കാനഡ ഇത് എന്ത് ഭാവിച്ചാണ്?പത്തും നൂറുമല്ല, ആയിരങ്ങൾ ദുരിതത്തിൽ; 'വിദ്യാർത്ഥികളുടെ അവസ്ഥ ഞെട്ടിക്കുന്നത്'
അന്തരാഷ്ട്ര വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശ വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ രണ്ടു വർഷത്തേയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത് എന്നാണ് കാനഡ സർക്കാർ അറിയിച്ചത്. എന്നാൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളൊന്നും നിലവിൽ രാജ്യത്തുള്ള വിദേശ വിദ്യാർത്ഥികളുടെ ദുരിതങ്ങൾ കുറക്കുന്നില്ലെന്ന് പറയുകയാണ് ഇവിടുത്തെ സന്നദ്ധ സംഘടനകൾ. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വേണ്ടി ഭക്ഷണവും വസ്ത്രവും പാർപ്പിടവുമെല്ലാം കണ്ടെത്താൻ തങ്ങളും ബുദ്ധിമുട്ടികയാണെന്ന് സംഘടനകൾ വ്യക്തമാക്കുന്നു.
'രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ 8000-ത്തിലധികം വിദ്യാർത്ഥികൾക്ക് ഭക്ഷണം, വസ്ത്രം, താമസം എന്നിവയൊരുക്കുന്നതിന് ഞങ്ങൾ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. ആവശ്യമുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികളെ സഹായിക്കാൻ സർക്കാരും പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളും കൂടുതൽ കാര്യങ്ങൾ ചെയ്തേ മതിയാകൂ', ടൊറന്റോയിലുള്ള ഖൽസ എയ്ഡ് നാഷ്ണൽ ഡയറക്ടർ ജിന്ദി സിംഗ് പറഞ്ഞു.

സഹായം ചോദിച്ച് ഒരു ദിവസം കുറഞ്ഞത് അഞ്ച് കോളുകളെങ്കിലും അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കുന്നുണ്ട്.പ്രത്യേകിച്ച് ഒൻ്റാറിയോ പ്രവിശ്യയിലെ ബ്രാംപ്ടണിൽ നിന്ന്.കഴിഞ്ഞ ജൂൺ മുതൽ ഈ നഗരത്തിലെ വിദ്യാർത്ഥികൾക്ക് 5,000-ത്തിലധികം പലചരക്ക് ബാഗുകളും ഭക്ഷണവുമെല്ലാം സംഘടന എത്തിച്ചിട്ടുണ്ട്', ജിന്ദ് വിശദീകരിച്ചു.
താമസ സൗകര്യം തേടി നിരവധി പേർ തങ്ങളെ ബന്ധപ്പെടാറുണ്ടെന്ന് കോളേജ് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് അസി അഫൂസി പറഞ്ഞു. വൻ തുക ട്യൂഷൻ ഫീസടക്കം ഈടാക്കിയിട്ടും വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് സൗകര്യം അനുവദിക്കാത്തത് ഒരു തരത്തിലും അംഗീകരിക്കാൻ ആകില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ ഒരു തരത്തിലും വിദ്യാർത്ഥികൾക്ക് ഗുണകരമാകാൻ പോകുന്നില്ലെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് 2 വർഷത്തേക്ക് പരിധി നിശ്ചയിക്കുമെന്നാണ് സർക്കാർ അറിയിച്ചത്. അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ വർഷം ആദ്യമായി 10 ലക്ഷം കവിഞ്ഞിരുന്നു. അതിൽ തന്നെ ഇന്ത്യക്കാർക്കാണ് ഏറ്റവും കൂടുതൽ സ്റ്റഡി പെർമിറ്റുകൾ ലഭിച്ചത്. 2023 നവംബർ വരെ നൽകിയ 579,075 പെർമിറ്റുകളിൽ 215,190 എണ്ണവും ഇന്ത്യക്കാർക്കാണെന്നാണ് കണക്കുകൾ. വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഉയർന്നതോടെ പാർപ്പിട പ്രതിസന്ധിയടക്കം ഉടലെടുത്തതിന് പിന്നാലെയാണ് പുതിയ നിയമം കാനഡ പ്രഖ്യാപിച്ചത്. അതേസമയം സർക്കാർ തീരുമാനത്തിനെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം രംഗത്തെത്തി കഴിഞ്ഞു. നികുതി അടിത്തറ വർധിപ്പിക്കാൻ കുടിയേറ്റത്തെ ആശ്രയിക്കുന്ന കാനഡയ്ക്ക് ഇപ്പോഴത്തെ സാഹചര്യം പ്രതിസന്ധി തീർത്തേക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications