വിജയ് തമിഴ്നാട് ഭരിക്കരുത്, ചരടുവലിക്കുന്നത് പ്രമുഖ നടൻ? ഡിഎംകെ-എഐഎഡിഎംകെ സഖ്യ നീക്കത്തിന് പിന്നിലും?
വിജയ് അധികാരത്തിലേറുന്നത് തടയാൻ ബദ്ധവൈരികളായ ഡിഎംകെയും എഐഎഡിഎംകെയും കൈക്കോർത്തേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. പാർട്ടി നേതാക്കൾ തമ്മിൽ ഇതിനോടകം തന്നെ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. വിജയിയോട് വൈരാഗ്യമുള്ള ഒരു പ്രമുഖ നടനാണ് ഇരുപാർട്ടികൾക്കും ഇടയിൽ മധ്യസ്ഥത വഹിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദ്രാവിഡ പാർട്ടികളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് ഈ പ്രമുഖ നടൻ. കേന്ദ്ര സർക്കാരിലും ഇദ്ദേഹത്തിന് സ്വാധീനമുണ്ടത്രേ. വിജയിയുടെ രാഷ്ട്രീയ വളർച്ച ഏതുവിധേനയും തടയുകയെന്ന ലക്ഷ്യത്തോടെ നടൻ പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കേന്ദ്രവും ഡിഎംകെയും തമ്മിലുള്ള പിരിമുറുക്കം കുറയ്ക്കാനും ഈ സഹകരണ നീക്കം സഹായിക്കുമെന്നാണ് ഈ നടൻ നൽകുന്ന ഉപദേശം. അതേസമയം എഐഎഡിഎംകെ സഖ്യനീക്കത്തിനെതിരെ ഡിഎംകെയിൽ കടുത്ത എതിർപ്പാണ് ഉയരുന്നത്. ശത്രുക്കളെ രാഷ്ട്രീയ ലാഭത്തിന് കൂടെ കൂട്ടുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് ഒരു വിഭാഗം നൽകുന്ന മുന്നറിയിപ്പ്. പാർട്ടി അണികളും ഈ നീക്കം ഉൾക്കൊള്ളില്ലെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുന്നതിനോട് എംകെ സ്റ്റാലിനും തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ പാർട്ടിയിലും കുടുംബവൃത്തങ്ങളിലും സ്വാധീനമുള്ള കോണുകളിൽ നിന്ന് സ്റ്റാലിന് മേൽ സമ്മർദ്ദം വർധിച്ചതോടെ അദ്ദേഹം അയയുകയായിരുന്നു. . വിജയ് ഒരിക്കൽ അധികാരത്തിലേറിയാൽ ഒരുപക്ഷെ താഴെയിറക്കുകയെന്നത് കഠിനമായിരിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. വിജയ്‌യുടെ കടന്നുവരവ് തമിഴ്‌നാട്ടില്‍ എംജിആറിന്റെ കാലത്തെ വീണ്ടും സൃഷ്ടിക്കുമോയെന്ന ഭയമാണ് നേതാക്കൾ പങ്കുവെയ്ക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ വിഭാഗമാണ് സഖ്യനീക്കത്തിന് വേണ്ടി വാദിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റാലിനും സഖ്യചർച്ചകളോട് അനുകൂല നിലപാട് സ്വീകരിച്ചതത്രേ. അതേസമയം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുമായുള്ള സഖ്യം വിച്ഛേദിച്ചാൽ മാത്രമേ എഐഎഡിഎംകെയുമായി സഖ്യത്തിനുള്ളൂ എന്ന നിലപാടാണ് ഡിഎംകെ മുന്നോട്ടുവെച്ചത്. ഏതൊരു ഔദ്യോഗിക ചർച്ചകൾക്കും മുൻപ് ഈ ഉപാധി പാലിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.
എഐഎഡിഎംകെ ഇത് അംഗീകരിച്ചാൽ ഡിഎംകെ നേരിട്ട് സർക്കാരിൽ ചേരാതെ, എഐഎഡിഎംകെ നേതൃത്വത്തിലുള്ള സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിടുതലൈ ചിരുതൈഗൽ കച്ചി (VCK) പോലുള്ള ചെറുകക്ഷികൾക്ക് പ്രാതിനിധ്യം നൽകുന്നത് ഉൾപ്പെടെയുള്ള കൂടുതൽ ആവശ്യങ്ങളും ചർച്ചയിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിജയ് ക്യാമ്പ് വിസികെയോടും പിന്തുണ തേടിയിട്ടുണ്ട്.
കോണ്‍ഗ്രസ് പിന്തുണ ലഭിച്ചെങ്കിലും ഇപ്പോഴും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ടിവികെയ്ക്ക് ആയിട്ടില്ല. നിലവിൽ 113 പേരുടെ പിന്തുണ മാത്രമാണ് ടിവികെയ്ക്ക് ഉള്ളത്. കേവല ഭൂരിപക്ഷം തികയ്ക്കാൻ 118 സീറ്റുകൾ വേണം, വിസികെയ്ക്ക് പുറമേ ഇടതുപാർട്ടികളേയും വിജയ് സമീപിച്ചിട്ടുണ്ട്. ഡിഎംകെയും എഐഎഡിഎംകെ തമ്മിലുള്ള പരോക്ഷ ധാരണയോട് താത്പര്യമില്ലെന്ന് ഇടത് പാർട്ടികൾ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇടതുപാർട്ടികളെ തങ്ങളുടെ ക്യാമ്പിലെത്തിക്കാനുള്ള ശ്രമങ്ങൾ ടിവികെ സജീവമാക്കുകാണ്.
അതേസമയം ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഡിഎംകെയോ എഐഎഡിഎംകെയോ സർക്കാർ രൂപീകരിച്ചാൽ തങ്ങളുടെ എല്ലാ എംഎൽഎമാരും രാജിവെക്കുമെന്നാണ് ടിവികെ വ്യക്തമാക്കിയത്. ജനങ്ങളുടെ വോട്ട് നേടിയ പാർട്ടിയെ ഒഴിവാക്കി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ഇരു പാർട്ടികളും ഒത്തുകളിക്കുകയാണെന്നും ടിവികെ കുറ്റപ്പെടുത്തി. ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാൽ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും ടിവികെ വാദിച്ചു. എന്നാൽ 118 പേരുടെ പിന്തുണ കത്ത് നൽകാതെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്ന കടുംപിടുത്തത്തിലാണ് ഗവർണർ.












Click it and Unblock the Notifications