കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈകഴുകല്‍ പദ്ധതി പുതിയ രൂപത്തില്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ആരോഗ്യരംഗത്തെ പ്രവര്‍ത്തകരുടെ എതിര്‍പ്പ് മൂലം ഒരിയ്ക്കല്‍ ഉപേക്ഷിച്ച കൈകഴുകല്‍ പദ്ധതി പുതിയ രൂപത്തില്‍ വീണ്ടും എത്തുന്നു. ബഹുരാഷ്ട്ര കുത്തക സോപ്പ് കമ്പനികളുടെ സോപ്പുല്പന്നങ്ങള്‍ വിറ്റഴിയ്ക്കാന്‍ സര്‍ക്കാര്‍ ഒത്താശയോടെ നടപ്പാക്കിയതാണ് കൈകഴുകല്‍ പദ്ധതി എന്ന ആരോപണം ശക്തമായപ്പോഴാണ് അന്ന് പദ്ധതി ഉപേക്ഷിച്ചത്.

ഇപ്പോള്‍ ആരോഗ്യം സ്വന്തം കൈകളില്‍ എന്ന പേരില്‍ ഈ പദ്ധതി വീണ്ടും കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വയറിളക്കം പോലുള്ള അസുഖങ്ങള്‍ ഒഴിവാക്കാന്‍ ദിവസത്തില്‍ പല തവണ സോപ്പുപയോഗിച്ച് കൈകഴുകണമെന്ന് നിര്‍ദേശിക്കുന്നതായിരുന്നു കൈകഴുകല്‍ പദ്ധതി. ബഹുരാഷ്ട്ര സോപ്പ് കമ്പനികളുടെയും ലോകബാങ്കിന്റെയും സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചു.

നല്ല വൃത്തിബോധമുള്ള മലയാളികളെ ഇത്തരം ഒരു പദ്ധതിയിലൂടെ വൃത്തിബോധം പഠിപ്പിക്കേണ്ടതില്ലെന്നായിരുന്നു ആരോഗ്യവിദഗ്ധരുടെ ആരോപണം. മാത്രമല്ല, കൈകഴുകാന്‍ ഉപയോഗിക്കേണ്ട സോപ്പുകളുടെ കൂട്ടത്തില്‍ നാടന്‍ സോപ്പുകളെ പാടെ അവഗണിച്ച് ബഹുരാഷ്ട്രകമ്പനികളുടെ സോപ്പുകളെയാണ് ഉള്‍പ്പെടുത്തിയതില്‍ നിന്നു തന്നെ ഈ പദ്ധതിയുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വയറിളക്കം പോലുള്ള രോഗങ്ങള്‍ കുറഞ്ഞ കേരളത്തെതന്നെ ഈ പദ്ധതിയ്ക്ക് തിരഞ്ഞെടുത്തതിന് പിന്നിലും ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.

പക്ഷെ ഇപ്പോള്‍ വീണ്ടും പദ്ധതി കേരളത്തില്‍ അടിച്ചേല്പിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ നീക്കം. കേരളത്തില്‍ ബഹുരാഷ്ട്രകമ്പനികളുടെ സോപ്പുല്പന്നങ്ങള്‍ക്ക് വിപണി നഷ്ടപ്പെടാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഒരിയ്ക്കല്‍ ഉപേക്ഷിച്ച കൈകഴുകല്‍ പദ്ധതി പുതിയ രൂപത്തില്‍ വീണ്ടും കൊണ്ടുവരുന്നതെന്നും അറിയുന്നു.

പുതിയ നീക്കത്തെ ചെറുക്കാന്‍ കേരള സ്മോള്‍ സ്കെയില്‍ സോപ്പ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. ഇതിനായി കര്‍മ്മസമിതിയും രൂപീകരിച്ചിട്ടുണ്ട്. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി. പ്രഭാകരന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജനറല്‍ സെക്രട്ടറി മനോജ് ആറുകണ്ടത്തില്‍, ബി.പി. സിദ്ദിഖ് ഹാജി, കെ. സുല്‍ഫിക്കര്‍, പി.സി. താഹിര്‍, ടി.എം. രാജഗോപാല്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X