സി.പി.എം. ജില്ലാസമ്മേളനങ്ങള്‍ തുടങ്ങി
തിരുവനന്തപുരം: സി.പി.എം. ജില്ലാ സമ്മേളനങ്ങള്‍ക്ക് ഡിസംബര്‍ 14 ചൊവാഴ്ച തുടങ്ങി. ആദ്യസമ്മേളനം മലപ്പുറത്തും ജനവരി 20ന് പൂര്‍ത്തിയാവുന്ന അവസാന സമ്മേേളനം എറണാകുളത്തുമാണ് നടക്കുന്നത്.
സമ്മേളനങ്ങള്‍ കഴിയുന്നതോടെ സി.പി.എം നിയന്ത്രണം പിണറായിക്കോ അച്യുതാന്ദനോ എന്ന കാര്യം വ്യക്തമാവും.
സിപിഎം സംസ്ഥാനസമ്മേളനം മലപ്പുറത്തെ പെരിന്തല്‍മണ്ണയില്‍ നടക്കുന്നതുകൊണ്ടാണ് ഇവിടെ ജില്ലാസമ്മേളനം ആദ്യമാക്കിയത്. വയനാട് സമ്മേളനം ഡിസംബര്‍ 17നും ഇടുക്കി 18നും കാസര്‍കോട് 20നും പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 26നും ആലപ്പുഴയും തൃശ്ശൂരും ജനവരി ഒന്നിനും പാലക്കാട്, കൊല്ലം നാലിനും തിരുവനന്തപുരം, കോട്ടയം 12നും കണ്ണൂര്‍ 17നും എറണാകുളം 18നും ആരംഭിക്കും.
സംസ്ഥാനസമ്മേളനം ഫെബ്രുവരി 19 മുതല്‍ 22 വരെ മലപ്പുറത്താണ് നടക്കുന്നത്.
ജില്ലകളില്‍ ഏരിയാസമ്മേളനങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. മിക്കസ്ഥലങ്ങളിലും ആധിപത്യത്തിനു വേണ്ടിയുള്ള കടുത്ത പോരാട്ടമാണ് നടന്നത്. ഏരിയാസമ്മേളനങ്ങളില്‍ വി.എസ്. പക്ഷത്തിന് മുന്‍തൂക്കം കിട്ടിയിട്ടുണ്ടെന്നാണ് സൂചനകള്‍.
ചിലയിടങ്ങളില്‍ ജില്ലാ നേതൃത്വം ഇടപെട്ട് സമ്മര്‍ദം ചെലുത്തി മത്സരം ഒഴിവാക്കിയതായും പരാതിയുണ്ട്.
പിണറായി-വി.എസ്. പക്ഷം തമ്മിലുള്ള ബലപരീക്ഷയ്ക്ക് ഏരിയാസമ്മേളനങ്ങള്‍ വേദിയായപ്പോഴും ഗ്രൂപ്പിനതീതമായി നേതാക്കള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സമ്മേളനങ്ങളിലെ ചര്‍ച്ചാവിഷയങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ വി.എസ്. നേരത്തെതന്നെ സമര്‍ഥമായ കരുനീക്കം നടത്തിയിരുന്നു. നാലാംലോകസിദ്ധാന്തം, ജനകീയാസൂത്രണത്തിലെ വിദേശഇടപെടല്‍, വിദേശഫണ്ടിംഗ് തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം ആദ്യമേതന്നെ ഉയര്‍ത്തി.
പക്ഷേ, കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ ലൈംഗികാപവാദക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ എടുത്ത നിലപാടുകളും കിളിരൂര്‍, കവിയൂര്‍ കേസിലെ വി.ഐ.പി. ബന്ധവും പുറത്തുവന്നതോടെ അത് വി.എസ്. പക്ഷത്തിന്റെ കൈയില്‍ കൂടുതല്‍ ശക്തിയുള്ള ആയുധമായി.
ജില്ലാസമ്മേളനങ്ങളിലും ഇവയായിരിക്കും ചര്‍ച്ചാവിഷയം. യു.ഡി.എഫിലെ അസംതൃപ്തരെ എല്‍.ഡി.എഫില്‍ സ്വീകരിക്കണമോ എന്ന കാര്യവും പരിഗണിക്കും.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ സെമിനാറില്‍ അച്യുതാനന്ദന്‍ പങ്കെടുത്തതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ജേക്കബിന്റെയും ബാലകൃഷ്ണപിള്ളയുടെയും എ.വി. താമരാക്ഷന്റെയും നിലപാടുകളെ പിന്തുണച്ചതും ഇതിന് വഴിവച്ചേയ്ക്കും.












Click it and Unblock the Notifications