള്ള നടപടി നീതിയുക്തമായിരുന്നില്ല. മലപ്പുറം ജില്ലക്കാരൻ കൂടിയായ സംസ്ഥാന പ്രസിഡന്റ് ആണ് ഞാൻ. കാൺപൂരിൽ ഉള്ള അഖിലേന്ത്യാ പ്രസിഡന്റ്, ഈ വിഷയത്തിൽ ഒരു അഭിപ്രായം പോലും ചോദിക്കാതെ ആണ് നടപടി സ്വീകരിച്ചത്. ഈ വിഷയത്തിലെ വിയോജിപ്പ് കത്ത് മുഖേന ദേശീയ പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തു.

5

ഒരു വർഷത്തേക്ക് വിലക്കിക്കൊണ്ടായിരുന്നു ദേശീയ പ്രസിഡന്റിന്റെ തീരുമാനമെങ്കിലും, ഇസ്മായിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന നിലയിൽ ആയിരുന്നു അടുത്ത ദിവസം മാധ്യമങ്ങളിൽ വാർത്ത വന്നത്. ഇതേ തുടർന്ന് കെപി ഇസ്മായിൽ ദേശീയ പ്രസിഡന്റിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് വന്നു. രൂക്ഷമായ വിമർശനങ്ങളും ഉന്നയിച്ചു. ഇതിന് കൊടുത്ത ശിക്ഷയായിരുന്നു, ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്നുള്ള പുറത്താക്കൽ. ഒരു കാരണംകാണിക്കൽ നോട്ടീസ് പോലും നൽകാതെ ആയിരുന്നു ഇത്. ആറ് വർഷത്തേക്ക് പുറത്താക്കുക എന്ന ഒരു നടപടിക്രമം ഐഎൻഎലിൽ ഇല്ലാത്തതാണ്. പുറത്താക്കലിന് ഒരു കാലഗണന ഭരണഘടനയിൽ പറഞ്ഞിട്ടും ഇല്ല. ലോകത്ത് ഒരുപാർട്ടിയിലും ഉണ്ടാവില്ല. മാരകമായ തെറ്റ് ചെയ്തവർക്ക് പോലും തെറ്റുതിരുത്തി തിരിച്ചുവരാൻ ഒരു അവസരം ഉണ്ടാകും. എന്നാൽ അതിനുള്ള അവസരം പോലും നൽകാതെ ആയിരുന്നു കെപി ഇസ്മായിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

ഈ വിഷയത്തിൽ മറ്റൊരു സെക്രട്ടേറിയറ്റ് അംഗം ദേശീയ പ്രസിഡന്റിനെ വാട്‌സ് ആപ്പ് വഴി വിയോജിപ്പ് അറിയിച്ചു. ഇങ്ങനെയുള്ള ശിക്ഷാനടപടികൾ ജനാധിപത്യവിരുദ്ധമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇങ്ങനെ ഒരു വിയോജിപ്പ് പ്രകടിപ്പിച്ച ആളെ സെക്രട്ടേറിയറ്റിൽ നിന്ന് പുറത്താക്കിക്കൊണ്ടായിരുന്നു ദേശീയ പ്രസിഡന്റിന്റെ മറുപടി.

6

ദേശീയ പ്രസിഡന്റിനെ ദുരുപയോഗം ചെയ്തുകൊണ്ട്, വിയോജിപ്പുള്ളവരെ പുറത്താക്കുന്ന ഒരു പ്രവണതയാണ് പാർട്ടിയിൽ ഉണ്ടായത്. മൂന്ന് വർഷത്തിന്നിടയിൽ 7 സെക്രട്ടേറിയേറ്റംഗങ്ങൾ പുറത്താവാൻ ഈ ഇടപെടലും അതിനെ തുടർന്നുള്ള പ്രശ്നങ്ങളും കാരണമായിട്ടുണ്ട്.

