സ്വാശ്രയം: ഇടക്കാല ഉത്തരവ് ശനിയാഴ്ച
കൊച്ചി: സ്വാശ്രയ കേസിലെ വാദം പൂര്‍ത്തിയായി. ശനിയാഴ്ച ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അറിയിച്ചു.
ചീഫ് ജസ്റിസ് വി.കെ.ബാലി, ജസ്റിസ് എം.രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വാദം കേട്ടത്.
മെഡിക്കല്‍ മാനേജ്മെന്റുകള്‍ പ്രവേശനം സംബന്ധിച്ച രേഖകള്‍ വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഈ രേഖകള്‍ വ്യാജമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്‍ജിനീയറിംഗ് മാനേജ്മെന്റുകള്‍ പ്രവേശനം സംബന്ധിച്ച രേഖകള്‍ മറച്ചുവെയ്ക്കുകയാണെന്നും പുതിയ സ്വാശ്രയ നിയമം വന്നതിനുശേഷമാണ് മാനേജ്മെന്റ് സീറ്റുകളിലേയ്ക്ക് പ്രവേശനം നടത്തിയതെന്നും സര്‍ക്കാര്‍ വാദിച്ചു.
ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശം ഹനിക്കുന്ന തരത്തിലുള്ള ഒരു നിയമം ഇന്ത്യയിലെ ഒരു സംസ്ഥാനത്തും നിലവിലില്ലെന്ന് മാനേജ്മെന്റുകള്‍ കോടതിയെ അറിയിച്ചു. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളുടെമേല്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യമായി കൈകടത്തുകയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രത്യേക പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നതെന്നും ഇതിന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നുവെന്നും മാനേജ്മെന്റുകള്‍ വാദിച്ചു.
കോടതി ആവശ്യപ്പെട്ടാല്‍ 2004 മുതല്‍ നടത്തിയ പ്രവേശനങ്ങളുടെ വിശദാംശങ്ങള്‍ ഹജരാക്കാമെന്നും അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ച അതേ പോയിന്റില്‍ നിന്നുമാണ് മാനേജ്മെന്റുകളുടെ അഭിഭാഷകര്‍ വെള്ളിയാഴ്ച വാദം തുടങ്ങിയത്.
ഭരണഘടനയുടെ 30-ാം വകുപ്പ് അനുശാസിച്ചിട്ടുള്ള എല്ലാ ന്യൂനപക്ഷ അവകാശങ്ങളും ലംഘിക്കുന്ന തരത്തിലുള്ളതാണ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം. ഈ നിയമം നിലവില്‍ വന്നാല്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ ഇല്ലാതാകും. 50 ശതമാനം സീറ്റില്‍ തങ്ങള്‍ പ്രവേശനം പൂര്‍ത്തിയാക്കിയത് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന് അനുസൃതമായിട്ടാണ്. ഇതുപോലെ ഈ വര്‍ഷവും പ്രവേശനം നടത്താനാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെയും ഉത്തരവ്.
സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ 50 ശതമാനം പ്രവേശനം പൂര്‍ത്തിയാക്കിയത് സര്‍ക്കാരിന്റെ ലിസ്റില്‍ നിന്നും കോളജില്‍ ലഭിച്ച അപേക്ഷകളുടെയും അടിസ്ഥാനത്തിലാണ്. ഇങ്ങനെ ലഭിച്ച അപേക്ഷകളില്‍ നിന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച മെറിറ്റില്‍ നിന്നുമാണ് പ്രവേശനം നടത്തിയത്. ഈ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാനും സംസ്ഥാന സര്‍ക്കാരിന് കൈമാറാനും തയാറാണെന്ന് അഡ്വ.നാഗേശ്വര റാവു കോടതിയെ ബോധിപ്പിച്ചിരുന്നു.