സ്വകാര്യ കോളെജ് അനദ്ധ്യാപക ജീവനക്കാര്‍ ഭീഷണിയില്‍
തിരുവനന്തപുരം : സ്വകാര്യ കോളെജുകളിലെ അനദ്ധ്യാപക ജീവനക്കാര്‍ പിരിച്ചു വിടല്‍ ഭീഷണി നേരിടുന്നു. പ്രീഡിഗ്രി വേര്‍പെടുത്തലിലൂടെ കോളെജുകളില്‍ പകുതിയോളം ജീവനക്കാര്‍ അധികമാണ്. പുതിയ പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തില്‍ ഇവരുടെ ജോലിസ്ഥിരത ഭീഷണി നേരിടുകയാണ്.
സംസ്ഥാനത്ത് നൂറിലധികം സ്വകാര്യ കോളെജുകളുണ്ട്. ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളില്‍ അനദ്ധ്യാപകരെ നിയമിക്കുന്നത്. പ്രീഡിഗ്രി വേര്‍പെടുത്തിയതോടെ 60 മുതല്‍ 70 ശതമാനം വരെ വിദ്യാര്‍ത്ഥികളുടെ കുറവുണ്ടായി. ഇതുകാരണം പ്യൂണ്‍ മുതല്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റന്റു വരെയുളള തസ്തികകളില്‍ പകുതിയും അധികമാണ്.
2500 നു മുകളില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്ന കോളെജുകളില്‍ എട്ടു പത്തും പ്രീഡിഗ്രി ബാച്ചുകളുണ്ടായിരുന്നു. ഇവയില്‍ രണ്ടു വര്‍ഷത്തേയ്ക്കും കൂടിയുളള പ്രീഡിഗ്രിക്കാരുടെ എണ്ണം 1280 മുതല്‍ 1600 വരെയാണ്. ഒറ്റയടിയ്ക്ക് പ്രീഡിഗ്രി ഇല്ലാതായപ്പോള്‍ അധികമായത് ഒരു അഡ്മിനിസ്ട്രേറ്റീവ് അസിസ്റന്റ്, രണ്ട് ജൂനിയര്‍ സൂപ്രണ്ട് എന്നീ സൂപ്പര്‍ വൈസറി തസ്തികകള്‍ ഓരോ കോളെജിലും അധികമായി. ക്ലാര്‍ക്കുമാരുടെയും പ്യൂണ്‍മാരുടെയും എണ്ണം ഇതിന് ആനുപാതികമായി വരും.
സയന്‍സ് ഗ്രൂപ്പുണ്ടായിരുന്ന കോളെജുകളിലെ ബാച്ച് എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നാലു മുതല്‍ 12 വരെ ലാബ് അസിസ്റന്റുമാര്‍ പ്രീഡിഗ്രി ലാബുകളില്‍ ഉണ്ടായിരുന്നു. ഇവരൊക്കെയും ഇപ്പോള്‍ അധികമാണ്.
1997 മുതല്‍ അനദ്ധ്യാപക പ്രതിനിധികളും വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിവരുന്ന ചര്‍ച്ചകളില്‍ അധിക ജീവനക്കാരെ പിരിച്ചു വിടില്ലെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇപ്പോള്‍ ആദായകരമല്ലാത്ത സ്ക്കൂളുകള്‍ പൂട്ടാനും പ്രൊട്ടക്ടഡ് അദ്ധ്യാപകരെ പകുതി ശമ്പളം നല്‍കി വീട്ടിലിരുത്താനുമുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ ആശങ്കയിലാണ്. അനിശ്ചിതത്ത്വത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് കോളെജ് മിനിസ്റീരിയല്‍ സ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍.നാരായണന്‍ വിദ്യാഭ്യാസമന്ത്രിയ്ക്ക് നിവേദനം നല്‍കി.


Click it and Unblock the Notifications