പൊലീസിന് തെറ്റി: പിഞ്ചുബാലന്‍ പ്രതിയായി
കൊച്ചി: പൊലീസ് രേഖകളിലെ പിഴവ് നിമിത്തം കേസില്‍ കുറ്റക്കാരനായ അഞ്ചുവയസുകാരന്‍ കോടതിയില്‍ ജാമ്യാപേക്ഷയുമായെത്തി.
എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വാറന്റ് ലഭിച്ചതിനെ തുടര്‍ന്ന് അഞ്ചുവയസുകാരനായ അജീഷ് അച്ഛന്‍ അഴീക്കല്‍ കണ്ടത്തിപ്പറമ്പില്‍ ഉണ്ണിയോടൊപ്പം കോടതിയിലെത്തിയത്. നാല് വയസ്സുണ്ടായിരുന്നപ്പോള്‍ അജീഷ് മന്ത്രി കുട്ടപ്പനെ തടയാന്‍ ശ്രമിച്ചതായാണ് കേസ്. 2001 സപ്തംബര്‍ 30ന് മന്ത്രി എം. എ. കുട്ടപ്പന്റെ വാഹനം വൈപ്പിനില്‍ തടയാന്‍ ശ്രമിച്ചെന്ന കേസിലാണ് അഛനോടൊപ്പം അഞ്ചുവയസുകാരനായ മകനും കുറ്റക്കാരനായത്. സംഭവം നടക്കുമ്പോള്‍ അജീഷിന് നാല് വയസായിരുന്നു.
സുന്ദരം കൊലപാതക്കേസ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുട്ടികളടക്കം ഒരു സംഘം മന്ത്രിയെ തടയാന്‍ ശ്രമിക്കുകയും ഗതാഗത തടസമുണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്. സുന്ദരം കൊലപാതകക്കേസില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടെത്തിയ സംഘത്തെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. മന്ത്രിയ്ക്ക് നിവേദനം നല്‍കുക മാത്രമായിരുന്നു തങ്ങളുടെ ഉദ്ദേശ്യമെന്നാണ് സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നത്. ഏതായാലും അജീഷടക്കം 28 പേര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തു.
വാറന്റ് കിട്ടയതനുസരിച്ച് മാര്‍ച്ച് ആറ് വ്യാഴാഴ്ച അജീഷിനെയും കൂട്ടി ഉണ്ണി കോടതിയിലെത്തി. കുട്ടിയെ എന്തിനാണ് കൊണ്ടുവന്നതെന്ന് കോടതി ചോദിച്ചു. കുട്ടിയും കേസില്‍ പ്രതിയാണെന്ന് വക്കീല്‍ പറഞ്ഞപ്പോള്‍ കോടതി പൊലീസ്രേഖ പരിശോധിച്ചു. രേഖയില്‍ അജീഷിന്റെ വയസ് 41 എന്നാണ് ചേര്‍ത്തിരിക്കുന്നത്. തുടര്‍ന്ന് കേസില്‍ കുട്ടി പ്രതിയല്ലെന്നും കുട്ടിയെ ഇനി കൊണ്ടുവരേണ്ടതില്ലെന്നും ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് പി. ജെ. ജോണ്‍ ഉത്തരവിട്ടു. 41 കാരനായ യാഥാര്‍ത്ഥ അജീഷിനെ കണ്ടെത്താനും കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊലീസ് പ്രതികള്‍ ആരാണെന്ന് ആദ്യാന്വേഷണം പോലും നടത്താതെയാണ് കേസ് രജിസ്റര്‍ ചെയ്തിരിയ്ക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നെന്നാണ് അജിഷിന്റെ വക്കീല്‍ പറയുന്നത്.
എം. എ. കുട്ടപ്പനാരാണെന്ന് പോലും അറിയാത്ത അജീഷിന് ഈ അനുഭവം ഏതായാലും മറക്കാനാവുന്നതല്ല.