സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പന പുനരാരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പന ഏപ്രില്‍ 25 തിങ്കളാഴ്ച പുനരാരംഭിച്ചു. കൊച്ചിയില്‍ അച്ചടി പൂര്‍ത്തിയായ ടിക്കറ്റുകള്‍ വിവിധ ജില്ലാ ഓഫീസുകളില്‍ നിന്നും വാങ്ങി ലോട്ടറി വില്‍പ്പനക്കാര്‍ നിരത്തുകളിലേക്കിറങ്ങിയതോടെ മൂന്നുമാസത്തെ ഇടവേളക്കു ശേഷം ലോട്ടറി വിപണി സജീവമായി.
മെയ് 10ന് നറുക്കെടുപ്പു നടക്കുന്ന പെരിയാര്‍ ഭാഗ്യക്കുറിയാണ് ആദ്യം വില്‍പ്പനക്കെത്തിയിരിക്കുന്നത്. ചൈതന്യ, കൈരളി, സൗഭാഗ്യ ടിക്കറ്റുകളും അടുത്ത ദിവസങ്ങളിലായി വില്‍പ്പനക്കെത്തും. യഥാക്രമം മെയ് 12, 13, 14 തീയതികളിലാണ് ഇവയുടെ നറുക്കെടുപ്പ്.
15 ലക്ഷം ഭാഗ്യക്കുറികള്‍ പുറത്തിറക്കാന്‍ അനുമതിയുണ്ടെങ്കിലും പെരിയാര്‍, ചൈതന്യ, സൗഭാഗ്യ എന്നിവയുടെ 12 ലക്ഷം ടിക്കറ്റുകള്‍ വീതമാണ് ഇറക്കുന്നത്. കൈരളിയുടേത് ഒന്‍പതു ലക്ഷവും.
ലോട്ടറി നിരോധനം മൂലം നറുക്കെടുപ്പു നടക്കാതെ പോയ ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് അവ ഏജന്റുമാര്‍ക്ക് തിരിച്ചുനല്‍കി പകരം പുതിയ ടിക്കറ്റുകള്‍ വാങ്ങാം. ഏജന്റുമാരുടെ പക്കലുള്ള പഴയ ടിക്കറ്റുകള്‍ മെയ് 31 വരെ ജില്ലാ ഭാഗ്യക്കുറി ഓഫീസുകളില്‍ ഹാജരാക്കി പുതിയ ടിക്കറ്റുകള്‍ വാങ്ങാന്‍ അനുവദിക്കുമെന്ന് ലോട്ടറി ഡയറക്ടര്‍ ഇ.അയ്യപ്പന്‍ അറിയിച്ചു.
സംസ്ഥാനത്ത് 30,000ത്തോളം ലോട്ടറി എജന്റുമാരും രണ്ടു ലക്ഷത്തിലേറെ ലോട്ടറി വില്‍പനക്കാരുമാണുള്ളത്. ലോട്ടറി നിരോധനം വന്ന ശേഷം ജ്യൂസ് കടകളും ചായക്കടകളും മറ്റുമൊക്കെയായി മാറിയ എജന്‍സി കടകളില്‍ ഏപ്രില്‍ 25 തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ ലോട്ടറി ബോര്‍ഡുകള്‍ നിരന്നുതുടങ്ങി. അയല്‍ സംസ്ഥാന ലോട്ടറികള്‍ നിലവിലില്ലാത്ത സാഹചര്യം മുതലെടുത്ത് വന്‍ വില്‍പന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി കച്ചവടക്കാര്‍.
ഇതിനിടെ ഭാഗ്യക്കുറി നിരോധനത്തിലൂടെ മാത്രം സര്‍ക്കാരിന് 135 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി.എം ജേക്കബ്ബ് പറഞ്ഞു. ഇതുകൂടാതെ ലോട്ടറി കുംഭകോണത്തിലൂടെ 5,750 കോടിയും നഷ്ടമായിട്ടുണ്ട്. ഏകാധിപത്യപരമായി ലോട്ടറി നിരോധിച്ചതിലൂടെ ഉണ്ടായ കോടികളുടെ നഷ്ടം സാമ്പത്തികപ്രതിസന്ധി നേരിടുന്ന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അവഗണിക്കാവുന്നതല്ലെന്നും ജേക്കബ്ബ് പറഞ്ഞു.