ചെങ്കോട്ട ആക്രമണം: ഒന്നാംപ്രതിക്ക് വധശിക്ഷ
ദില്ലി: ചെങ്കോട്ട ആക്രമണക്കേസിലെ ഒന്നാംപ്രതി മൊഹമ്മദ് അരീഫ് എന്ന അഷ്ഫഖിന് ദില്ലിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു.
മറ്റ് പ്രതികളായ നസീര്‍ അഹമ്മദ് ക്വാസിദ്, മകന്‍ ഫറൂഖ് അഹമ്മദ് ക്വാസിദ് എന്നിവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും അരീഫിന്റെ ഭാര്യ റഹ്മാനക്കും ബാഗ്വാല, സാദത്ത് അലി എന്നിവര്‍ക്ക് ഏഴു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.
അഷ്ഫഖ്, നസീര്‍, ഫാറൂഖ് എന്നിവരോട് ഒരു ലക്ഷം വീതവും മറ്റുള്ളവോട് 20,000 രൂപ വീതവും പിഴയടക്കാനും അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഒ.പി സെയ്നി ഉത്തരവിട്ടിട്ടുണ്ട്.
ചെങ്കോട്ട ആക്രമണത്തിന് പിന്നില്‍ ഗൂഢോലോചന നടന്നുവെന്ന് സംശയാതീതമായി തെളിഞ്ഞുവെന്നും ഈ ഗൂഢാലോചന ശ്രീനഗറിലെ ഫാറൂഖിന്റെയും നസീറിന്റെയും വസതിയില്‍ വച്ചാണ് നടന്നതെന്നും അരീഫ് 1999ല്‍ മൂന്നു ലഷ്കര്‍ ഇ തോയിബ ഭീകരരോടൊപ്പം ഇവിടെയെത്തി ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നുവെന്നും കോടതി വിധി പ്രസ്താവിക്കവെ പറഞ്ഞു. ഇന്ത്യക്കെതിരെ ഇവര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നുണ്ട്. ഒരു വിദേശ പൗരനും കൂട്ടാളികളും ഇന്ത്യയിലെത്തിയത് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം അട്ടിമറിക്കാനും സമൂഹത്തില്‍ അസ്ഥിരതയുണ്ടാക്കാനുമാണെന്ന് വിധിയില്‍ പറഞ്ഞു.
സാദത്താണ് അരീഫിന് താമസസൗകര്യം നല്‍കിയത്. ഇരുവരും ചേര്‍ന്ന് തെക്കന്‍ ദില്ലിയില്‍ ആക്രമണം നടന്നതിന് ഒരു മാസം മുന്‍പു വരെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിയിരുന്നു.ശ്രീനഗര്‍ സ്വദേശിയായ ബാഗ്വാലയാണ് അരിഫിനെ ദില്ലിയുടെ സര്‍ക്കാര്‍ സൈനികസ്ഥാപനങ്ങളും കാണിച്ചുകൊടുത്തത്. മത്ലൂബ് അലാം എന്ന റേഷന്‍ കടക്കാരനാണ് അരീഫിന് വ്യാജരേഖകളുടെ സഹായത്തോടെ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ സഹായിച്ചത്. ഇയാളെയും തടവിന് വിധിച്ചിട്ടുണ്ട്.
2000 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചെങ്കോട്ടയിലേക്ക് ഇരച്ചുകയറിയ തീവ്രവാദികള്‍ അവിടെയുണ്ടായിരുന്ന സൈനികര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. മൂന്നു സൈനികര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. സംഭവത്തിനു ശേഷം അരീഫ് പാകിസ്ഥാനിലെ തന്റെ നേതാക്കളെ വിളിച്ച് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഫോണ്‍ സന്ദേശം നല്‍കിയിരുന്നു.