Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യഘട്ടം വോട്ടെടുപ്പ്: പ്രചാരണം ഇന്ന് തീരും

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സപ്തംബര്‍ 25-ന് തിങ്കളാഴ്ച തിരഞ്ഞെടുപ്പു നടക്കുന്ന കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോഡ് എന്നീ ജില്ലകളില്‍ പ്രചാരണം സപ്തംബര്‍ 23 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും.

പ്രചാരണത്തിന്റെ കൊട്ടിക്കലാശം മികച്ചതാക്കാന്‍ ഇരുമുന്നണികളും ബിജെപിയും ശ്രമിക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ ഇതിനകം തന്നെ മൂന്നു തവണയെങ്കിലും വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു.

ശനിയാഴ്ചയോടെ ഉച്ചഭാഷിണിവെച്ചും പ്രകടനമായും നടത്തുന്ന പ്രചാരണപരിപാടികള്‍ക്കാണ് അവസാനമാകുന്നത്. ഞായറാഴ്ച എല്ലാ സ്ഥാനാര്‍ത്ഥികളും അവസാനമൊരുവട്ടം കൂടി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിക്കും. വോട്ടു ചെയ്യാനുള്ള സ്ലിപ്പുകളും വിതരണവും പൂര്‍ത്തിയായി വരുന്നു.

ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവും നാലുവര്‍ഷത്തെ സംസ്ഥാന ഭരണത്തില്‍ കൈകവരിച്ച നേട്ടങ്ങളുമാണ് ഇടതുമുന്നണിയുടെ പ്രധാന പ്രചാരണായുധങ്ങള്‍. മുഖ്യമന്ത്രി നായനാര്‍, ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ തുടങ്ങിയവരടക്കമുള്ള മിക്ക നേതാക്കളും ഇടതുമുന്നണിക്കുവേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്.

ജനകീയാസൂത്രണത്തില്‍ വന്ന പാളിച്ചകളും അഴിമതികളും ആണ് യുഡിഎഫിന്റെ പ്രധാന പ്രചാരണവിഷയം. അധികാരവികേന്ദ്രീകരണം യുഡിഎഫ് ഭരണകാലത്താണ് നടപ്പാക്കിയതെന്നും സിപിഎം അതിനെ എതിര്‍ത്തിട്ടേയുള്ളൂവെന്നും അവര്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. കണ്ണൂര്‍ പദ്ധതിയെക്കുറിച്ചുള്ള അഴിമതി ആരോപണങ്ങളും പ്രചാരണവിഷയങ്ങളാണ്. പ്രതിപക്ഷ നേതാവ് എ.കെ. ആന്‍റണി, കെ. കരുണാകരന്‍, തെന്നലബാലകൃഷ്ണപ്പിള്ള, മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ പ്രചാരണരംഗത്തുണ്ട്.

ഇരുമുന്നണികളുടെയും ഭരണകാലത്ത് കേരളത്തിന് കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന പ്രചാരണമാണ് പ്രധാനമായും ബിജെപി നടത്തുന്നത്. എങ്കിലും ത്രികോണമത്സരത്തിന്റെ ചൂടുള്ളത് കാസര്‍കോഡ് മാത്രം.

കൊല്ലവും തൃശ്ശൂരും കോര്‍പ്പറേഷനായതിനുശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണ് ഇത്. മലപ്പുറം ജില്ലയിലെ ജില്ലാപഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കുന്നില്ല. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്തതിനാലാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+