ഘടകകക്ഷികള്‍ മന്ത്രിമാരെ പ്രഖ്യാപിച്ചു തുടങ്ങി
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത വിജയം നേടയ ഇടതു പക്ഷ ജനാധിപത്യമുന്നണിയിയിലെ വിവിധി കക്ഷികള്‍ തങ്ങളുടെ മന്ത്രിമാരെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള ഔദ്യോഗിക യോഗങ്ങള്‍ ആരംഭിച്ചു. മുന്നണിയുടെ തലപ്പത്തുള്ള സി പി എമ്മിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം കൂടുമെന്ന് സൂചനയുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ വിഭാഗീയതക്കിടനല്‍കാത്ത വിധത്തില്‍ തീരുമാനങ്ങളെടുക്കണമെന്നാണ് പൊളിറ്റ് ബ്യൂറോയുടെ നിര്‍ദേശം.
വിഭാഗീയതക്കിടനല്‍കാതിരിക്കാന്‍ മന്ത്രിമാരുടെ പേരു നിര്‍ണയിക്കുന്നതിലും പി ബി ഇടപെട്ടേക്കുമെന്നും മെയ് 13 ശനിയാഴ്ച ദില്ലിയില്‍നടന്ന സമ്മേളനം സൂചനനല്‍കിയിരുന്നു. മന്ത്രിമാരെ തീരുമാനിക്കുന്നതിനായുള്ള സിപിഐ എക്സിക്യൂട്ടൂവ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു .സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഞായറാഴ്ച ചേരും. നാളെനടക്കുന്ന സംസ്ഥാന സമിതിയിലാണ് മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുകയെന്ന് പ്രകാശ് കാരാട്ട് ശനിയാഴ്ച ദില്ലിയില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ നായനാര്‍ മന്ത്രിസഭയില്‍ സി പിഎമ്മിന് 40 എം എല്‍ മാരും 7മന്ത്രിമാരുമുണ്ടായിരുന്നു. ഇത്തവണ സ്വതന്ത്രസ്ഥാനാര്‍ത്ഥികളടക്കം പാര്‍ട്ടിക്ക് 65എം എല്‍ എമാരുള്ളതിനാല്‍ മന്ത്രിമാരുടെ എണ്ണത്തിലും വര്‍ധനവ് വേണമെന്ന് അഭിപ്രായങ്ങളുണ്ട്. ഇതിനായി മന്ത്രിസഭയുടെ വലിപ്പം കൂട്ടാനുള്ള നിര്‍ദേശവും പരിഗണനയിലുണ്ട്. ഇടതുമുന്നണിയോഗത്തില്‍ ക്ഷണംലഭിക്കുന്ന ചെറിയ കക്ഷികള്‍ക്കും മന്ത്രിസഭയില്‍ പ്രാധിനിത്യം നല്‍കണമെന്ന അഭിപ്രായത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതേസമയം വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ സിപി എം ഏറ്റെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
സി പി ഐ ,ജനതാദള്‍(എസ്) ആര്‍ എസ് പി തുടങ്ങിയ കക്ഷികള്‍ക്ക് മുമ്പു കയ്യാളിയിരുന്ന വകുപ്പുകള്‍തന്നെ ലഭിക്കാനാണ് സാധ്യത. റവന്യു, കൃഷി, മൃഗസംരക്ഷണം, തൊഴില്‍, ഗതാഗതം, സിവില്‍സപ്ലൈസ്, വനം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ മുമ്പ് കൈകാര്യം ചെയ്തിരുന്നത്. സി പി എമ്മിന്റെ ഉന്നതതലയോഗങ്ങള്‍ക്കുശേഷം ഇടുതുമുന്നണി സംസ്ഥാന സമിതി മെയ് 17ന് ചേരും. അടുത്ത ദിവസം തന്നെയായിരിക്കും മന്ത്രിസഭ അധികാരത്തിലേറുന്നതും.
