പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം
ദില്ലി: പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.
അയോധ്യയെക്കുറിച്ച് പ്രധാനമന്ത്രി വാജ്പേയി നടത്തിയ വിവാദപ്രസ്താവനയാണ് പ്രതിപക്ഷ ബഹളത്തിനു കാരണം. വാജ്പേയിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതു കാരണം കാര്യപരിപാടികളിലേക്ക് കടക്കാനാവാതെ ലോക്സഭയും രാജ്യസഭയും ഡിസംബര്‍ എട്ട് വെള്ളിയാഴ്ച പിരിയുകയായിരുന്നു.
ഈയാഴ്ചത്തെ നടപടിക്രമങ്ങള്‍ ഒന്നും തന്നെ പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യത്തില്‍ ലോക്സഭാ സ്പീക്കര്‍ ജി.എം.സി.ബാലയോഗി വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം വിവിധ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു.
വ്യാഴാഴ്ച നിര്‍ത്തിയേടത്തു നിന്നു തന്നെയാണ് പ്രതിപക്ഷം വെള്ളിയാഴ്ച തുടങ്ങിയത്. രാവിലെ 11ന് സഭ തുടങ്ങിയ ഉടനെ തന്നെ കോണ്‍ഗ്രസ്, സിപിഎം, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി എന്നീ കക്ഷികളിലെ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായതോടെ സ്പീക്കര്‍ തിങ്കളാഴ്ച വരെ സഭ നിര്‍ത്തി വെക്കുകയായിരുന്നു.
രാജ്യസഭയിലും ലോക്സഭയിലെ രംഗങ്ങള്‍ തന്നെ ആയിരുന്നു. സഭാചട്ടങ്ങളില്‍ വോട്ടെടുപ്പ് നിര്‍ബന്ധമാക്കുന്ന 168ാം വകുപ്പനുസരിച്ച് അയോധ്യ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാര്‍ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്നത് ഉറപ്പായിരുന്നു.
വ്യാഴാഴ്ച ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യയാണ് ആദ്യമായി പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. ആദ്ദേഹത്തിന്റെ ആവശ്യം വെള്ളിയാഴ്ച പ്രതിപക്ഷമൊട്ടാകെ ഏറ്റുപിടിക്കുകയായിരുന്നു.
പ്രതിപക്ഷത്തെ ഏകദേശമെല്ലാ അംഗങ്ങളും സഭയില്‍ ഹാജരുണ്ടായിരുന്നപ്പോള്‍ ഭരണപക്ഷത്തെ ബഞ്ചുകള്‍ ഒഴിഞ്ഞുകിടന്നു. പ്രധാനമന്ത്രിയും ആരോപണ വിധേയരായ മന്ത്രിമാരായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരും സഭയില്‍ വന്നില്ല.
ഭരണപക്ഷത്തു നിന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രമോദ് മഹാജനും ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയും പ്രതിപക്ഷത്തോട് പൊരുതി നില്ക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല.