പി.കെ വാസുദേവന്‍ നായര്‍ അന്തരിച്ചു
ദില്ലി: മുന്‍ കേരള മുഖ്യമന്ത്രിയും സിപിഐയുടെ ലോക്സഭാ കക്ഷി നേതാവുമായ പി.കെ വാസുദേവന്‍ നായര്‍ (79) അന്തരിച്ചു. ജൂലായ് 12 ചൊവ്വാഴ്ച ദില്ലിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വച്ച് ചൊവാഴ്ച 3.45നായിരുന്നു അന്ത്യം.
കരള്‍രോഗ ബാധിതനായി നീണ്ട കാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ന്യൂമോണിയയെ തുടര്‍ന്ന് ആശുപ്രതിയില്‍ പ്രവേശിച്ചിരിപ്പിക്കുകയായിരുന്നു. മസ്തിഷ്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ശസ്ത്രക്രിയക്കു ശേഷം അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.
ജൂണ്‍ 30-നാണ് പി. കെ. വിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കരുത്തനായ ഒരു കമ്യൂണിസ്റ് നേതാവെന്ന നിലക്കും ലാളിത്യത്തിന്റെ മുഖമുദ്രയായും ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിച്ച നേതാവെന്ന നിലക്കും പികെവിക്ക് ജനമനസുകളിലുള്ള സ്ഥാനം എടുത്തുപറയേണ്ടതാണ്. രാഷ്ട്രീത്തിനതീതമായി നിരവധി സുഹൃത്തുക്കളെ മൃദുഭാഷിയായ പി.കെ.വി നേടിയെടുത്തിട്ടുണ്ട്.
കോട്ടയത്തെ കിടങ്ങൂരില്‍ 1926 മാര്‍ച്ച് രണ്ടിനാണ് അദ്ദേഹം ജനിച്ചത്. 1945ല്‍ സിപിഐയില്‍ ചേര്‍ന്ന അദ്ദേഹം 1947ല്‍ നിയമബിരുദം നേടി. ഓള്‍ കേരളാ സ്റുഡന്റ്സ് ഫെഡറേഷന്‍ പ്രസിന്റായും ഓള്‍ ഇന്ത്യാ യൂത്ത് ഫെഡറേഷന്‍ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലോക് സഭയില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന പി.കെ.വി. സിപിഐയുടെ മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനായിരുന്നു. 1957ല്‍ തിരുവല്ലയില്‍ നിന്നും 1962ല്‍ പീരുമേടില്‍ നിന്നും അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1967 മുതല്‍ 70 വരെ അദ്ദേഹം ലോക്സഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നു2004ല്‍ 54603 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് പി.കെ.വി. ലോക്സഭയിലെത്തിയത്. അഞ്ചാം കേരള നിയമസഭയിലാണ് പി.കെ.വാസു ദേവന്‍ നായര്‍ മുഖ്യമന്ത്രിയായിരുന്നത്. 14 വര്‍ഷം സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു.
ജനയുഗം വാരികയുടെ പത്രാധിപരായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിലെ സിപിഐ ഓഫീസിലെത്തി പി.കെ.വിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പി.കെ.വിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് ദില്ലിയിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവനില്‍ പൊതുദര്‍ശനത്തിനു വക്കും. ബുധനാഴ്ച മൃതദേഹം തിരുവനന്തപുരത്തേക്കു കൊണ്ടുവരും.