ജൂലായ് 2 ന് പ്രവർത്തക സമിതി യോഗം ചേർന്ന് പാർട്ടി മെമ്പർഷിപ് കാമ്പയിനിനെ കുറിച്ച് ചർച്ച ചെയ്തു. ഈ യോഗത്തിൽ ജില്ലാ ഭാരവാഹികൾ, അവരുടെ ജില്ലകൾക്ക് ആവശ്യമായ മെമ്പർഷിപ്പിന്റെ എണ്ണത്തെ കുറിച്ച് പറയാൻ തുടങ്ങി. വ്യാജമായ കണക്കുകൾ ആയിരുന്നു ഉന്നയിക്കപ്പെട്ടത്. പാർട്ടിയ്ക്ക് വലിയ സ്വാധീനമൊന്നും അവകാശപ്പെടാനില്ലാത്ത തിരുവനന്തപുരം ജില്ലയിൽ 15,000 വും കൊല്ലം ജില്ലയിൽ 20,000 വും ഒക്കെ ആയിരുന്നു അവർ ആവശ്യപ്പെട്ട മെന്പർഷിപ്. 200 പ്രവർത്തകരെ പോലും അണിനിരത്താൻ കഴിയാത്ത ജില്ലകളിൽ ആയിരക്കണക്കിന് മെമ്പർഷിപ് ആവശ്യപ്പെടുന്ന സാഹചര്യം പാർട്ടിയെ മെമ്പർഷിപ്പിലൂടെ പിടിച്ചെടുക്കാനുള്ള തന്ത്രമാണെന്ന് ആർക്കും മനസ്സിലാകും.

7

പാർട്ടിയിലെ കീഴ് വഴക്കം പ്രകാരം സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് മെമ്പർഷിപ്പുകളുടെ എണ്ണം കണക്കാക്കുക. റിട്ടേണിങ് ഓഫീസർമാരേയും സെക്രട്ടേറിയറ്റ് ആണ് തീരുമാനിക്കുക. പ്രവർത്തകസമിതി അത് അംഗീകരിക്കുകയാണ് പതിവ്. പാർട്ടിയുടെ 27 കൊല്ലത്തെ ചരിത്രത്തിൽ ഇതുവരെ അങ്ങനെ തന്നെ ആയിരുന്നു കാര്യങ്ങൾ നടന്നിട്ടുള്ളത്. അതിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തക സമിതി ഇക്കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു സാഹചര്യം വന്നപ്പോൾ, പ്രവർത്തക സമിതിയ്ക്ക് മുമ്പ് സെക്രട്ടേറിയറ്റ് ചേർന്നേ മതിയാവു എന്ന ആവശ്യം ഞാൻ ഉന്നയിച്ചു.

8

അങ്ങനെ ആവശ്യപ്പെടാൻ രണ്ട് കാരണങ്ങൾ കൂടിയുണ്ടായിരുന്നു. കോഴിക്കോട് ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ, രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെതിരെ നടപടി എടുക്കണം എന്ന ആവശ്യം ഉയർത്തപ്പെട്ടിരുന്നു. പാർട്ടി മെമ്പർഷിപ് കാമ്പയിനിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ ആരേയും ഇനി പുറത്താക്കേണ്ട എന്ന നിലപാടാണ് ഞാൻ സ്വീകരിച്ചത്. കാലാവധി കഴിഞ്ഞ കമ്മിറ്റിയാണ് ഇപ്പോൾ നിലവിലുള്ളത്. 2021 മാർച്ച് 20 ന് ഈ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതാണ്. കൊവിഡ് സാഹചര്യം ആയതുകൊണ്ടാണ് ഈ കമ്മിറ്റി നീണ്ടുപോയത്. ഇതിനിടയിൽ ആണ് രണ്ട് മൂന്ന് പ്രധാനപ്പെട്ട വിഷയങ്ങൾ വന്നത്.