ഘടകകക്ഷികള്‍ തമ്മിലുള്ള വകുപ്പുവിഭജനത്തെക്കാള്‍ തലവേദനയാവുക സിപിഎമ്മിനകത്തെ വകുപ്പുവിഭജനമായിരിക്കും. മുഖ്യമന്ത്രിസ്ഥനത്തേക്ക് വി എസ് അച്യുതാനന്ദന്റെ പേരുതന്നെ ഏകദേശം ഉറപ്പായിക്കഴിഞ്ഞ സ്ഥിതിക്ക് മറ്റ് സുപ്രധാന വകുപ്പുകള്‍ക്ക് പിണറായി പക്ഷം പിടിമുറുക്കാനുമിടയുണ്ട്. വി എസിന് മുഖ്യമന്ത്രി പദം മാത്രം നല്‍കിആഭ്യന്തരം കോടിയേരി ബാലകൃഷ്ണനു നല്‍കണമെന്ന് പി ബി യോഗത്തില്‍ പിണറായിപക്ഷം സൂചിപ്പിച്ചിരുന്നു. ആ ആവശ്യം കൂടുതല്‍ ശക്തമായിത്തന്നെ മുന്നോട്ടു വെക്കാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ പ്രചാരണ ചുമതലയും തലയിലേറ്റി മലമ്പുഴയില്‍ നിന്ന് അത്യുജ്വല വിജയവുമായി സെക്രട്ടേറിയേറ്റിന്റെ പടി കയറുന്ന വി എസ് പേരിനൊരു മുഖ്യമന്ത്രിസ്ഥാനം മാത്രം നല്‍കിയാല്‍ അതേറ്റെടുക്കുമോ എന്ന കാര്യവും സംശയമാണ്. ഇങ്ങനെയൊരു പ്രതിസന്ധി മുന്നില്‍കണ്ടുകൊണ്ടായിരിക്കണം വിഭാഗീതയതിയില്ലാതെ മന്ത്രിമാരെ നിര്‍ദേശിക്കണമെന്ന് പി ബി പറഞ്ഞത്. ഇത്തരമൊരവസ്ഥിയലില്‍ പൊളിറ്റ് ബ്യൂറോ വി എസിനൊപ്പം നില്‍ക്കാനാണ് സാധ്യത. ആനിലക്ക് ആഭ്യന്തരം മുഖ്യമന്ത്രിക്കുതന്നെ നല്‍കിയാല്‍ പിന്നീട് വരുന്ന പ്രധാന വകുപ്പുകള്‍ക്കായി കോടിയേരി, പി കെ ഗുരുദാസന്‍, എം എ ബേബി എന്നിവരുടെ പേരായിരിക്കും നിര്‍ദേശിക്കപ്പെടുക. എല്‍ ഡി എഫ് കണ്‍വീനറായ പൊലോളി മുഹമ്മദ് കുട്ടി തല്‍സ്ഥാനം ഉപേക്ഷിച്ച് മന്ത്രിസഭയിലേക്ക് വന്നാല്‍ ഏതെങ്കിലും പ്രധാന വകുപ്പു തന്നെ ലഭിച്ചേക്കും. അങ്ങനെയൊരു സാഹചര്യം വന്നാല്‍ പി കെ ഗുരുദാസനെയോ എം എ ബേബിയേയോ കണ്‍വീനര്‍ സ്ഥാനത്ത് നിയോഗിച്ചേക്കും.
ഡോ. തോമസ് ഐസക്, കോ രാധാകൃഷ്ണന്‍, എ കെ ബാലന്‍ , കെ രാധാകൃഷ്ണന്‍, പി കെ ശ്രീമതി, എം വിജയകുമാര്‍. ജി സുധാകരന്‍, എസ് ശര്‍മ, ദിനേശ് മണി, കെ.ടി ജലീല്‍, മഞ്ഞളാംകുഴി അലി, തുടങ്ങിയവരുടെ പേരുകളൊക്കെ സി പിഎമ്മിന്റെ പരിഗണനയിലുണ്ട്. അതേ സമയം ഡപ്യൂട്ടി സ്പീക്കര്‍ സ്ഥനത്തിനുപുറമെ നാലു മന്ത്രിസ്ഥാനങ്ങള്‍ കൂടി സി പി ഐ ആവശ്യപ്പെട്ടേക്കും. നായനാര്‍ മന്ത്രിസഭയില്‍ മൂന്നു മന്ത്രിസ്ഥാനമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. എം പി രാജേന്ദ്രന്‍, പള്ളിപ്രം ബാലന്‍, മാങ്കോട് രാധാകൃഷ്ണന്‍, രാജാജി മാത്യു, സി ദിവാകരന്‍ എന്നിവരെയായിരിക്കും സിപി എ മന്ത്രിസ്ഥനത്തേക്ക് നിര്‍ദേശിക്കുന്നത്. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന ക1ണ്‍സിലില്‍ ഇതുസംബന്ധിച്ച അന്തിമപ്രഖ്യാപനം നടക്കും.
തിരഞ്ഞെടുപ്പില്‍ പിന്തുണപ്രഖ്യാപിച്ച പിഡിപി അടക്കമുള്ള സാമുദായിക സംഘടനകള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ എസ് പി മന്ത്രിയായി എന്‍ കെ പ്രേമചന്ദ്രനെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്്. ചവറയില്‍നിന്ന് ഷിബു ബേബി ജോണിനെതിരെയാണ് പ്രേമചന്ദ്രന്‍ വിജയം നേടിയത്. ഒരുമന്ത്രിസ്ഥാനം കൂടാതെ മൂന്ന് എം എല്‍ എ മാരാണ് ആര്‍ എസ് പിക്കുള്ളത്.
കാര്യങ്ങളെന്തൊക്കെയായാലും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചുകഴിഞ്ഞും അതിനുമുമ്പും സിപിഎമ്മില്‍ ഇടക്കിടെ ഉയര്‍ന്നു വരാറുള്ള കലാപക്കൊടികള്‍ ഇനി പൊങ്ങില്ലെന്ന വിശ്വാസം അസ്ഥാനത്താണ്. വി എസിനെ വെട്ടിനിരത്താനായി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടയില്‍ത്തന്നെ കിണഞ്ഞു പരിശ്രമിച്ച പിണറായി പക്ഷം അദ്ദേഹം മുഖ്യമന്ത്രിയായിക്കഴിഞ്ഞാലും ശ്രമം തുടരാനാണ് സാധ്യത. വി എസ് വികസനവിരുദ്ധനാണെന്ന യുഡി എഫ് വാദത്തെ പിണറായിപക്ഷം ആ സമയത്ത് ശരിവെക്കുകപോലും ചെയ്തിട്ടുണ്ട്. കേരളത്തിലെ മന്ത്രിസഭ രൂപീകരിക്കുന്നതോടെ പൊളിറ്റ് ബ്യൂറോയുടെ കേരളത്തിലെ ചുമതല വര്‍ദ്ധിക്കുമെന്നതില്‍ സംശയമേതുമില്ല.