സമരം പൂര്‍ണം; ഭരണം സ്തംഭിച്ചു
തിരുവന്തപുരം : ജീവനക്കാരുടെ സമരം മൂലം സംസ്ഥാനത്ത് ഭരണം സ്തംഭിച്ചു. അവശ്യ സര്‍വീസായി പ്രഖ്യാപിച്ചിരുന്ന ഓഫീസുകളുടെ പ്രവര്‍ത്തനമടക്കം പണിമുടക്കില്‍ നിശ്ചലമായി. ചരിത്രത്തില്‍ ആദ്യമായി തൈക്കാട് ഗവ. ഗസ്റ് ഹൗസ് പൂട്ടിയിട്ടു. സെക്രട്ടറിയേറ്റില്‍ ആകെ 197 പേരാണ് ജോലിയ്ക്ക് ഹാജരായത്.
ചെക്ക് പോസ്റുകളില്‍ വില്‍പന നികുതി ഉദ്യോഗസ്ഥര്‍ പണിമുടക്കിയതിനാല്‍ നികുതി അടയ്ക്കാതെ വാഹനങ്ങള്‍ കേരളത്തിലേയ്ക് കടന്നു. പാലക്കാട്ടെ വാളയാര്‍ ചെക്ക് പോസ്റ് വഴിമാത്രം 750 ഓളം ലോറികള്‍ കേരളത്തിലേയ്ക്കു കടന്നു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്.
തിരുവനന്തപുരം അമരവിള ചെക്ക് പോസ്റില്‍ നൂറുകണക്കിന് വാഹനങ്ങള്‍ സംസ്ഥാനത്തിനുള്ളിലേയ്ക് പ്രവേശിയ്കാനാവാതെ കിടക്കുകയാണ്. ഇത് ദേശീയപാതയില്‍ ഗതാഗത തടസം ഉണ്ടാക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ ജോലിയ്കെത്തിയ ഒരു വില്‍പ്പന നികുതി ഉദ്വോഗസ്ഥന്‍ നികുതി സ്വീകരിച്ച് വാഹനങ്ങളെ കടത്തിവിടാന്‍ തുടങ്ങിയത് പ്രശ്നത്തിന് പരിഹാരമായിട്ടുണ്ട്.
ചിലയിടങ്ങളില്‍ ചെറിയ അക്രമം നടന്നതായി റിപ്പോര്‍ട്ടുണ്ട്. സെക്രട്ടേറിയറ്റിലും പരിസരത്തും വന്‍ സുരക്ഷാ സന്നാഹമുണ്ട്.
ചിലയിടങ്ങളില്‍ ജോലിയ്ക്കെത്തിയ ജീവനക്കാരെ സംഘടനാ നേതാക്കള്‍ പിന്തിരിപ്പിച്ചു. സ്ക്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. തിരുവന്തപുരത്ത് വികാസ് ഭവനില്‍ ജോലിയ്ക്കെത്തിയ ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ തളളിയിട്ടു പരിക്കേല്‍പിച്ചു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പണിമുടക്കിയെങ്കിലും കുടിവെളള വിതരണം മുടങ്ങിയില്ല.
കൊല്ലം ജില്ലയിലും സമരം പൂര്‍ണമാണ്. ജില്ലാ കോടതിയിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കിയതിനാല്‍ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിന്റെ വിചാരണ മാറ്റിവച്ചു. കളക്ടറേറ്റില്‍ ആകെ നാലു പേരാണ് ജോലിക്കെത്തിയത്.
എറണാകുളത്തും മിക്കവാറും എല്ലാ ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്. ചിലയിടങ്ങളില്‍ നാട്ടുകാരും കര്‍ഷകരും ജീവനക്കാര്‍ക്കെതിരെ പ്രകടനം നടത്തി.
എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിനു മുന്നില്‍ സമരക്കാര്‍ക്കെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് ചെറിയ കശപിശയ്ക് കാരണമായി. പൊലീസ് പ്രശ്നം പരിഹരിച്ചു. എറണാകുളം കളക്ടറേറ്റിനുമുന്നില്‍ സമരക്കാര്‍ക്ക് എതിരെ പ്രതിഷേധിച്ചവര്‍ മുഖ്യമന്ത്രി ആന്റണിയ്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതും പ്രശ്നമുണ്ടാക്കി.
പലസ്ഥലങ്ങളിലും നാട്ടുകാര്‍ സമരക്കാര്‍ക്കെതിരെ പ്രകടനം നടത്തി.