കൊച്ചിയില്‍ കുടിവെള്ളത്തില്‍ വിസര്‍ജ്യ മാലിന്യം
കൊച്ചി: കൊച്ചി നഗരത്തില്‍ പല സ്ഥലങ്ങളിലും കുടിവെള്ളത്തില്‍ വിസര്‍ജ്യ മാലിന്യം കണ്ടെത്തി.
ചിറ്റൂര്‍, പാണ്ടിക്കുഴി, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിലാണ് വിസര്‍ജ്യ വസ്തുക്കള്‍ കലര്‍ന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്. നഗരത്തിലെ 23 സ്ഥലങ്ങളിലെ വെള്ളമാണ് ബോര്‍ഡ് പരിശോധിച്ചത്.
മറ്റു 20 കേന്ദ്രങ്ങളില്‍ നിന്ന് പരിശോധനയ്ക്ക് എടുത്ത കുടിവെള്ളത്തില്‍ കോളിഫോമിന്റെ സാന്നിധ്യം ഒട്ടുംതന്നെ കണ്ടെത്തിയിട്ടില്ല. ഈ ബാക്ടീരിയ അല്ലാതെ കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊന്നും നഗരത്തിലെ കുടിവെള്ളത്തില്‍ ഇല്ലെന്ന് ബോര്‍ഡ് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആലുവയിലെ പമ്പിങ്ങ് സ്റേഷനില്‍ നിന്നുള്ള വെള്ളവും പരിശോധിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് ബോര്‍ഡിന്റെ അഭിഭാഷകനായ ബാബു ജോസഫ് കുറുവത്താഴ ഹൈക്കോടതിയില്‍ ഹാജരാക്കിയത്.
വാട്ടര്‍ അതോറിട്ടി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഈ ബാക്ടീരിയയുടെ സാന്നിധ്യമുള്ളതുകൊണ്ട് അത് കുടിക്കാന്‍ യോഗ്യമല്ലെന്നുള്ളതാണ് വസ്തുത. ചിറ്റൂരിലെ വെള്ളത്തില്‍ 170 ഇരട്ടിയാണ് ബാക്ടീരിയ. മട്ടാഞ്ചേരിയില്‍ 200 ഇരട്ടിയാണ്. പാണ്ടിക്കുടിയില്‍ മുന്നൂറും.
ഇതുസംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറി കെ.വി. ഇന്ദുലാല്‍ ഒക്ടോബര്‍ 15 ബുധനാഴ്ച ഹൈക്കോടതിയില്‍ നല്‍കി. കൊച്ചി നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവ് നല്‍കിയിരുന്നു.
കുടിവെള്ളത്തില്‍ മൃഗങ്ങളുടേയും മനുഷ്യരുടേയും വിസര്‍ജ്യ വസ്തുക്കളില്‍ നിന്ന് വരുന്ന കോളിഫാം ബാക്ടീരിയയാണ് കണ്ടത്.
ഏതു തരത്തിലുള്ള വിസര്‍ജ്യവസ്തുക്കളാണ് ഈ മൂന്നിടങ്ങളില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ കലര്‍ന്നിട്ടുള്ളതെന്ന് കണ്ടെത്താന്‍ പരിശോധന ഇനിയും നടത്തണം. ഈ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ തച്ചില്‍ പറഞ്ഞു.
എന്നാല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ നിജസ്ഥിതിയെ വാട്ടര്‍ അതോറിട്ടി എതിര്‍ത്തിട്ടുണ്ട്. നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പരിധിക്കുള്ളില്‍ ആണെന്ന് അതോറിട്ടിയുടെ അഭിഭാഷകന്‍ ബാബു വര്‍ഗീസ് പറഞ്ഞു.
ഇതേ തുടര്‍ന്ന് രണ്ട് ഏജന്‍സികള്‍കൂടി നഗരത്തിലെ കുടിവെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റിസ് ജെ.എല്‍. ഗുപ്തയും ജസ്റിസ് ആര്‍. ബസന്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. നീരിയും (നാഷണല്‍ എന്‍വയണ്‍മെന്റല്‍ എഞ്ചിനീയറിങ്ങ് റിസര്‍ച്ച് ഇന്‍സ്റിറ്റൂട്ട്), കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റുമാണ് ഇനി വിദഗ്ദ്ധ പരിശോധന നടത്തേണ്ടത്. 2003 നവംബര്‍ 7-ാം തീയതിയോടെ റിപ്പോര്‍ട്ട് നല്‍കണം.