ബീഹാര്‍ ബന്ദ് സമാധാനപരം
പട്ന: ബീഹാറില്‍ ഡി.ജി.പി. ഓജയെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ ആഹ്വാനം ചെയ്ത ബന്ദ് പൊതുവേ സമാധാന പരമാണ്. ബിഹാറിലെങ്ങും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതത്തേയും ബന്ദ് തടസ്സപ്പെടുത്തിയിട്ടുണ്ട്.
ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാ ദള്‍ എം പി മുഹമ്മദ് ഷഹാബുദ്ദീന് പാകിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ യുമായി ബന്ധമുണ്ടെന്ന് ഡി ജി പി ഓജ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ തുടര്‍ന്ന് ഓജയെ സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ബീഹാറില്‍ രാഷ്ട്രീയം റൗഡികളുടെ കൈയിലാണെന്നും ഓജ ഒരിയ്ക്കല്‍ പറഞ്ഞിരുന്നു.
ഓജയെ പുറത്താക്കിയതിനെ തുടര്‍ന്ന് പട്നയിലും മറ്റും വിദ്യാര്‍ത്ഥികള്‍ പ്രകടനവും മറ്റും നടത്തിയിരുന്നു. ലാലു വിനെതിരെയായിരുന്നു ഈ പ്രകടനങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കോളെജില്‍ സംസാരിയ്ക്കാന്‍ എത്തിയ ഓജ അവിടെവച്ചാണ് ബീഹാറിലെ രാഷ്ട്രീയക്കാര്‍ക്കെതിരെ ആഞ്ഞടിച്ചത്.
എന്നാല്‍ ഓജ നല്‍കിയതായി പറയുന്ന റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാബ്റി സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് ബി.ജെ.പിയും സഖ്യകക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഡി.എ സംസ്ഥാന കണ്‍വീനര്‍ നന്ദകിഷോര്‍ യാദവിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രമ ജോയിസിനെ സന്ദര്‍ശിച്ച പ്രതിനിധി സംഘമാണ് ഈ ആവശ്യം ഉന്നയിച്ചത്. ഓജ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും സംഘം ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷഹാബുദ്ദീനെതിരെയുള്ള എല്ലാ കേസുകളും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിയ്ക്കുമെന്ന് ഇതിനിടെ ഓജ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഓജ രണ്‍വീര്‍ സേനയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ആളായിരുന്നെന്നാണ് ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവ് പറയുന്നത്. ഇതിന് തന്റെ കൈയ്യില്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ ഭൂവുടമകളുടെ സ്വകാര്യ സേനയാണ് രണ്‍വീര്‍ സേന.












Click it and Unblock the Notifications