കാനഡയില്‍ ജോലി നേടാന്‍ മികച്ച അവസരം: വിദേശ തൊഴിലാളികളെ തേടി രാജ്യം
കോവിഡ് മഹാമാരിക്ക് പിന്നാലെ കാനഡയിലെ പല പ്രവിശ്യകളിലും വലിയ തോതില്‍ തൊഴിലാളി ക്ഷാമം നേരിടുകയാണ്. കോവിഡാനന്തരം സമ്പദ് വ്യവസ്ഥ ശക്തിപ്പെട്ടുവെങ്കിലും പല മേഖലയിലും ആവശ്യമായ തൊഴിലാളികളെ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ബാൻഫ്, കാന്‍മോറ, അൽട്ട തുടങ്ങിയ മേഖലകളെല്ലാം ഇത്തരത്തില്‍ വലിയ തോതില്‍ തൊഴിലാളി ക്ഷാമം നേരിടുന്നു.
കോവിഡിന് ശേഷം ടൂറിസം രംഗത്ത് മികച്ച രീതിയിലുള്ള വളർച്ചയാണ് മേഖലയില്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ പല ബിസിനസുകാരും വലിയ പ്രതിസന്ധി നേരിടുന്നു. ഇതോടെ ഈ ഒഴിവുകള്‍ നികത്തുന്നതിന് വേണ്ടി നിയമിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം വലിയ തോതില്‍ വർദ്ധിപ്പിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്ഥിര നിയമനങ്ങള്‍ക്കൊപ്പം തന്നെ താല്‍ക്കാലിക നിയമനങ്ങളും കമ്പനികള്‍ വലിയ തോതില്‍ പ്രോല്‍സാഹിപ്പിക്കുകയാണ്. ഫെഡറൽ ടെമ്പററി ഫോറിൻ വർക്കർ (ടിഎഫ്‌ഡബ്ല്യു) പ്രോഗ്രാമിലൂടെ കൂടുതൽ തസ്തികകൾ നികത്താൻ കഴിഞ്ഞ വർഷം, ബോ വാലിയിലെ ബിസിനസുകാർക്ക് സർക്കാർ അനുവാദം നല്‍കുകയായിരുന്നു.
ആവശ്യമായ ഒഴിവുകളിലേക്ക് യോഗ്യതയുള്ള തദ്ദേശീയ തൊഴിലാളികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കാനഡയിലെ തൊഴിലുടമകൾക്ക് താൽക്കാലിക ജോലികൾ നികത്താൻ വിദേശ തൊഴിലാളികളെ നിയമിക്കാമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. കമ്പനികള്‍ തീരുമാനിക്കുകയാണെങ്കില്‍ ഈ ഒഴിവുകള്‍ പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തേക്കാം.
എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡയിൽ (ESDC) നിന്നുള്ള കണക്കുകൾ പ്രകാരം കാൻമോറിൽ 237 ഒഴിവുകളാണ് ഇത്തരത്തില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019-ൽ അംഗീകരിച്ച 98 സ്ഥാനങ്ങളുടെ ഇരട്ടിയിലധികം വരും ഇത്. അതായത് സമീപ വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബാൻഫിൽ, ഈ എണ്ണം 2019-ലെ 141-ൽ നിന്ന് മൂന്നിരട്ടി വർധിച്ച് 454-ലേക്കെത്തി.
എല്ലാ അംഗീകൃത തസ്തികകളും താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കണമെന്നല്ല ഇതിനർത്ഥം, കനേഡിയന്‍ തൊഴിലാളികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് വിദേശ തൊഴിലാളികള്‍ക്ക് അവസരം ലഭിക്കുക. എങ്കിലും എഎസ്ഡിസി പുറത്തുവിട്ട കണക്കുകളുടെ വലിപ്പം, ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
എഎസ്ഡിസി യിൽ നിന്നുള്ള വിവരം അനുസരിച്ച്, 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം താൽക്കാലിക വിദേശ തൊഴിലാളി ഒഴിവുകളുടെ എണ്ണം 70 ശതമാനം വർദ്ധിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. കുറഞ്ഞ വേതനത്തിൽ ഒരു ബിസിനസ്സിന് എത്ര താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കാമെന്നതിന്റെ പരിധി ഉയർത്തിയതിന് ശേഷമാണ് ഒഴിവുകളുടെ എണ്ണത്തില്‍ വർധനവുണ്ടായത്.
ഒരു കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായിട്ടാണ് വിദേശ തൊഴിലാളികുടെ എണ്ണം ഫെഡറല്‍ സർക്കാർ ഉയർത്തിയത്. ഈ പദ്ധതിയുടെ ആനുകൂല്യ മുതലാക്കി ഇതിനോടകം തന്നെ ഇന്ത്യക്കാർ ഉള്‍പ്പടെ നിരവധി വിദേശികള്‍ കാനഡയിലെത്തി ജോലി ചെയ്യുന്നുണ്ട്. കമ്പനികളും സ്ഥാപനങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നിയമനങ്ങളും ശമ്പളങ്ങളും നിശ്ചയിക്കുക.












Click it and Unblock the Notifications