പത്രപ്രവര്‍ത്തകയ്ക്ക് വെടിയേറ്റു
കൊളംബോ: തമിഴ് പുലികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ പോയ ലേഖിക മേരി കാതറിന്‍ കോള്‍വിന് പുലികളും സേനയുമായി നടന്ന വെടിവയ്പ്പില്‍ പരിക്കേറ്റു.
വടക്കന്‍ ശ്രീലങ്കയിലെ കാടുകളില്‍ പുലികളുമായി അഭിമുഖം നടത്തിയ ശേഷം മടങ്ങുമ്പോഴാണ് കോള്‍വിന് വെടിയേറ്റത്. ഏപ്രില്‍ 16 തിങ്കളാഴ്ചകോള്‍വിനുമായി പോവുകയായിരുന്ന പുലികള്‍ക്കു നേരെ വടക്കന്‍ വാവുന്നിയയില്‍ വച്ച് സൈന്യം വെടിവച്ചതിനെ തുടര്‍ന്നാണ് കോള്‍വിന്റെ ഇടത് കണ്ണിന്റെ മുകളിലായും തോളിലും വെടിയേറ്റത്. കോള്‍വിന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പുലികള്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് എല്‍ടിടിഇ നേതാവ് എസ്. പി. തമിഴ് ശെല്‍വം പറഞ്ഞതായി കോള്‍വിന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ 24ന് അവസാനിക്കുന്ന വെടിനിര്‍ത്തല്‍ നീട്ടാന്‍ തങ്ങള്‍ തയാറാണെന്നും തമിഴ്ശെല്‍വം കോള്‍വിനെ അറിയിച്ചിരുന്നു.
പുലികളുമായുള്ള കൂടിക്കാഴ്ചയും മറ്റും പുലികള്‍ സമാധാന ഉടമ്പടിക്ക് തയാര്‍ എന്ന തന്റെ ലേഖനത്തില്‍ കോള്‍വിന്‍ വിവരിക്കുന്നുണ്ട്. സൈന്യത്തിന്റെ പ്രത്യേക പാസുള്ള പുലി അനുഭാവികളാണ് കോള്‍വിനെ കൊണ്ടുപോയത്. സൈന്യം പരിശോധന നടത്തുന്ന ചെക്ക്പോസ്റുകളില്‍ വച്ച് കാന്തദയാര്‍പുവര്‍ശങ്കുളം എന്ന സ്ഥലത്തേക്ക് പോവുകയാണെന്ന് പറയാനായിരുന്നു കോള്‍വിനോട് പുലികള്‍ നിര്‍ദേശിച്ചത്.
പിന്നീട്10 അംഗ പുലിസംഘം കൊടുംകാട്ടിലൂടെ ട്രാക്ടറിലാണ് കോള്‍വിനെ തങ്ങളുടെ സങ്കേതത്തിലെത്തിച്ചത്. മാറോളം മുങ്ങിയാണ് കോള്‍വിനും സംഘവും കാടിന് നടുവിലുള്ള പുഴ കടന്നത്. രാത്രി ഒമ്പത് മണിയോടെ സംഘം പുലി സങ്കേതത്തിനും സൈനിക കേന്ദ്രത്തിനുമിടയ്ക്കുള്ള റോഡ് കടന്നപ്പോഴാണ് കോള്‍വിന് സമാധാനമായത്.
1995ല്‍ ലേഖകനും 1998ല്‍ ലേഖകനും പുലികള്‍ക്ക് മേധാവിത്വമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ കടക്കുന്നത് ശ്രീലങ്കന്‍ സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ മികച്ച വിദേശ പത്രപ്രതിനിധിക്കുള്ള ബ്രിട്ടീഷ് മാധ്യമലോകത്തിന്റെ അവാര്‍ഡ് കോള്‍വിനായിരുന്നു. കിഴക്കന്‍ തിമൂറിലെ അഭയാര്‍ത്ഥി ക്യാമ്പിലുള്ള ഒരേയൊരു മാധ്യമപ്രവര്‍ത്തക കോള്‍വിനായിരുന്നു. ചെചന്‍ യുദ്ധവും കോള്‍വിന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.