മുംബൈ സ്ഫോടനം: 200പേരെ പൊലീസ് പിടികൂടി
മുംബൈ: മുംബൈയില്‍ ഇരുന്നൂറുപേരുടെ കൂട്ടക്കുരുതിക്കു കാരണമായ സ്ഫോടനപരമ്പരകളുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെ ആന്റി ടെറര്‍ സ്ക്വാഡ് കസ്റഡിയിലെടുത്തു.
മഹാരാഷ്ട്രയുടെ പലഭാഗങ്ങളില്‍ നിന്നായി പിടികൂടിയവരില്‍ ഏറെപ്പേരും നിരോധിത മുസ്ലിം സംഘടനയായ സിമി പ്രവര്‍ത്തകരാണ്. ഇതിനിടയില്‍ സ്ഫോടനത്തിനു പിന്നില്‍ നിരോധിത സംഘടനയായ സിമിയുയുടെ പങ്ക്് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
സിമിക്കു സഹായം നല്‍കുന്നതിനായി ലഷ്കറോ മറ്റു സംഘടനകളോ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവാമെന്നും സംശയിക്കുന്നുണ്ട്.
മുംബൈ സ്ഫോടനവും ചൊവാഴ്ച്ച ശ്രീനഗറിലുണ്ടായ സ്ഫോടനപരമ്പരയും തമ്മില്‍ ബന്ധമുണ്ടെന്നും ആന്റി ടെറര്‍ സ്ക്വാഡ് സംശയിക്കുന്നു.
സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ബെയ്ഗ് എന്നയാളെ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. ഔറംഗബാദിലുള്ള ഒരു ഡോക്ടര്‍ക്കും സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നുണ്ട്.
ട്രെയിനില്‍ ബോംബു വെച്ചവരെന്ന് സംശയിക്കുന്ന ആറ് പേരുടെ രേഖാചിത്രങ്ങള്‍ പൊലീസ് തയ്യാറാക്കിയെന്ന് സൂചനയുണ്ട്. യാത്രക്കാരുടെ വിവരണങ്ങള്‍ വെച്ചാണ് രേഖാ ചിത്രം തയ്യാറാക്കിയത്.
ആര്‍ ഡി എക്സ് ആണ് സ്ഫോടനത്തിനുപയോഗിച്ച വസ്തു. മെക്കാനിക്കല്‍ ടൈമര്‍ ഘടിപ്പിച്ച സ്ഫോടകവസ്തുക്കള്‍ ചര്‍ച്ച് ഗേറ്റ് റെയില്‍വേ സ്റേഷനില്‍ നിന്ന് വിവിധ ട്രെയിനുകളില്‍ കയറ്റുകയായിരുന്നു എന്നാണ് കരുതുന്നത്.
റെയില്‍വേ സ്റേഷനുകളിലെ സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തതയും ഇന്റലിജന്‍സില്‍ നിന്നുണ്ടായ വീഴ്ച്ചയും സ്ഫോടനത്തെത്തുടര്‍ന്ന് വിമര്‍ശനവിധേയമായിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ വിദ്യാര്‍ഥി വിഭാഗമാണ് സിമി(സ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ). ഇപ്പോള്‍ സിമി സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്.
പാക് പിന്തുണയുള്ള ജയ്ഷെ മുഹമ്മദ്, ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍, ഹര്‍ക്കത്തുള്‍ ജിഹാദ് അല്‍ ഇസ്ലാമി, അല്‍ ഖ്വൈദഎന്നീ നാലു തീവ്രവാദിഗ്രൂപ്പുകളുടെ പങ്കും പരിശോധിക്കുന്നുണ്ട്.
രാജ്യത്തെ സൈനിക കേന്ദ്രങ്ങള്‍ക്ക് ആക്രമണഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നു.മാത്രമല്ല തീവ്രവാദികളുടെ അടുത്ത ലക്ഷ്യം ഉത്തര്‍പ്രദേശാണെന്നും ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡല്‍ഹിയുള്‍പ്പടെയുള്ള പ്രധാനനഗരങ്ങളെല്ലാം കനത്ത സുരക്ഷയിലാണ്. രാജ്യമെമ്പാടും പോലീസ് അന്വേഷണവും തിരച്ചിലും ശക്തിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications