മദ്യനയം തോല്പിച്ചു: വി എസ്
തിരുവനന്തപുരം: എല്‍ ഡി എഫ് സര്‍ക്കാര്‍ ധൃതി പിടിച്ച് നടപ്പാക്കിയ മദ്യനയവും അവസാന നാളുകളിലെ സാമ്പത്തിക പ്രതിസന്ധിയും ഇടതുമുന്നണിയുടെ തോല്‍വിയ്ക്ക് കാരണമായെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
ധൃതി പിടിച്ച് മദ്യനയം നടപ്പാക്കിയപ്പോള്‍ അത് മൂലം തൊഴിലില്ലാതാവുന്നവരെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചില്ലെന്ന് വിഎസ് പറഞ്ഞു. ജൂണ്‍ 15 വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു വി എസ്.
ഇടതുസര്‍ക്കാരിന്റെ മദ്യനയം മൂലം ഏകദേശം 40,000 പേര്‍ക്ക് തൊഴിലില്ലാതായി. 5,000 ചെറുകിട കോണ്‍ട്രാക്ടര്‍മാരാണ് വഴിയാധാരമായത്. കള്ള് ചെത്ത് തൊഴിലാളികള്‍ ചേര്‍ന്ന് സംഹകരണസംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചെങ്കിലും അവര്‍ക്ക് മുമ്പ് കിട്ടിയിരുന്നതിനേക്കാള്‍ വളരെ കുറച്ച് വരുമാനമേയുണ്ടായിരുന്നുള്ളൂവെന്ന് വിഎസ് വ്യക്തമാക്കി. ജനകീയാസൂത്രണം വഴി കിട്ടേണ്ട പണത്തിന്റെ ചെക്കുകള്‍ മടങ്ങിയപ്പോള്‍ സ്വാഭാവികമായും ജനങ്ങള്‍ സര്‍ക്കാരിനെതിരായി. കഴിഞ്ഞ വര്‍ഷം കേന്ദ്രവിഹിതമായി കിട്ടേണ്ടിയിരുന്ന 530 കോടി രൂപ കേന്ദ്രം തന്നില്ല. മാത്രമല്ല, പ്രതിവര്‍ഷം തരുന്ന വിഹിതത്തില്‍ 720 കോടിരൂപ കുറവ് വരുത്തുകയും ചെയ്തു. ഇതു മറച്ചു വച്ചു കൊണ്ടാണ് മുഖ്യമന്ത്രി എ.കെ. ആന്റണിയും കൂട്ടരും എല്‍ഡിഎഫിനെ കുറ്റപ്പെടുത്തുന്നതെന്ന് വിഎസ് ആരോപിച്ചു.
പ്ലസ് ടു, ഡി പി ഇ പി പ്രശ്നങ്ങളും സര്‍ക്കാരിന്റെ തോല്‍വിയ്ക്കു കാരണമായി. പ്ലസ് ടു അനുവദിച്ചതില്‍ എന്‍ എസ് എസിനും എസ് എന്‍ഡിപിയ്ക്കുമുള്ള ആക്ഷേപവും സര്‍ക്കാരിനെതിരായി. മാനവീയം നടത്തിപ്പിലും പ്രശ്നങ്ങളുണ്ടായിരുന്നതായി വി എസ് സമ്മതിച്ചു.
മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍ പരാജയപ്പെട്ടത് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നു തന്നെ അട്ടിമറിയുണ്ടായതു കൊണ്ടാണെന്ന ആക്ഷേപത്തെപ്പറ്റി പാര്‍ട്ടിയ്ക്ക് അറിവൊന്നുമില്ലെന്ന് വി എസ് പറഞ്ഞു.
ഇത് മാത്രമല്ല, കേന്ദ്രത്തിന്റെ ഇറക്കുമതി നയത്തെ തുടര്‍ന്ന് നഷ്ടത്തിലായ കൃഷിക്കാരില്‍ നിന്നും സര്‍ക്കാരിന് കിട്ടേണ്ട 500 കോടി രൂപയും സര്‍ക്കാരിന് കിട്ടിയില്ലെന്ന് വിഎസ് പറഞ്ഞു. ധവളപത്രം ഇറക്കുന്നതിനു മുമ്പ് വൈദ്യുതി, യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ നടപടിയെ വിഎസ് വിമര്‍ശിച്ചു. രോഗനിര്‍ണയം നടത്തുന്നതിനു മുമ്പ് ചികിത്സ നടത്തുന്നതു പോലെയാണിതെന്ന് വിഎസ് പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പിനെ സിപിഎം ദത്തെടുത്തുവോയെന്ന ചോദ്യത്തിന് കടുത്ത മാര്‍ക്സിസ്റ്റ് വിരോധികള്‍ സി പി എമ്മിലേയ്ക്ക് വരുന്നത് പുതിയ കാര്യമല്ലെന്ന് വി എസ് പറഞ്ഞു. ചെറിയാന്റെ ഭാവി തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും വി എസ് വ്യക്തമാക്കി.