സൗദി അറേബ്യ അങ്ങനെയൊന്നും തീരില്ല: ഇന്ത്യക്കാരെ ചേർത്ത് പിടിക്കുന്നു; 2 ലക്ഷം തൊഴിലാളികളുടെ വർധനവ്
സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇനി അധികകാലം ജോലി തേടി പോകേണ്ടി വരില്ലെന്ന പ്രചരണം ഒരു കാലത്ത് നമ്മുടെ നാട്ടില്‍ ശക്തമായിരുന്നു. സ്വദേശിവത്കരണം ഉള്‍പ്പെടേയുള്ള നടപടികള്‍ ശക്തമാക്കിയ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ ചില പ്രതിസന്ധികള്‍ നേരിട്ടിട്ടുമുണ്ട്. എന്നാല്‍ സമീപകാലത്ത് സൗദി അറേബ്യയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം വലിയ തോതില്‍ വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
2023-24 കാലയളവിൽ സൗദി അറേബ്യയിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം രണ്ട് ലക്ഷത്തോളമാണ് വർദ്ധിച്ചു. അതായത് പത്ത് ശതമാനത്തോളമാണ് വർധനവാണ്. ഇതോടെ സൗദി അറേബ്യയിലെ ഇന്ത്യൻ ജനവിഭാഗത്തിനെ എണ്ണം 26.5 ലക്ഷത്തിലേക്ക് എത്തുകയും ചെയ്തു. ഈ സാമ്പത്തിക വർഷത്തില്‍ ഇന്ത്യക്കാരുടെ വലിയ ഒഴുക്ക് സൗദിയിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഇത്തവണയും സമാനമായ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഒരു പാലമായിട്ടാണ് പ്രവർത്തിക്കുന്നതെന്നതാണ് ഈ വർധനവിനെ സൂചിപ്പിച്ചുകൊണ്ട് റിയാദിലെ ഇന്ത്യൻ അംബാസഡർ സുഹെൽ അജാസ് ഖാൻ ഹിന്ദുസ്ഥാന്‍ ടൈംസിനോടായി പറഞ്ഞത്. "സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഒരു ജീവനുള്ള പാലമാണ്. സൗദി അറേബ്യയുടെ സാമ്പത്തിക വികസനത്തിന് പ്രവാസികൾ നൽകുന്ന സംഭാവനകൾ വലിയ രീതിയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്," സുഹെൽ അജാസ് ഖാൻ പറഞ്ഞു.
തൊഴിലാളികളുടെ എണ്ണത്തിലെ വർധനവിനോടൊപ്പം തന്നെ അറബ് രാജ്യത്ത് പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്ത ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം 3000 ആയി വളർന്നിട്ടുണ്ട്. നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, സർവ്വീസ് തുടങ്ങിയ മേഖലകളിലെ കുതിച്ചുചാട്ടമാണ് ഇതിനെല്ലാം കാരണമായിരിക്കുന്നത്.
സാമ്പത്തികമായും സാംസ്കാരികമായും വൈവിധ്യവൽക്കരണം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന 'വിഷൻ 2030' പ്രകാരം എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി വിവിധ പദ്ധതികളാണ് സൗദി അറേബ്യ നടപ്പിലാക്കി വരുന്നത്. പ്രത്യേകിച്ച് ഉൽപ്പാദനം, ടൂറിസം, ഹരിത ഊർജ്ജം തുടങ്ങിയ മേഖലകളിൽ വിദേശികൾ ഉൾപ്പെടെയുള്ള കൂടുതൽ പ്രൊഫഷണലുകളെ നിയമിക്കുന്നതില്‍ രാജ്യം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വിദഗ്ധരായ തൊഴിലാളികളുടെ റിക്രൂട്ടമെന്റിനായി 2022 മുതൽ, ഇന്ത്യയുടെ നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി ചേർന്ന് നൈപുണ്യ യോഗ്യതാ പരീക്ഷയും സർക്കാർ ഉടമസ്ഥതയിലുള്ള തക്മോള്‍ ഹോള്‍ഡിക്സ് നടത്തുന്നുണ്ട്. 174 ഇനം തൊഴിൽ ഇനങ്ങളിലേക്ക് പുതിയ വീസയിലെത്തുന്നവർ പ്രാഥമികമായി സ്വന്തം നാട്ടിൽ നിന്നും യോഗ്യത പരീക്ഷ പാസാകേണ്ടതായുണ്ട്. ഇതിനായി ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
കാർ ഇലക്ട്രീഷ്യൻ, കാർപെന്‍റർ, ഷെഫ്, മേസൺ, ക്രാഫ്റ്റ്മാൻ, ക്രഷർ ഓപ്പറേറ്റർ, അഗ്രികൾച്ചറൽ മെക്കാനിക്ക്, ഓട്ടോമെക്കാനിക്ക്, ബ്ലാക്ക്സ്മിത്ത്, ബിൽഡർ, ബസ് മെക്കാനിക്ക്, ബാർബർ, കാർ ഡ്രൈവർ തുടങ്ങിയ മേഖലയിലുള്ളവരാണ് സ്വന്തം നാട്ടില്‍ നിന്ന് തന്നെ യോഗ്യത തെളിയിക്കേണ്ടത്. അതേസമയം, ഹൗസ് ഡ്രൈവർ, ലേബർ എന്നീ തൊഴിലുകൾ ചെയ്യുന്ന വീസക്കാർക്ക് സൗദിയിൽ തന്നെ പരീക്ഷയിൽ പങ്കെടുത്ത് യോഗ്യത തെളിയിച്ചാല്‍ മതി.
തുടക്കത്തില്‍ ഇന്ത്യയില്‍ 10 വിഭാഗങ്ങളിലെ നൈപുണ്യ പരിശോധനയായിരുന്നു നടന്നിരുന്നത്. എന്നാല്‍ നിലവില്‍ അത് 65 തൊഴിലുകളിലേക്ക് വർധിപ്പിച്ചു. "നിയമനത്തിൽ നിരന്തരമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മികച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിലാണ്" അജാസ് ഖാന്‍ പറഞ്ഞു.
അതേസമയം, സൗദി അറേബ്യയിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം 2019 ൽ 400 മാത്രമായിരുന്നു. അവിടെ നിന്നുമാണ് 3000 ത്തിലേക്കുള്ള വർധനവ്. 2023 ഓഗസ്റ്റ് ആയപ്പോഴേക്കും മൊത്തം നിക്ഷേപം ഏകദേശം 3 ബില്യൺ ഡോളറായി. മാനേജ്മെന്റ്, കൺസൾട്ടൻസി സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, നിർമ്മാണ പദ്ധതികൾ, ടെലികമ്മ്യൂണിക്കേഷൻസ്, ഐടി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഈ നിക്ഷേപങ്ങളുള്ളത്.
2023-24 ലെ ഇന്ത്യ-സൗദി അറേബ്യ ഉഭയകക്ഷി വ്യാപാരം 43.3 ബില്യൺ ഡോളറായിരുന്നു. ഈ കാലയളവിൽ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 7.8% വർദ്ധിച്ച് ഏകദേശം 12 ബില്യൺ ഡോളറിലെത്തി. ഇന്ത്യ നിലവിൽ സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളി കൂടിയാണ്. കൂടാതെ പശ്ചിമേഷ്യൻ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയിലും ഇന്ത്യ പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി മാത്രം പ്രതിവർഷം ഏകദേശം 1 ബില്യൺ ഡോളറിന്റേതാണ്.












Click it and Unblock the Notifications