രമണ്‍ ശ്രീവാസ്തവ പുതിയ ഡിജിപി
തിരുവനന്തപുരം: ക്രമസമാധാനവകുപ്പിന്റെ ചുമതലയുള്ള പുതിയ ഡിജിപിയായി രമണ്‍ ശ്രീവാസ്തവയെ നിയമിക്കാന്‍ ഫെബ്രവരി രണ്ട് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
നാല് ഐജിമാരെ അഡീഷണല്‍ ഡിജിപിമാരാക്കി. ഐ.ജി. മാരായ വി.ആര്‍. രാജീവന്‍, സിബി മാത്യു, അരവിന്ദ് രഞ്ജന്‍, എസ്. പുലികേശി എന്നിവരാണിവര്‍. ഇവരുള്‍പ്പെടെയുള്ള 14 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
പി.കെ ഹോര്‍മിസ് തരകന്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ തലവനായി നിയമിതനായ ഒഴിവിലാണ് രമണ്‍ ശ്രീവാസ്തവയെ പുതിയ ഡിജിപിയായി നിയമിച്ചത്. 1973 ഐ.പി.എസ്. ബാച്ചില്‍പ്പെട്ട ശ്രീവാസ്തവ ഇപ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാണ്. ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കമ്മീഷന്റെ സെക്യൂരിറ്റി വിഭാഗം ഡയറക്ടറായി ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ ശ്രീവാസ്തവയെ മൂന്നുമാസം മുമ്പാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാക്കിയത്. വിവാദം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായ ആളാണ് രമണ്‍ ശ്രീവാസ്തവ.
പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് നവീകരണവിഭാഗം ഐജി പി.ചന്ദ്രശേഖറാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍.
ആംഡ് ബറ്റാലിയന്‍ എ.ഡി.ജി.പി.യായി വിജിലന്‍സ് ഐ.ജി. എസ്. പുലികേശിയെ നിയമിച്ചു. ഉത്തരമേഖലാ ഐ.ജി. അരവിന്ദ് രഞ്ജനേയും വിജിലന്‍സ് ഐ.ജി. സിബി മാത്യുവിനെയും വിജിലന്‍സ് വിഭാഗത്തില്‍ അഡീഷണല്‍ ഡി.ജി.പി. മാരായി നിയമിച്ചിട്ടുണ്ട്.
ദക്ഷിണ മേഖലാ ഐ.ജി. യുടെ ചുമതലയുണ്ടായിരുന്ന രമേഷ് ചന്ദ്രഭാനുവാണ് ഇന്റലിജന്‍സ് മേധാവി. അവിടെനിന്ന് രാജന്‍ മഥേക്കറെ ഓപ്പറേഷന്‍ വിഭാഗം എ.ഡി.ജി.പി.യായി മാറ്റി നിയമിച്ചു. ഓപ്പറേഷന്‍സ് വിഭാഗം എ.ഡി.ജി.പി. അല്‍ഫോണ്‍സ് ലൂയിസ് ഇറയലിനെ ക്രൈം ബ്രാഞ്ച് മേധാവിയായി മാറ്റിയിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍നിന്ന് എ.ഡി.ജി.പി. കെ.ജി. പ്രേംശങ്കറെ പോലീസ് അക്കാഡമി ഡയറക്ടറായും നിയമിച്ചു. ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി. ടി.പി. സെന്‍കുമാറിനെ ദക്ഷിണ മേഖലയിലും കെ.എസ്.ഇ.ബി. വിജിലന്‍സ് ഓഫീസര്‍ എം.എന്‍. കൃഷ്ണമൂര്‍ത്തിയെ ഉത്തരമേഖലാ ഐ.ജി. യായും നിയമിച്ചു. വിജിലന്‍സ് ഐ.ജി. എന്‍. ശങ്കര്‍റെഡ്ഢിയെ ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി.യായും ആംഡ്ബറ്റാലിയന്‍, ട്രാഫിക് വിഭാഗം ഐ. ജി.ഋഷിരാജ് സിംഗിനെ കെ.എസ്.ഇ.ബി. ചീഫ് വിജിലന്‍സ് ഓഫീസറായും മാറ്റി നിയമിച്ചിട്ടുണ്ട്.
ഡി.ജി.പി. മാരില്‍ ഏറ്റവും സീനിയറായ വിജിലന്‍സ് ഡയറക്ടറേയും രണ്ടാമനായ ജയില്‍ മേധാവി എം.ജി.എ. രാമനേയും മറികടന്നാണ് രമണ്‍ ശ്രീവാസ്തവയ്ക്ക് ക്രമസമാധാനത്തിന്റെ ചുമതല നല്‍കുന്നത്.
തൃശ്ശൂര്‍ എ.എസ്.പി. ട്രെയിനിയായിട്ടാണ് ശ്രീവാസ്തവയുടെ തുടക്കം. തൃശ്ശൂര്‍ എസ്.പി., കൊല്ലം എസ്.പി., തിരുവനന്തപുരം കമ്മീഷണര്‍, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ എ.ഐ.ജി. എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പിന്നീട് കോഴിക്കോട് ഡി.ഐ.ജി. യായും തിരുവനന്തപുരത്ത് ദക്ഷിണമേഖലാ ഐ.ജി. യായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ജോലി നോക്കുമ്പോഴാണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസ് സമയത്ത് സസ്പെന്‍ഷനിലാവുന്നത്. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീവാസ്തവ പരിവര്‍ത്തന ക്രൈസ്തവ കോര്‍പ്പറേഷന്‍ എം.ഡിയും പിന്നീട് കേരഫെഡിന്റേയും എം.ഡിയുമായി. തുടര്‍ന്നായിരുന്നു കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡെറാഡൂണിലേക്ക് പോയത്. 2011 ഒക്ടോബര്‍ വരെ രമണ്‍ ശ്രീവാസ്തവക്കു സര്‍വീസുണ്ട്.
അലഹബാദ് സ്വദേശിയായ രമണ്‍ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവ തിരുവനന്തപുരം ഭാരതീയ വിദ്യാഭവന്‍ സ്കൂള്‍ അഡ്മിനിസ്ത്രേറ്റീവ് ഓഫീസറാണ്.മകന്‍ ജിതേന്ദ്ര ശ്രീവാസ്തവ ബീഹാറിലെ ബോച്ച്പൂര്‍ ജില്ലാ കലക്ടറും മകള്‍ റീത്തുശ്രീവാസ്തവ ഇന്ത്യാ ടുടെ എഫ്.എം. റേഡിയോ സ്റേഷനായ റെഡ് എഫ് എം ദില്ലിയിലെ ജീവനക്കാരിയാണ്.
യുഡിഎഫ് ഭരണകാലത്ത് ചാരക്കേസ് വിവാദം പുറത്തുവന്നപ്പോള്‍ രമണ്‍ ശ്രീവാസ്തവയെ സസ്പെന്റു ചെയ്യാന്‍ മുന്‍കയ്യെടുത്ത ആളാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ശ്രീവാസ്തവയെ ഡിജിപിയാക്കാന്‍ തീരുമാനിച്ചത് എന്നതു ശ്രദ്ധേയമാണ്.