കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിവായ്പയ്ക്ക് കുറഞ്ഞ പലിശ മാത്രം: മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ കൃഷി വായ്പയ്ക്ക് കുറഞ്ഞ പലിശ ഈടാക്കാന്‍ പദ്ധതിഉണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ച രീതിയിലായിരിയ്ക്കും ഈ പലിശ നിരക്കുകള്‍.

ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് ഏഴുശതമാനമായിരിയ്ക്കും പലിശ. ഈ നിരക്കാണ് കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30വരെയുള്ള വായ്പകള്‍ക്ക് ഏഴു ശതമാനവും ജൂലൈ രണ്ടു മുതല്‍ ഒക്ടോബര്‍ 31 വരെ ഒരുലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് അഞ്ചര ശതമാനവും മൂന്നു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ആറുശതമാനവും പലിശ നിരക്കില്‍ വായ്പ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായ്പാതുക വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചും തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കോബാങ്കം ടവറില്‍ നടന്ന സംസ്ഥാന ജില്ലാബാങ്കുകളുടെ പ്രസിഡന്റുമാരുടേയും ജനറല്‍ മാനേജര്‍മാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വിദേശമൂലധനത്തെയും ബ്ലേഡ് മേഖലയെയും ചെറുത്തുകൊണ്ടു സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കുകളെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ ഉദാരമായ വ്യവസ്ഥകളില്‍ കൂടുതല്‍ തുക വിദ്യാഭ്യാസ വായ്പയായി നല്‍കേണ്ട സാഹചര്യം കണക്കിലെടുത്ത് ഇതു സംബന്ധിച്ച് നയരേഖ തയാറാക്കും. വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കാത്ത സഹകരണബാങ്കുകള്‍ക്ക് സമയബന്ധിതമായി വായ്പ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിദ്യാഭ്യാസവായ്പ ദുരുപയോഗപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വായ്പാ വിതരണം ഊര്‍ജിതപ്പെടുത്തണം. വായ്പയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും അര്‍ഹതയുള്ള പക്ഷം വായ്പ ലഭ്യമാക്കണം. ഇതിന് ഈടു നിര്‍ബന്ധമാക്കേണ്ടതില്ലെന്നും മന്ത്രി നിര്‍ദേശിച്ചു.

നബാര്‍ഡ് ഈ വര്‍ഷം പുനര്‍വായ്പയായി നല്‍കാമെന്ന് സമ്മതിച്ചിട്ടുള്ള 650 കോടിരൂപ പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നും ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന 40 ശതമാനം എന്ന പരിധി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഹകരണമേഖലയിലെ ധനകാര്യസ്ഥാപനങ്ങള്‍ക്ക് ആദായനികുതി ചുമത്തുന്ന ആദായനികുതി വകുപ്പു നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടും. നിഷ്ക്രിയ ആസ്തികള്‍ കണക്കാക്കുന്നതിലും കരുതല്‍ ധന മാനദണ്ഡങ്ങളിലും കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X