കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസുകളില്‍ സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: തൊഴില്‍ സംബന്ധമായ ലൈംഗിക പീഡനക്കേസുകളില്‍ പരാതിക്കാരായ സ്ത്രീകളെ കുറ്റപ്പെടുത്തുകയും സംശയത്തോടെ വീക്ഷിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലനില്ക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്ക് അംഗം പ്രിയ നെരൂല അഭിപ്രായപ്പെട്ടു.

കേരള സ്ത്രീവേദിയും ഹ്യൂമന്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്കും സംയുക്തമായി സംഘടിപ്പിച്ച ചര്‍ച്ചായോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. വിശാഖ കേസുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച പീഡന വിരുദ്ധ സമിതികള്‍ രൂപീകരിക്കാന്‍ പല സ്ഥാപന മേധാവികളും തയ്യാറാകുന്നില്ല. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വിദ്യാസമ്പന്നരും സംസ്കാരമുള്ളവരുമാണെന്ന വാദമാണ് കുറ്റങ്ങള്‍ക്കു മറപിടിക്കാന്‍ ഉപയോഗിക്കുന്നത്. മാന്യതയുടെ മുഖംമൂടി അണിഞ്ഞ ഈ ജീവനക്കാര്‍ തന്നെയാണ് ഭൂരിഭാഗം പീഡനക്കേസുകളിലേയും പ്രതികള്‍.

നിയമത്തിലെ പഴുതുകളും തൊഴില്‍ മേഖല വ്യക്തമായി നിര്‍വചിക്കപ്പെടാത്തതും പീഡനക്കേസിലെ പ്രതികള്‍ക്ക് തുണയാകുന്നുണ്ടെന്ന് പ്രിയ പറഞ്ഞു. ജോലിസ്ഥലത്തിന്റെ നാലതിരുകള്‍ മാത്രമല്ല അവിടെ എത്തുന്നതിന് സ്ത്രീകള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളും സഞ്ചരിക്കുന്ന നിരത്തുകളും തൊഴില്‍മേഖലയുടെ പരിധിയില്‍ പെടുത്തണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.

സ്ത്രീവേദി സംസ്ഥാന കോ- കണ്‍വീനര്‍ കെ.അജിത ചര്‍ച്ചായോഗം ഉദ്ഘാടനം ചെയ്തു. ലൈംഗിക പീഡനക്കേസുകളില്‍ പരാതിക്കാരായ സ്ത്രീകളെ തോജോവധം ചെയ്യുന്ന സമൂഹമാണ് നമുക്കുള്ളതെന്ന് അവര്‍ പറഞ്ഞു. തൊഴില്‍ മേഖലയിലെ 75 ശതമാനം സ്ത്രീകളും പീഡനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പരാതിപ്പെടുന്നവര്‍ കുറവാണ്. പരാതിപ്പെടാന്‍ ധൈര്യം കാണിക്കുന്നവര്‍ക്കെതിരേ സ്ഥാപനം തന്നെ മുന്നോട്ടു വരുമെന്ന് സമീപകാല ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് അജിത പറഞ്ഞു.

സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ട സംഘടനകള്‍ തന്നെ സ്ത്രീവിരുദ്ധ സ്വഭാവം പ്രകടിപ്പിക്കുകയാണെന്ന് പി.ഇ.ഉഷ ആരോപിച്ചു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തേണ്ടത് ട്രേഡ് യൂണിയനുകളാണ്. പക്ഷേ സ്ത്രീകള്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ ഇടപെടുന്നത് ശരിയല്ല എന്ന തെറ്റായ മൂല്യബോധമാണ് സംഘടനാ നേതൃത്വങ്ങള്‍ക്കുള്ളതെന്ന് അവര്‍ പറഞ്ഞു.

സ്ത്രീവേദി സംസ്ഥാന കണ്‍വീനര്‍ പി.വി.വിജയമ്മ അദ്ധ്യക്ഷയായിരുന്നു. മൈത്രീ പ്രസാദ് സ്വാഗതം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X