ന്യൂനപക്ഷങ്ങളോട് തനിക്ക് വോട്ട് ചെയ്യരുതെന്ന് കടകംപള്ളി പറഞ്ഞത് ശരിയായില്ല: ഡോ.എസ് എസ് ലാൽ
ന്യൂനപക്ഷങ്ങളോട് യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യരുതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് ശരിയായില്ലെന്ന് കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി ഡോ.എസ് എസ് ലാൽ.യുഡിഎഫിന് വോട്ട് ചെയ്താൽ ബിജെപി സ്ഥാനാർത്ഥി അവിടെ വിജയിക്കുമെന്നും ഇടതുമുന്നണി സ്ഥാനാർത്ഥി പറഞ്ഞിരുന്നു.കടകംപള്ളിയുടെ പ്രവണത ജനാധിപത്യ സംസ്കാരത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വൺ ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു ഡോ.എസ് എസ് ലാൽ.

പൊതുജനാരോഗ്യരംഗത്ത് നിന്ന് രാഷ്ട്രീയ രംഗത്തേക്ക്?
വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ തന്നെ കോൺഗ്രസുമായി ബന്ധമുണ്ട്.യൂണിവേഴ്സിറ്റി കോളേജിൽ കെഎസ് യു വിലുണ്ടായിരുന്നു.കോൺഗ്രസ് പാരമ്പര്യമാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിന് വഴിയൊരുങ്ങിയത്. പൊതുജനാരോഗ്യ രംഗത്ത് നിന്ന് മാറിയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയതും തുടർന്ന്, തെരഞ്ഞെടുപ്പിനെ നേരിട്ടതും. ഓൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസിൻ്റെ ഭാഗമാണ് താനിപ്പോൾ.ഡോ. ശശി തരൂർ വഴിയാണ് അതിലേക്കുള്ള രംഗപ്രവേശം. താൻ അങ്ങോട്ട് പോയി ആരോടും സീറ്റ് ചോദിച്ചിട്ടില്ല.

കഴക്കൂട്ടത്ത് എന്ത് സംഭവിക്കും?
വികസന വിഷയങ്ങളിലെ മുരടിപ്പാണ് കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥി എന്നുള്ള നിലയ്ക്ക് താൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്.വ്യക്തിപരമായ ആക്രമണങ്ങൾ ഒരു സ്ഥാനാർഥിക്കെതിരെയും കോൺഗ്രസ് നടത്തിയിട്ടില്ല. അത് തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ആദ്യദിവസം തന്നെ എടുത്ത തീരുമാനമാണ്. അവസാന ദിവസം വരെയും അത് പാലിക്കാനായി.

സിറ്റിംഗ് എംഎൽഎയെ കുറിച്ച്?
ആരോഗ്യ വിദ്യാഭ്യാസ കായിക ടൂറിസം രംഗത്ത് കഴക്കൂട്ടത്തിന് വേണ്ടത്ര വികസനങ്ങൾ സാധ്യമാക്കാൻ മുൻപുള്ളവർക്കായില്ല. വികസന സ്വപ്നങ്ങളും പുതിയ പദ്ധതികളുമൊക്കെ തന്നെ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ യാഥാർഥ്യമാക്കും.കടകംപള്ളി സുരേന്ദ്രൻ മന്ത്രി ആയിരിക്കുന്ന മണ്ഡലത്തിൽ തന്നെ വികസന മുരടിപ്പാണ് ടൂറിസം രംഗത്തുണ്ടായത്. അത് വളരെയധികം വിഷമമുണ്ടാക്കിയ കാര്യമാണ്.

അട്ടിമറികളും അടിയൊഴുക്കുകളും ഉണ്ടായോ?
തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് അട്ടിമറികൾ ഉണ്ടായതായി വിവരങ്ങളില്ല. അടിയൊഴുക്കുകൾ നടക്കാൻ സാധ്യതയുള്ളതായി ചില പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഇടതുമുന്നണി സ്ഥാനാർഥിയുടെ ഭാഗത്ത് നിന്ന് മോശം പ്രവണത തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടായി. ന്യൂനപക്ഷങ്ങളോട് യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞത് ശരിയായില്ല.യുഡിഎഫിന് വോട്ട് ചെയ്താൽ ബിജെപി സ്ഥാനാർത്ഥി അവിടെ വിജയിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി പറഞ്ഞു. കടകംപള്ളിയുടെ പ്രവണത ജനാധിപത്യ സംസ്കാരത്തിന് യോജിക്കാത്തതാണ്. അതുവഴി ഒരുപക്ഷേ, അടിയൊഴുക്കുകൾ ഉണ്ടായേക്കാം. എന്നാൽ, അതിനെ മറികടക്കാനുള്ള ശക്തി കോൺഗ്രസിനുണ്ട്.

എൽഡിഎഫ് ബിജെപി സംഘർഷത്തിനെ കുറിച്ച്?
കാട്ടായിക്കോണത്ത് എൽഡിഎഫ് - ബിജെപി സംഘർഷം നാടകമായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള അന്തർധാര വ്യക്തമാകുന്നതായിരുന്നു സംഭവം. തെരഞ്ഞെടുപ്പിൽ ബിജെപിയെയും എൽഡിഎഫിനെയും മറികടക്കാനുള്ള വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിച്ച് നിയമസഭയിൽ എത്തും - ഡോ.എസ് എസ് ലാൽ പ്രത്യാശ പ്രകടിപ്പിച്ചു.












Click it and Unblock the Notifications