ജനങ്ങളെ ഭീഷണിപ്പെടുത്തി ഭരിക്കുന്നു: ഹസ്സന്‍
തിരുവനന്തപുരം: സംസ്ഥാന ഭരണകൂടം ന്യായാധിപന്മാരെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസ്സന്‍.
ഭരണകക്ഷിയില്‍പെട്ടവര്‍ തന്നെ നിയമം കൈയിലെടുത്ത് വ്യാപകമായി അക്രമം നടത്തുകയാണ്. ഇതിന് ഉദാഹരണമാണ് തിരുവനന്തപുരത്തെ ലൂര്‍ദ് പള്ളി, മോഹന്‍ദാസ് കോളജ് അക്രമം- ഹസ്സന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇതുവരെ പത്ത് പേര്‍ പൊലീസ് കസ്റഡിയില്‍ മരിച്ചു. ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മയ്ക്ക് വീടും ജീവിക്കാനാവശ്യമായ സഹായങ്ങളും ചെയ്തുകൊടുത്തതുപോലെ ഇവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് സര്‍ക്കാര്‍ നല്‍കണം.
മദ്യമാഫിയയ്ക്ക് സ്പിരിറ്റ് കള്ളക്കടത്ത് നടത്താന്‍ എല്ലാ ഒത്താശയും ചെയ്ത്കൊടുക്കുകയാണ് മാര്‍ക്സിസ്റുകാര്‍. പലയിടങ്ങളിലും രാഷ്ട്രീയ പ്രതിയോഗികളുടെ പേരില്‍ കള്ളക്കേസുകള്‍ ഉണ്ടാക്കുന്നു.
കോണ്‍ഗ്രസുകാരുടെ പേരില്‍ കള്ളക്കേസുകള്‍ എടുക്കുന്നതിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.കേരളത്തില്‍ നിയമവാഴ്ച തകര്‍ന്ന് തുടങ്ങിയിരിക്കുന്നു. ഈ അവസ്ഥയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണം - ഹസ്സന്‍ ആവശ്യപ്പെട്ടു.
പൊലീസിനെ ആധുനികത്ക്കരിക്കുമെന്ന് അവകാശപ്പെടുന്ന ആഭ്യന്തര മന്ത്രി 80 ദിവസമായി പൊലീസില്‍ അക്രമവത്ക്കരണമാണ് നടത്തുന്നത്. പൊലീസ് സ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളായി മാറുമെന്നാണ് മന്ത്രി പറയുന്നത്. പക്ഷേ യഥാര്‍ത്ഥത്തില്‍ അവ ജനദ്രോഹ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
ഒരു മന്ത്രി ഐഎഎസുകാരെ പട്ടിയെന്ന് വിളിച്ചെങ്കില്‍ എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തുന്നു. സംസ്ഥാന പ്രസിഡന്റ് മാധ്യമ പ്രവര്‍ത്തകരെ പിതൃശൂന്യരാണെന്ന് പറയുന്നു.
മുമ്പ് ഭരണവും സമരവുമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. ഇന്നത് മാറി ഭരണവും ഭീഷണിയും എന്ന തലത്തിലെത്തിയിരിക്കുകയാണ്. കോടതിയ്ക്കും മാധ്യമങ്ങള്‍ക്കും നേരെയുള്ള ഭീഷണി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് - അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം പിതൃശൂന്യര്‍ എന്ന് വിളിച്ച എസ്.എഫ്.ഐ നേതാവിനെ താക്കീത് ചെയ്യണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.