കോളെജ് അധ്യാപകരെയും മൂക്കുകയറിടും
തിരുവനന്തപുരം : കോളെജ് അദ്ധ്യാപകരുടെ പരീക്ഷാ ജോലിയ്ക്ക് ഇനി മുതല്‍ അധികവേതനമില്ല. പരീക്ഷാ നടത്തിപ്പും ഉത്തരക്കടലാസ് നോക്കുന്നതും ജോലിയുടെ ഭാഗമായതിനാല്‍ അധികവേതനം ലഭിക്കില്ല. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ കൊളീജിയറ്റ് എഡ്യൂക്കേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അയച്ചിട്ടുണ്ട്.
യുജിസി പദ്ധതി കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. അദ്ധ്യയന സമയം വര്‍ദ്ധിപ്പിക്കുന്നതടക്കമുളള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒരു മണിക്കൂര്‍ വീതമുളള പിരീഡുകള്‍ ഒന്നര മണിക്കൂറാക്കാനും നീക്കമുണ്ട്.
കേരളത്തിലെ സര്‍ക്കാര്‍-എയിഡഡ് കോളെജുകളിലായി 3000-ത്തോളം അദ്ധ്യാപകര്‍ അധികമുണ്ടെന്നാണ് കണക്ക്. അതിനാല്‍ അദ്ധ്യാപകര്‍ക്ക് കാര്യമായ ജോലിഭാരമില്ലെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഈ വാദം ശാസ്ത്രീയമായി തെളിയിക്കാനും അധികൃതര്‍ നീക്കമാരംഭിച്ചു.
കോളെജ് അദ്ധ്യാപകരുടെ കഴിഞ്ഞ 10 വര്‍ഷത്തെ ജോലിഭാരവും ടൈംടേബിളും കോളെജ് വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരദ്ധ്യാപകന്റെ ശരാശരി ജോലിഭാരം കണക്കുകൂട്ടാനാണിത്.
ഇപ്പോഴത്തെ നിലയനുസരിച്ച് ഒരദ്ധ്യാപകന്‍ ഒരാഴ്ച പഠിപ്പിക്കേണ്ടത് 15 മണിക്കൂറാണ്. ഇത് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. സയന്‍സ് അദ്ധ്യാപകന്റെ ചുമതലയിലുളള പ്രാക്ടിക്കല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 16ല്‍ നിന്നും 32 ആക്കാനും നിര്‍ദ്ദേശമുണ്ട്. അദ്ധ്യാപകരുടെ എണ്ണം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എന്നാല്‍ പതിവു ജോലിയ്ക്കു പുറമേയുളള ഉത്തരക്കടലാസ് പരിശോധനയ്ക്ക് അധികവേതനം വേണമെന്നാണ് അദ്ധ്യാപക സംഘടനകളുടെ നിലപാട്. അവരുടെ കണക്കനുസരിച്ച് അധികമുളള അദ്ധ്യാപകരുടെ എണ്ണം 700 മാത്രമാണ്. 1000 ഒഴിവുകള്‍ ഇനിയും നികത്താനുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ കൈവച്ച സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം ഉന്നത വിദ്യാഭ്യാസ മേഖലയാണെന്ന് വ്യക്തം.












Click it and Unblock the Notifications