സ്വർണം വിറ്റ് റഷ്യ,തുടർച്ചയായ നാലാം മാസം..ചൈനയും പോളണ്ടും എന്ത് ഭാവിച്ചാണ്, കണ്ണ് തള്ളിച്ച് കണക്ക്
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ ശക്തമാകുന്നതിനിടെ ലോക രാജ്യങ്ങൾ വീണ്ടും സ്വർണത്തിലേക്ക് തിരിയുകയാണ്. ഡോളറിനോടുള്ള ആശ്രയം കുറയ്ക്കാനും സാമ്പത്തിക സുരക്ഷ ശക്തമാക്കാനുമായി നിരവധി കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ മാസത്തിൽ പോളണ്ടും ചൈനയുമാണ് ഏറ്റവും കൂടുതൽ സ്വർണൺ വാങ്ങിയതെന്നാണ് വേൾഡ് കൌണ്‍സിൽ റിപ്പോർട്ട്. എന്നാൽ റഷ്യ തുടർച്ചയായ നാലാം മാസവും സ്വർണം വിറ്റഴിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിലിൽ ഏറ്റവും കൂടുതൽ സ്വർണ്ണം വാങ്ങിയത് പോളണ്ടാണ്. പോളിഷ് നാഷണൽ ബാങ്ക് ഒറ്റമാസം 14 ടൺ സ്വർണം കൂടി സ്വന്തമാക്കി. ഇതോടെ ഈ വർഷം മാത്രം പോളണ്ട് ആകെ വാങ്ങിയത് 45 ടണ്‍ സ്വർണമാണ്. ഇതോടെ രാജ്യത്തിന്റെ സ്വർണ ശേഖരം ഇപ്പോൾ 595 ടണ്ണാണ്. ഇത് പോളണ്ടിന്റെ മൊത്തം കരുതൽ ശേഖരത്തിന്റെ ഏകദേശം 30 ശതമാനം വരും.

ചൈനയും സ്വർണ വാങ്ങലിന് വേഗം കൂട്ടിയിരിക്കുകയാണ്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഏപ്രിലിൽ 8 ടൺ സ്വർണം കൂടി വാങ്ങി. 2024 ഡിസംബറിന് ശേഷമുള്ള ഒരു മാസം വാങ്ങുന്ന ഏറ്റവും ഉയർന്ന അളവാണിത്. ഇതോടെ ചൈനയുടെ ഔദ്യോഗിക സ്വർണ ശേഖരം 2,322 ടണ്ണായി ഉയർന്നു. കഴിഞ്ഞ 18 മാസമായി ചൈന തുടർച്ചയായി സ്വർണം വാങ്ങുന്നുമുണ്ട്. ചെക്ക് റിപ്പബ്ലിക്കും സ്വർണ ശേഖരം വർധിപ്പിക്കുകയാണ്. ഏപ്രിലിൽ 2 ടൺ സ്വർണം കൂടി വാങ്ങിയതോടെ രാജ്യത്തിന്റെ ആകെ ശേഖരം 79 ടണ്ണായി. തുടർച്ചയായി 38 മാസം സ്വർണ വാങ്ങുന്ന രാജ്യമായും ചെക്ക് റിപ്പബ്ലിക്ക് മാറി.
അതേസമയം റഷ്യ വീണ്ടും സ്വർണ വിൽപന തുടരുകയാണ്. സെൻട്രൽ ബാങ്ക് ഓഫ് റഷ്യ ഏപ്രിലിൽ 6 ടൺ സ്വർണം വിറ്റഴിച്ചു. ഈ വർഷം ഇതുവരെ റഷ്യയുടെ ആകെ വിൽപന 22 ടണ്ണായി. തുടർച്ചയായ നാലാം മാസമാണ് റഷ്യ സ്വർണം വിൽക്കുന്നത്. ഉസ്ബെക്കിസ്ഥാൻ ഏപ്രിലിൽ 1 ടൺ സ്വർണം വിറ്റെങ്കിലും, ഈ വർഷം ഇതുവരെ 24 ടൺ വാങ്ങിയ രാജ്യമായി തുടരുകയാണ്. പോളണ്ടിന് പിന്നാലെ ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയ രാജ്യവും ഉസ്ബെക്കിസ്ഥാനാണ്. രാജ്യത്തിന്റെ മൊത്തം കരുതൽ ശേഖരത്തിൽ 88 ശതമാനവും സ്വർണമാണെന്നതും ശ്രദ്ധേയമാണ്.
മാർച്ചിൽ ഏറ്റവും കൂടുതൽ സ്വർണം വിറ്റ രാജ്യങ്ങളിലൊന്ന് തുർക്കിയായിരുന്നു. എന്നാൽ ഏപ്രിലിൽ കരുതൽ ശേഖരത്തിൽ വലിയ മാറ്റമൊന്നും അവർ വരുത്തിയില്ല.
കഴിഞ്ഞ മൂന്ന് വർഷമായി കിഴക്കൻ യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളാണ് കൂടുതലായി സ്വർണ വാങ്ങുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം, ആഗോള കേന്ദ്ര ബാങ്കുകൾ പ്രതിമാസം ശരാശരി 29 ടൺ സ്വർണമാണ് വാങ്ങുന്നത്. ഇതിനിടെ കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖര പ്രവണതകളെക്കുറിച്ചുള്ള പുതിയ വാർഷിക സർവേ ജൂണിൽ പുറത്തിറങ്ങും. , അടുത്ത ഒരു വർഷത്തിനിടെ ലോക കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരം വീണ്ടും ഉയരുമെന്നാണ് ഭൂരിഭാഗം ബാങ്കുകളും കഴിഞ്ഞ സർവേയിൽ പ്രവചിച്ചിരുന്നത്. ആ പ്രവചനം ശരിവെക്കുന്നത് തന്നെയാണ് കണക്കുകൾ.












Click it and Unblock the Notifications