യുഎഇ ജോലി; ഈ മേഖലയിലേക്ക് ആളെ കിട്ടാനില്ല, 7 ലക്ഷം വരെ ശമ്പളം ഓഫർ ചെയ്ത് കമ്പനി
ജോലി തേടി യുഎഇയിൽ എത്തുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും യാതൊരു കുറവുമില്ല. എന്നാൽ പണ്ടത്തെ പോലെ അല്ല, ജോലി തേടി പോകുന്നവർക്കെല്ലാം പെട്ടെന്ന് ജോലി ലഭിക്കുന്ന സാഹചര്യം രാജ്യത്ത് ഇല്ല. വിവിധ തൊഴിൽ മേഖലയിൽ മത്സരം കൂടിയത് തന്നെയാണ് തിരിച്ചടിയായി മാറിയത്. എന്നാൽ ചില മേഖലകളിൽ ഇപ്പോഴും വേണ്ടത്ര വൈദഗ്ധ്യം ഉള്ളവരുടെ ക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിലൊന്ന് പൈലറ്റുമാരാണ്. ഇതിനോടകം തന്നെ 3000ത്തോളം പേരുടെ കുറവാണ് മേഖലയിൽ ഉള്ളത്. വരും നാളുകളിൽ മിഡിൽ ഈസ്റ്റിൽ പൈലറ്റുമാർക്ക് കടുത്ത ക്ഷാമമായിരിക്കും നേരിടുകയെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ലക്ഷങ്ങൾ തന്നെ കൊടുത്ത് പൈലറ്റിനെ നിയമിക്കുകയാണ് കമ്പനികൾ.
2032 ൽ ആഗോള തലത്തിൽ തന്നെ 80,000 പൈലറ്റുമാരുടെ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിൽ തന്നെ നോർത്ത് അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കുറവ് മിഡിൽ ഈസ്റ്റിൽ ആയിരിക്കും. 2023 ൽ തന്നെ 3,000ത്തോളം ആളുകളുടെ കുറവാണ് ഉണ്ടായിരുന്നത്. 2032 ൽ 18,000ത്തോളം പേരുടെ കുറവുണ്ടാകും. അടുത്ത വർഷങ്ങളിൽ വിമാനയാത്രാ ആവശ്യങ്ങൾ കുത്തനെ ഉയരുന്നത് സ്ഥിതി കൂടുതൽ രൂക്ഷമാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ടൂറിസം മേഖലയിലെ വികസനമാണ് പൈലറ്റുമാരുടെ ഡിമാന്റ് വർധിപ്പിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്. യുഎഇയിൽ ഏവിയേഷൻ, ടൂറിസം മേഖലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഇതാണ് ലക്ഷങ്ങൾ നൽകി പൈലറ്റുമാരെ നിയമിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വ്യോമയാന കമ്പനിയായ എമിറേറ്റ്സ് 34,000 ദിർഹം വരെയാണ് (7 ലക്ഷത്തിലധികം രൂപ) പൈലറ്റുമാർക്ക് ശമ്പളമായി ഓഫർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ശമ്പളം മാത്രമല്ല, മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം താമസം, വാർഷിക അവധി, വിദ്യാഭ്യാസ അലവൻസ് തുടങ്ങി തൊഴിലാളികളെ നിലനിർത്താൻ വേണ്ടുന്നതെല്ലാം കമ്പനികൾ നൽകി വരുന്നുണ്ട്.
യുഎഇയിൽ മാത്രമല്ല ആഗോള തലത്തിലും പൈലറ്റുമാരുടെ ഡിമാന്റ് ഉയർന്നിട്ടുണ്ടെന്ന് എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ് അക്കാഡമി വൈസ് പ്രസിഡന്റ് കാപ്റ്റൻ അബ്ദുള്ള അൽ ഹമ്മദി പറഞ്ഞു. വളരെ എക്സൈറ്റിങ്ങായൊരു മേഖലയാണിത്. ഇനിയും കൂടുതൽ പേരെ മേഖലയിൽ ആവശ്യമായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിസിസിയിലും പുറത്തുമുള്ള നിരവധി കമ്പനികളുമായും എയർലൈനുകളുമായും ചർച്ച നടത്തുന്നുണ്ടെന്നും ബിരുദധാരികൾക്ക് ജോലി ലഭിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications