മാനേജ്മെന്റ് സീറ്റ് : അഞ്ച് കോളജുകളോട് വിശദീകരണം തേടും
തിരുവനന്തപുരം: മാനേജ്മെന്റ് സീറ്റിലേയ്ക്ക് പ്രവേശനം നടത്തുന്നതില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന പരാതിയെത്തുടര്‍ന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളോട് വിശദീകരണം ആവശ്യപ്പെടാന്‍ ജസ്റിസ് പി.എ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രവേശന മേല്‍നോട്ട സമിതി തീരുമാനിച്ചു.
സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള അനൗപചാരിക ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അഞ്ച് കോളജുകളോട് വിശദീകരണം ആവശ്യപ്പെടാന്‍ സമിതി തീരുമാനിച്ചിരുക്കുന്നത്.
എംഇഎസ് മെഡിക്കല്‍ കോളജ്, പെരിന്തല്‍ മണ്ണ, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ്, കോലഞ്ചേരി, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് തൃശ്ശൂര്‍, പുഷ്പഗിരി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തിരുവല്ല, ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് തിരുവനന്തപുരം എന്നിവയ്ക്കാണ് നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഒരാഴ്ചയക്കകം കോളജുകള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. ഈ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ പത്തു പരാതികളാണ് കിട്ടിയിട്ടുള്ളത്. സ്വാശ്രയ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനപരീക്ഷയെക്കുറിച്ചു പത്രത്തിലൂടെയോ അല്ലാതെയോ ഒരറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
സര്‍ക്കാര്‍ പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ പ്രശ്നം ബുധനാഴ്ച മന്ത്രിസഭായോഗം ചര്‍ച്ചചെയ്യാന്‍ സാധ്യതയുണ്ട്. ചര്‍ച്ചയ്ക്ക് ഇന്ന് തലസ്ഥാനത്ത് എത്താന്‍ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹികളെ ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ക്ഷണിച്ചിട്ടുണ്ട്.
പക്ഷേ പ്രശ്നം തീര്‍ക്കാനുള്ള ആത്മാര്‍ത്ഥ സമീപനം സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ മാത്രമേ ചര്‍ച്ചനടത്തിയിട്ടു കാര്യമുള്ളു എന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. ഹൈക്കോടതി വിധി അനുസരിച്ച് ഇക്കൊല്ലം 50:50 എന്ന പ്രവേശന രീതി നടപ്പാക്കേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അഭിപ്രായൈക്യം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു മന്ത്രി എം.എ ബേബി അഭിപ്രായപ്പെട്ടത് ഈ മാറ്റത്തിന്റെ സൂചനയാണ്. പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്ന ഫോര്‍മുലയാണ് ചര്‍ച്ചചെയ്യുന്നത്. ഇതനുസരിച്ച് 50ശതമാനം സീറ്റ് മാനേജ്മെന്റിനും 50ശതമാനം സര്‍ക്കാറിനും ആയിരിക്കും.
സര്‍ക്കാര്‍ സീറ്റില്‍ സംവരണം കഴിഞ്ഞുള്ള സീറ്റില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഫീസ് സൗജന്യം നല്‍കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. സൗജന്യം നവല്‍കുന്നതിനുള്ള അധികച്ചെലവ് മാനേജ്മെന്റുകളും സര്‍ക്കാറും വഹിക്കേണ്ടിവരും. കുറേ സീറ്റില്‍ പൂര്‍ണ സൗജന്യവും ബാക്കി ഉയര്‍ന്ന ഫീസും നടപ്പാക്കുന്നതും പരിഗണനയിലാണ്.
പ്രശ്ന പരിഹാരത്തിനായി പി.സി ജോര്‍ജ് എംഎല്‍എ ചൊവ്വാഴ്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവരെ കണ്ടു ചര്‍ച്ച നടത്തി.
സ്വാശ്രയ നിയമം കൊണ്ടുവന്നത് ആരോടും ചര്‍ച്ചചെയ്യാതെയാണെന്ന് സിപിഐയ്ക്ക് പരാതിയുണ്ട്. എങ്കിലും കോടതിക്കു പുറത്തു ധാരണഉണ്ടാക്കുന്നതിനെ അവര്‍ എതിര്‍ക്കുന്നില്ല. ആര്‍ എസ്പി, ജനതാദള്‍ എന്നീ കക്ഷികളുടെ നേതാക്കളുമായും പി.സി ജോര്‍ജ് ബന്ധപ്പെട്ടിട്ടുണ്ട്.