തീവണ്ടിയുടെ സംഗീതം പാളം തെറ്റിയോ?
തൃശൂര്‍: തീവണ്ടിയൊച്ചയെ സംഗീതസാന്ദ്രമാക്കാനുള്ള റയില്‍വെ അധികൃതരുടെ ശ്രമം പാളം തെറ്റി. ഇന്ത്യന്‍ റയില്‍വെയുെടെ 150-ാം വാര്‍ഷികം പ്രമാണിച്ച് ട്രെയിനുമായി ബന്ധപ്പെട്ട് മലയാളമുള്‍പ്പെടെ വിവിധ ഭാഷകളില്‍ റെയില്‍വെ പുറത്തിറക്കിയ പാട്ടുകളടങ്ങിയ ആല്‍ബത്തിന് ആവശ്യക്കാര്‍ തീരെ കുറവ്.
തൃശൂര്‍ റെയില്‍വെസ്റേഷനില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ആല്‍ബത്തിന്റെ ആകെ 15 കാസറ്റുകള്‍ മാത്രമാണ് വിറ്റുപോയത്.
1000 കസറ്റുകള്‍ സതേണ്‍ റയില്‍വെയുടെ പാലക്കാട്-തിരുവനന്തപുരം സ്റേഷനുകളില്‍ നിന്ന് കേരളത്തിലെ എല്ലാ റയില്‍വെ ഡിവിഷനുകളിലേക്കും വിതരണം ചെയ്തിട്ടുണ്ട്. വിറ്റുപോയ കാസറ്റുകളുടെ മുഴുവന്‍ കണക്കും ലഭിച്ച ശേഷം മാത്രമെ വില്‍പ്പനയില്‍ എത്രത്തോളം പുരോഗതിയുണ്ടെന്നു പറയാനാവൂയെന്നാണ് റയില്‍വെയുടെ പി.ആര്‍ ഓഫീസര്‍ പി.നാരായണന്റെ അഭിപ്രായം.
എച്ച്.എം.വി പുറത്തിറക്കുന്ന ഈ കാസറ്റൊന്നിന് 45 രൂപയാണ് വില.മലയാളികള്‍ എപ്പോഴും ഓര്‍ത്തിരിക്കുന്ന മാമലകള്‍ക്കപ്പുറത്ത് നാളികേരത്തിന്റെ നാട്ടിലെനിക്കൊരു, മുത്തുവാരാന്‍ പോകുന്നോരേ തുടങ്ങിയ ഗാനങ്ങളടങ്ങിയതാണ് മലയാളം കാസറ്റ്.
മലയാളത്തെ കൂടാതെ ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും കാസറ്റിറക്കിയെങ്കിലും ഹിന്ദി കാസറ്റുകള്‍ മാത്രമാണ് കുറച്ചെങ്കിലും വിറ്റുപോയത്.കാസെറ്റിനു പകരം സി.ഡിയിറക്കിയിരുന്നെങ്കില്‍ വില്‍പ്പന കൂടിയിരുന്നേനേയെന്നാണ് റെയില്‍വെ അധികൃതരുടെ അഭിപ്രായം. പലര്‍ക്കും റെയില്‍വെ കൗണ്ടറുകളില്‍ കാസറ്റു ലഭിക്കുമെന്നും അറിവില്ല.
സംഗീതലോകത്ത് റയില്‍വെയുടെ സ്ഥാനം അത്ര പുറകിലല്ല. റെയിലുകളിലൂടെ ട്രെയിന്‍ കടന്നു പോകുന്ന ശബ്ദം സംഗീതസാന്ദ്രമാണെന്ന് എഴുത്തുകാരനും മ്യൂസിക്കമ്പോസറുമായ മ്യുറെ ഷേഫര്‍ റെയില്‍ സംഗീതത്തെക്കുറിച്ചെഴുതിയ ദ ട്യൂണിങ്ങ് ഓഫ് ദ വേള്‍ഡ് എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു.വ്യാവസായിക വിപ്ലവത്തിന്റെ ശബ്ദങ്ങളില്‍ ഏറ്റവും വികാരസാന്ദ്രമായത് തീവണ്ടിയൊച്ചയാണെന്ന് അദ്ദേഹം വിവരിക്കുന്നു. ജാസ് സംഗീതത്തിന്റെ ആവിഷ്കാരം തന്നെ ട്രെയിനുമായി ബന്ധപ്പെട്ടാണെന്ന് അദ്ദേഹം വിവരിക്കുന്നു.
ഇങ്ങനെയൊക്കെയായാലും ഇന്ത്യന്‍ സംഗീതാസ്വാദകര്‍ റെയില്‍ സംഗീതത്തെ പറ്റി ബോധവാന്മാരല്ലായെന്നാണ് റയില്‍വെ അധികൃതരുടെ അഭിപ്രായം.