എണ്ണവില ഉയരുന്നു, ഒപെകും നിസഹായര്‍
ദുബായ്: എണ്ണ വില ക്രമാതീതമായി ഉയരുന്നു. വില പിടിച്ചു നിര്‍ത്തുന്നതില്‍ എണ്ണയുത്പാദക രാജ്യങ്ങളും (ഒപെക്) പരാജയപ്പെടുകയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ വിലയാണ് ഇപ്പോഴത്തേത്.
വില വര്‍ധന നിയന്ത്രിക്കാന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം അടുത്തകാലത്ത് ഒപെക് രാജ്യങ്ങള്‍ കൈക്കൊണ്ടിരുന്നു. കഴിഞ്ഞയാഴ്ചയാണ് പ്രതിദിനം എട്ടു ലക്ഷം ബാരല്‍ എന്ന കണക്കില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനമുണ്ടായത്. എന്നാല്‍ ഇതു കൊണ്ടും വിലവര്‍ധനവ് പിടിച്ചു നിര്‍ത്താനാവുന്നില്ല.
താത്കാലിക ലാഭം കണക്കാക്കി ചില രാജ്യങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ത്തു വെങ്കിലും യു.എസില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള സമ്മര്‍ദ്ദം മൂലം ഒപെകിന് ഉത്പാദനം വര്‍ധിപ്പിക്കുന്ന തീരുമാനം കൈക്കൊള്ളേണ്ടി വരികയായിരുന്നു.
എണ്ണ വില ഈ രീതിയില്‍ ഉയരുകയാണെങ്കില്‍ ഒരു മൂന്നാം എണ്ണ ആഘാതം താങ്ങേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകവ്യാപകമായി എണ്ണ ദൗര്‍ലഭ്യം ഉണ്ടാകും. ഈ പ്രതിഭാസം ഉപഭോക്തൃ രാജ്യങ്ങള്‍ക്കെന്ന പോലെ ഉത്പാദക രാജ്യങ്ങള്‍ക്കും വന്‍ ഭീഷണിയാണ്.
ഉത്പാദക രാജ്യങ്ങളില്‍ സൗദി അറേബ്യ ബാരലിന് 25 യു.എസ് ഡോളറില്‍ അധികം വിലയുയരരുതെന്ന അഭിപ്രായത്തിലാണ്. എന്നാല്‍ ഇറാന്‍, ലിബിയ, വെനസ്വേല തുടങ്ങിയ രാജ്യങ്ങള്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനെ എതിര്‍ക്കുന്നു.
തന്റെ രാജ്യം എണ്ണ വില പിടിച്ചു നിര്‍ത്തുന്നതിന് പരമാവധി ശ്രമിക്കാമെന്നും ഒപ്പം ഉപഭോക്തൃ രാജ്യങ്ങള്‍ ഉപഭോഗം കുറയ്ക്കാന്‍ ശ്രമിക്കണമെന്നും സൗദി അറേബ്യയുടെ കിരീടാവകാശി അബ്ദുല്ല രാജകുമാരന്‍ പറയുന്നു.
എന്നാല്‍ ആകെ ഉത്പാദനം പ്രതിദിനം 262 ലക്ഷം ബാരല്‍ എന്ന കണക്കില്‍ ഉയര്‍ത്തിയാലും വിപണിയില്‍ കാര്യമായ ചലനമുണ്ടാവില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരാര്‍ധ ഗോളത്തില്‍ തണുപ്പ് കാലം ആരംഭിച്ചത് വില ഉയരാനുള്ള ഒരു കാരണമാണ്. കഠിനമായ ശൈത്യം ഈ മേഖലയിലുണ്ടായാല്‍ വില ബാരലിന് 40 യു.എസ് ഡോളര്‍ എന്ന നിലയിലേയ്ക്ക് ഉയരാനാണ് സാധ്യത.
തണുപ്പ് കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവായ യു.എസില്‍ 110 ലക്ഷം ബാരല്‍ എണ്ണ പ്രതിദിനം ആവശ്യമായി വരും. ഇപ്പോള്‍ പ്രതിദിനം 100 ലക്ഷം ബാരല്‍ ആണ് യു.എസിലെ ഉപഭോഗം. മറ്റ് രാജ്യങ്ങളിലും തണുപ്പ് കാലത്ത് എണ്ണ ഉപഭോഗം കൂടുതലാണ്. എന്തായാലും എണ്ണ പ്രതിസന്ധി അടുത്തകാലത്തെങ്ങും പരിഹൃതമാകുന്ന ലക്ഷണം കാണുന്നില്ല.