1800 ഡോളർ ശമ്പളം , 1500 ഡോളറും വാടകയ്ക്ക്: കാനഡയിലെ ഇന്ത്യന്‍ വിദ്യാർത്ഥിയുടെ അവസ്ഥ പറഞ്ഞ് പിതാവ്
ഇന്ത്യയും കാനഡയും തമ്മിലുള്ള തർക്കം പതിനായിരക്കണക്കിന് വരുന്ന ഇന്ത്യന്‍ വിദ്യാർത്ഥി സമൂഹത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കാനഡക്കാർക്ക് ഇന്ത്യ വിസ നിഷേധിച്ചത് പോലെയുള്ള ഏതെങ്കിലും നടപടി കാനഡയുടെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ അത് വലിയ തിരിച്ചടിയായിരിക്കും കാനഡ കുടിയേറ്റം ലക്ഷ്യമിടുന്ന ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് നല്‍കുക.
താമസ വാടക ഇനത്തിലെ വർധനവ് ഉള്‍പ്പെടെയുള്ള വലിയ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്നതിന് ഇടയിലാണ് പുതിയ ആശങ്കയും ഉയർന്ന് വരുന്നത്. താമസ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യ ഉള്‍പ്പെടേയുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന കാര്യം പരിഗണിക്കുമെന്ന് കനേഡിയന്‍ ഭവന വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

പാർട് ടൈം ജോബ് കണ്ടെത്താനുള്ള സാഹചര്യവും ഏറെ ദുഷ്കരമാണ്. ടൊറന്റോയും ബ്രാംപ്‌ടണും പോലുള്ള പ്രധാന നഗരങ്ങളില്‍ പോലും തൊഴിൽ സാഹചര്യം പരിതാപകരമാണെന്നും ഒരു പുതുമുഖത്തിന് മണിക്കൂറിൽ 12-15 ഡോളർ മാത്രമാണ് സമ്പാദിക്കാന്‍ കഴിയുന്നതെന്നുമാണ് കണക്ക്. ഫീസ്, വാടക എന്നീ ഇനിങ്ങളില്‍ ലക്ഷങ്ങള്‍ വേണ്ടി വരുന്നതിനാല്‍ പലർക്കും നാട്ടില്‍ നിന്നും അങ്ങോട്ട് പണം അയച്ച് നല്‍കേണ്ട അവസ്ഥയാണുള്ളത്.
'മക്കള്‍ നന്നായി പഠിക്കുന്നതിനും കോഴ്സ് കഴിയുമ്പോൾ നല്ല ജോലി ലഭിക്കുന്നതിനും വാർഷിക കോളേജ് ഫീസിന്റെയും വാടകയുടെയും മറ്റ് ചെലവുകളുടെയും പകുതിയെങ്കിലും മാതാപിതാക്കൾ വഹിക്കേണ്ടി വരും' എന്നാണ് ബ്രാംപ്ടണിൽ ബിസിനസ് മാനേജ്‌മെന്റിന് പഠിക്കുന്ന വിദ്യാർത്ഥിയുടെ പാലക് ശർമ്മ പറയുന്നു.
ആദ്യ വർഷത്തിൽ തന്റെ മകന് ജോലി ഉറപ്പാക്കുക എന്നത് ഒരു ശ്രമകരമായ കാര്യ പാലക് പറയുന്നു. " വളരെ ചെറിയ ജോലിയാണ് ആദ്യമൊക്കെ ലഭിച്ചത്. ശമ്പളം വളരെ കുറവായിരുന്നു. ഒരു സ്റ്റുഡന്റ് വിസയിൽ, അയാൾക്ക് ആഴ്ചയിൽ 20 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ കഴിയൂ. പ്രതിമാസം 1,800 ഡോളർ സമ്പാദിക്കാന്‍ കഴിയുന്നത്. ഇതിൽ 1,550 ഡോളർ വാടകയായി മാത്രം പോയി. മറ്റ് ചിലവുകൾക്ക് പുറമെ രണ്ടാം വർഷ ഫീസായ 20 ലക്ഷം രൂപയും ഞങ്ങൾ നൽകി. മൂന്നാം വർഷത്തിലും ഇതിന് മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും, " പാലക് ശർമ്മ പറയുന്നു.
അതേസമയം, കാനഡയിലെ ഇന്ത്യ വിരുദ്ധ വികാരം രൂക്ഷമായാല്‍ ഇന്ത്യൻ വിദ്യാർത്ഥികളെ അത് ബാധിച്ചേക്കാമെന്നാണ് നയതന്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. 'എന്നാൽ അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണ്. കാരണം ഒരു ഇന്ത്യ വിരുദ്ധ വികാരമൊന്നും ഇപ്പോൾ അവിടെയില്ല. ചില ഖാലിസ്ഥാൻ ഗ്രൂപ്പുകൾക്ക് കാണുമായിരിക്കും. എന്നാൽ ഇന്ത്യക്കാർ വളരെ സമാധാനപൂർവ്വമായിട്ടാണ് ഇപ്പോൾ അവിടെ കഴിയുന്നത്.' എന്നാണ് മുന്‍ ഇന്ത്യന്‍ അംബാസിഡറും നയതന്ത്ര വിദഗ്ധനുമായ ടി പി ശ്രീനിവാസന്‍ വ്യക്തമാക്കിയത്.
അതിനിടെ, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കാനഡ രംഗത്ത് വന്നു. വിദേശ ഇടപെടലുകളില്‍ ആശങ്കയുണ്ട്. സ്വന്തം മണ്ണിലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും യുഎന്നിലെ കനേഡിയന്‍ അംബാസിഡര്‍ ബോബ് റേ പറഞ്ഞു. വിദേശ ഇടപെടലുകളെ തുടര്‍ന്ന് ജനാധിപത്യം ഭീഷണി നേരിടുകയാണെന്ന് കനേഡിയന്‍ അംബാസിഡര്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications