ജോഷിയും ഉമാഭാരതിയും ഹാജരാവാന്‍ ഉത്തരവ്
ദില്ലി: അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെക്കുറിച്ചന്വേഷിക്കുന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ കേന്ദ്ര മാനവശേഷിവികസന മന്ത്രി മുരളീ മനോഹര്‍ ജോഷിക്കും ഉമാഭാരതി എം.പി.ക്കും ഹാജരാവാന്‍ ആവശ്യപ്പെട്ട് സമന്‍സയച്ചു.
1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച് കമ്മീഷനു മുമ്പില്‍ മന്ത്രിയും എം.പി.യും ഹാജരായി മൊഴി നല്കാന്‍ ജസ്റിസ് എം.എസ്.ലിബര്‍ഹാന്‍ സപ്തംബര്‍ 22 വെള്ളിയാഴ്ചയാണ് നിര്‍ദ്ദേശം നല്കിയത്. ഒക്ടോബര്‍ ഒമ്പതിനാണ് കമ്മീഷന്റെ അടുത്ത സിറ്റിങ്.
അതേസമയം ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഹ് ഹാജരാവാത്തതിനെതിരെ കമ്മീഷന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല. ഹാജരാവാനാവശ്യപ്പെട്ട് കമ്മീഷന്‍ സമന്‍സയച്ചതിനെ കല്യാണ്‍ സിംഹ് ദില്ലി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ ഉത്തര്‍ പ്രദേശിലെ പ്രത്യേക സി.ബി.ഐ. കോടതിയില്‍ വിചാരണ നേരിടുന്ന താന്‍ അതു സംബന്ധിച്ച കാര്യങ്ങള്‍ കമ്മീഷനു മുമ്പില്‍ വെളിപ്പെടുത്തുന്നത് ശരിയല്ല എന്നാണ് കല്യാണ്‍ സിംഹ് മുന്നോട്ടു വയ്ക്കുന്ന വാദം. 1993ല്‍ ഹാജരാവാനാവശ്യപ്പെട്ട് ലിബര്‍ഹാന്‍ കമ്മീഷന്‍ സമന്‍സയച്ച നടപടിയെ കല്യാണ്‍ സിംഹ് അലഹബാദ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ആ കേസ് ഇപ്പോഴും നിലനില്ക്കുകയാണ്.
കല്യാണ്‍ സിംഹ്,മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരുള്‍പ്പടെ നാല്പതോളം പേരാണ് പ്രത്യേക സി.ബി.ഐ. കോടതി മുമ്പാകെ വിചാരണ നേരിടുന്നത്.