ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 30 ലക്ഷത്തിലേറെ രൂപ: 45 ദിവസം വീട്ടില്‍ താമസിപ്പിച്ചു
ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്

ദില്ലി: ദുബായിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് 33 യുവാക്കളെ യുഎഇ ആസ്ഥാനമായുള്ള സ്ഥാപനം വഞ്ചിച്ചതായി ആരോപണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തെഴില്‍ അന്വേഷകരാണ് തട്ടിപ്പിന് വിധേയമായിരിക്കുന്നത്. തൊഴിലന്വേഷകർ മുംബൈ, യുപിയിലെ മുസാഫർനഗർ, ഷംലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണെന്നും മുസഫർനഗർ ആസ്ഥാനമായുള്ള ഏജന്റ് സർഫർസ് ഫരീദിക്ക് ഒരുലക്ഷത്തിലധികം രൂപ വീതം നൽകിയെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
" ഫുഡ് പാക്കിംഗ് ജോലിയായിരുന്നു എനിക്ക് വാഗ്ധാനം ചെയ്തത്. ഇതേ തുടർന്ന് എന്റെ കുടുംബം ഫരീദിക്ക് 1.3 ലക്ഷം രൂപ നൽകി. പിന്നാലെ വിസയും ടിക്കറ്റും തന്നു. ജനുവരിയിൽ ഞങ്ങൾ ഡൽഹിയിൽ നിന്ന് വിമാനം കയറാൻ പോകുമ്പോഴാണ് അദ്ദേഹം ഫോണിൽ വിളിച്ചു ടിക്കറ്റുകൾ ക്യാൻസൽ ചെയ്ത കാര്യം പറയുന്നത്. പിന്നീട് പുതിയ ടിക്കറ്റ് ഏർപ്പാട് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം ഞങ്ങളെ വഞ്ചിക്കുകയായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ വിസയുടെ കാലാവധി കഴിഞ്ഞു. ഏജന്റ് ഇപ്പോള്‍ ഞങ്ങളുടെ ഫോണ്‍ എടുക്കുന്നില്ല"- തട്ടിപ്പിന് ഇരയായ നദീം എന്ന യുവാവ് വ്യക്തമാക്കുന്നു.

മുംബൈ നിവാസികളായ അതാ അഷ്‌റഫ്, ഡാനിഷ് അഷ്‌റഫ് എന്നീ രണ്ട് സഹോദരന്മാരും മറ്റു പലരെയും പോലെ വഞ്ചിക്കപ്പെട്ട ഉദ്യോഗാർത്ഥികളാണ്. "ഞാൻ മുംബൈയിൽ ഭക്ഷണം വിതരണം ചെയ്യാറുണ്ടായിരുന്നു. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്തതോടെ ഫരീദിക്ക് ഞങ്ങൾ 2 ലക്ഷം രൂപ നൽകി. എന്നെയും എന്റെ സഹോദരനെയും ദുബായിലേക്ക് അയയ്ക്കാമെന്നായിരുന്നു വാഗ്ദാനം. ജനുവരിയിൽ അദ്ദേഹം ഞങ്ങൾക്ക് ദുബായിലേക്കുള്ള ടിക്കറ്റും വിസയും നൽകി. പക്ഷെ അത് വ്യാജമായിരുന്നു, എന്നെയും സഹോദരനെയും മുസാഫർനഗറിലെ ബജ്ഹേരി ഗ്രാമത്തിലേക്ക് കൊണ്ടുപോയി, അടുത്ത ഫ്ലൈറ്റിന് വരും ദിവസങ്ങളിൽ ടിക്കറ്റ് ഏർപ്പാടാക്കാമെന്ന് ഉറപ്പുനൽകി. 45 ദിവസം ഞങ്ങളെ അവിടെ അവന്റെ വീട്ടിൽ പാർപ്പിച്ചു. എന്നിട്ടും ടിക്കറ്റ് ലഭിക്കാത്തിനെ തുർന്ന് മടങ്ങി വരികയായിരുന്നു'' ഡാനിഷ് അഷ്‌റഫ് പറയുന്നു.
അതേസമയം, ബുധനാഴ്ച ഫരീദി എസ്‌എസ്‌പി ഓഫീസിനെ സമീപിച്ച് ദുബായ് ആസ്ഥാനമായുള്ള സ്ഥാപനത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പണം വാങ്ങിയെങ്കിലും സ്ഥാപനം തൊഴിലന്വേഷകർക്ക് ശരിയായ രേഖകൾ നല്‍കിയില്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സ്ഥാപനത്തിലെ ഇന്ത്യൻ ജീവനക്കാരനെന്ന് കരുതപ്പെടുന്ന മധ്യപ്രദേശിൽ നിന്നുള്ള സുമിത് കുമാറാണ് തന്നെ ബന്ധപ്പെട്ടതെന്നും പരാതിയിൽ പറയുന്നു.
എസ്എസ്പി ഇത് സംബന്ധിച്ച അന്വേഷണം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (നായി മണി) ഹിമാൻഷു ഗൗരവിന് കൈമാറിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടക്കുന്നുണ്ടെന്നും സംശയിക്കുന്നവരുടെ ബാങ്ക് വിവരങ്ങളും മറ്റും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications