ഇന്ത്യൻ വിദ്യാർത്ഥികളുടെ കാനഡ മോഹത്തിന് കനത്ത തിരിച്ചടിയുണ്ടാകുമോ? എണ്ണം നിജപ്പെടുത്തിയേക്കുമെന്ന് ആശങ്ക
ഒറ്റാവോ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. ആരോപണത്തിന് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയിരുന്നു. മറുപടിയെന്നോളം കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. വിഷയത്തിൽ കടുത്ത ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുരാജ്യങ്ങളും നടത്തുന്നത്.
അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് ഇന്ത്യൻ വിദ്യാർത്ഥികൾ. കാനഡയിൽ ഉപരിപഠനം സ്വപ്നം കാണുന്ന പലരും ഈ സംഭവങ്ങൾ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ്. പ്രത്യേകിച്ച് പഞ്ചാബിൽ നിന്നുള്ള വിദ്യാർത്ഥികൾ.

കേരളത്തിൽ നിന്നടക്കം ആയിരക്കണക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിൽ ഉപരിപഠനം നടത്തുന്നത്. കനേഡിയൻ സർവ്വകലാശാലകളിൽ 40 ശതമാനത്തോളം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. 'ഐഇഎൽടിഎസ് പാസായി. ഇനി മികച്ച കോഴ്സുകൾ എവിടെയൊക്കെയാണ് ഉള്ളത് എന്ന് സംബന്ധിച്ച് അന്വേഷിക്കുകയാണ്. അതിനിടയിലാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ. ഇനി ഞാൻ അപേക്ഷിച്ചാൽ കനേഡിയൻ എംബസി എന്റെ വിസ നിഷേധിക്കുമോയെന്ന് ഞാൻ ഭയപ്പെടുന്നുണ്ട്', ജലന്ധറിൽ നിന്നുള്ള വിദ്യാർത്ഥി വിക്രംജിത് സിംഗ് അറോറ പറഞ്ഞു.
അതേസമയം ഇപ്പോഴത്തെ വിഷയങ്ങൾ ഒരിക്കലും കാനഡയിലെ വിദേശപഠനത്തെ ബാധിക്കില്ലെന്നാണ് ചില എംബസികൾ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി താത്കാലികം മാത്രമാണ. കാനഡയുടെ വാർഷിക ബജറ്റിന്റെ 30 ശതമാനവും സംഭാവന ചെയ്യുന്നത് വിദ്യാർത്ഥികളാണ്. അതുകൊണ്ട് തന്നെ പ്രശ്നങ്ങൾ ബാധിക്കാൻ ഇടയില്ല. അവരെ സംബന്ധിച്ച് കൂടുതൽ വിദ്യാർത്ഥികളെ അവർ ഇക്കുറിയും പ്രതീക്ഷിക്കുന്നുണ്ട്. എംബസി തലത്തിൽ പ്രവേശന മാനദണ്ഡം ക്രമീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്',വിദ്യാഭ്യാസ ഉപദേഷ്ടാവും ജലന്ധറിലെ ജൂപ്പിറ്റർ അക്കാദമിയുടെ ഉടമയുമായ നർപത് ബബ്ബർ പറഞ്ഞു.
'എല്ലാ വർഷവും കാനഡയിലേക്ക് കുടിയേറുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നാണ്. അതുകൊണ്ട് തന്നെ കാനഡയ്ക്ക് അത്തരമൊരു ഗണ്യമായ വരുമാന സ്രോതസ്സ് അവഗണിക്കാനാവില്ല.അതേസമയം ചില വിദ്യാർത്ഥികൾക്ക് ഇപ്പോഴത്തെ പ്രശ്നങ്ങൾ പ്രതിസന്ധി തീർത്തേക്കാം',കൺസൾട്ടന്റായ ഗുർപീത് സിംഗ് പറഞ്ഞു.
പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കുമോയെന്നാണ് ചിലർ ആശങ്ക പ്രകടിപ്പിക്കുന്നത്. എന്തായാലും ഇത്രയും നേരത്തേ ഒരു അനുമാനത്തിൽ എത്തുന്നത് മണ്ടത്തരമാണെന്നും വിദ്യാർത്ഥികളുടെ വരവിൽ കാനഡ കടുത്ത തീരുമാനങ്ങൾ എടുക്കാൻ നിലവിലെ സാഹചര്യത്തിൽ സാധ്യത ഇല്ലെന്നുമാണ് വിദ്യാർത്ഥികളിൽ ഒരു വിഭാഗം പറയുന്നത്.












Click it and Unblock the Notifications