9

മെയ് 20 ന് അഹമ്മദ് ദേവർകോവിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതിന് പിറകെയാണ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം സംബന്ധിച്ച് ചില വിഷയങ്ങൾ ഉയർന്നുവന്നത്. പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾ മുഴുവൻ സംസ്ഥാന ജനറൽ സെക്രട്ടറി ഏകപക്ഷീയമായി ചെയ്യുകയായിരുന്നു. പാർട്ടിയിൽ ചർച്ച ചെയ്യുക പോലും ചെയ്യാതെ ആയിരുന്നു ഇത്. ഒരുപാട് ആളുകൾ അപേക്ഷ നൽകിയപ്പോൾ, ജനറൽ സെക്രട്ടറിയ്ക്ക് താത്പര്യമുള്ളവരെ മാത്രം തിരഞ്ഞെടുത്തു. പ്രസിഡന്റിനോടോ പാർട്ടി കമ്മിറ്റികളോടോ ആലോചിക്കാതെ ആയിരുന്നു ഇതെല്ലാം. സെക്രട്ടേറിയറ്റ് വിളിച്ച് ഈ വിഷയം ചർച്ച ചെയ്യണം എന്ന ആവശ്യവും ഞാൻ ഉന്നയിച്ചിരുന്നു.

മന്ത്രി സത്യപ്രതിജ്ഞ ചെയ്ത് പിറ്റേ ദിവസം മസ്‌കറ്റ് ഹോട്ടലിൽ അദാനി ഗ്രൂപ്പുമായി ചർച്ച നടന്നു എന്നൊരു സംസാരം ഉണ്ടായി. അങ്ങനെ ഒരു ചർച്ച നടന്നിട്ടുണ്ട് എങ്കിൽ അത് ഒരു നല്ല കീഴ് വഴക്കമല്ല. പാർട്ടി അറിയുന്നതിനും മുമ്പ് സർക്കാർ അത് അറിയണം. സർക്കാരിൽ നിന്ന് ഇത്തരമൊരു അനുമതി കിട്ടിയിട്ടില്ല എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. മന്ത്രിയുടെ സാന്നിധ്യത്തിലാണ് ചർച്ച നടന്നതെങ്കിലും, ചർച്ച നടത്തിയത് സംസ്ഥാന ജനറൽ സെക്രട്ടറി ആണെന്നാണ് കിട്ടിയ വിവരം. അങ്ങനെ ഒരു ചർച്ച നടന്നിട്ടുണ്ടെങ്കിൽ കാസിം ഇരിക്കൂറിനെ ആരാണ് ഈ ചർച്ചയ്ക്ക് നിയോഗിച്ചത് എന്നാണ് ഞാൻ ചോദിച്ചത്.

10

മൂന്ന് ചോദ്യങ്ങളാണ് ഇത് സംബന്ധിച്ച് ഉള്ളത്. ഈ ചർച്ചയ്ക്ക് എൽഡിഎഫിന്റെ സമ്മതം ഉണ്ടായിരുന്നോ? സർക്കാരിന്റെ അനുമതി ഉണ്ടായിരുന്നോ? അദാനി ഗ്രൂപ്പുമായി എന്താണ് ചർച്ച ചെയ്തത്?

ഈ ചർച്ചയെ കുറിച്ച് പാർട്ടിയിലെ ചിലർ ജനറൽ സെക്രട്ടറിയോട് ചോദിച്ചിരുന്നു. പാർട്ടിയ്ക്ക് ഓഫീസ് വേണ്ടേ, പാർട്ടിയ്ക്ക് സൗകര്യങ്ങൾ വേണ്ടേ എന്നൊക്കെ ആയിരുന്നു അദ്ദേഹം തിരിച്ചുചോദിച്ചത് എന്നാണ് പറഞ്ഞുകേട്ടത്. അങ്ങനെയെങ്കിൽ ആ ചർച്ച അടിസ്ഥാനപരമായി തന്നെ തെറ്റാണ്. എനിക്കിത്രയേ അറിയേണ്ടതുള്ളൂ- അങ്ങനെ ഒരു ചർച്ച നടന്നോ?

കോഴിക്കോട് സൗത്തിലെ തിരഞ്ഞെടുപ്പിൽ ഐഎൻഎൽ സ്ഥാനാർത്ഥിയായിരുന്ന അഹമ്മദ് ദേവർകോവിലിന് മുസ്ലീം ലീഗ് നേതാക്കൾ ഭീമമായ ഫണ്ട് കൊടുത്തു എന്ന് വ്യാപകമായ ഒരു സംസാരമുണ്ട്. നമുക്കിത്രയേ അറിയേണ്ടതുള്ളു, ആരെങ്കിലും ഫണ്ട് കൊടുത്തു എന്ന് നമ്മൾ ആരോപിക്കുന്നില്ല. ഐഎൻഎലിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി എന്ന് അവകാശപ്പെടുന്ന അബ്ദുൾ അസീസ് ചേപ്പൂർ പരസ്യമായി ഒരു വോയ്‌സ് മെസേജ് ഇട്ടിരിക്കുകയാണ്. മുസ്ലീം ലീഗിന്റെ ദേശീയ സെക്രട്ടറി പിവി അബ്ദുൾ വഹാബ് മൂന്ന് ലക്ഷം രൂപ കൊടുത്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. മലപ്പുറം ജില്ലയിൽ നിന്ന് ഭീമമായ ഒരു സംഖ്യ പിരിച്ച് കോഴിക്കോട് എത്തിച്ചിട്ടുണ്ട് എന്നും ആ വോയ്‌സിൽ പറയുന്നുണ്ട്.

Recommended Video

cmsvideo
    കാസിം ഇരിക്കൂറിനെതിരെ പരസ്യമായി ആഞ്ഞടിച്ച് അബ്ദുൽ വഹാബ്
    11

    ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് ഞാൻ ജനറൽ സെക്രട്ടറിയോട് ചോദിച്ചു. ഉണ്ടെങ്കിൽ, അത് അന്വേഷിക്കണം. ഐഎൻഎൽ സ്ഥാനാർത്ഥിയ്ക്ക് മുസ്ലീം ലീഗ് നേതാക്കൾ, പ്രത്യേകിച്ചും മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി സാമ്പത്തിക സഹായം ചെയ്യുക എന്ന് പറഞ്ഞാൽ അത് ഇടതുപക്ഷത്തിലും സംശയങ്ങളുണ്ടാക്കും മുസ്ലീം ലീഗിലും അതിന്റേതായ പ്രശ്‌നങ്ങളുണ്ടാകും. മുസ്ലീം ലീഗിൽ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന് നോക്കേണ്ടതില്ല. പക്ഷേ, നമ്മുടെ പാർട്ടിയ്ക്കകത്തും ഇടതുപക്ഷത്തിലും ഇക്കാര്യത്തിൽ സംശയങ്ങളുണ്ടാവരുത്. അത് സ്പഷ്ടമാക്കണം

    ഈ വിഷയങ്ങൾ എല്ലാം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യണം എന്നതായിരു എന്റെ ആവശ്യം. എന്നാൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇതിന് തയ്യാറായില്ല. തുടർന്ന് ദേശീയ പ്രസിഡന്റിന് പരാതി കൊടുത്തപ്പോൾ ആണ്, പ്രവർത്തക സമിതി യോഗം നടക്കുന്നതിന്റെ അന്ന് ഉച്ചവരെ സെക്രട്ടേറിയറ്റും ഉച്ചയ്ക്ക് ശേഷം പ്രവർത്തക സമിതിയും ചേരാൻ തീരുമാനമായത്. ആ യോഗത്തിലാണ് പ്രശ്‌നങ്ങൾ ഉണ്ടായത്.

    അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഉടൻ

    ഹോട്ട് ലുക്കില്‍ തിളങ്ങി ഐഷ്വര്യ സുരേഷ്; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+