കേരളത്തിന്റെ കയറുല്പന്നങ്ങള്‍ക്ക് ഇനിമുതല്‍ സ്വന്തം പേര്
തിരുവനന്തപുരം: സംസ്ഥാനത്തുനിന്നും കയറ്റുമതി ചെയ്യുന്ന കയറും കയര്‍ ഉല്പന്നങ്ങളും ഇനിമുതല്‍ കേരള കയര്‍ എന്ന പൊതു പേരില്‍ അറിയപ്പെടും.
കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന എല്ലാ കയറുല്‍പ്പന്നങ്ങള്‍ക്കും ഏകീകൃ ഗുണനിലവാര മാനദണ്ഡങ്ങളും സര്‍ട്ടിഫിക്കറ്റ് സമ്പ്രദായവും കൊണ്ടുവരും. സഹകരണമന്ത്രി ജി.സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തര രാജ്യാന്തര വിപണികളില്‍ കേരളത്തില്‍നിന്നുള്ള കയറുല്‍പ്പനങ്ങള്‍ക്ക് മികച്ച വില്‍പ്പന കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിന്റെ കയര്‍ ഉല്‍പ്പനങ്ങള്‍ക്ക് ബ്രാന്റ് നെയിം നല്‍കാന്‍ തീരുമാനിച്ചത്.
കേരള കയര്‍- ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവര്‍ണ നൂല് എന്നാണ് ബ്രാന്റ് നെയിം. കയര്‍ ബ്രാന്റ് ലോഗോയുടെ പ്രകാശനം വെള്ളിയാഴ്ച വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിയ്ക്കും.
വെള്ളിയാഴ്ച മുതല്‍ ജനുവരി 31വരെ വിജെടി ഹാളില്‍ കയര്‍ സാങ്കേതിക വിദ്യയുടെയും കയര്‍ ഉല്പന്നങ്ങളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. തൊണ്ടുസംസ്കരണം മുതലുള്ള ഉല്‍പ്പാദനപ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെനിന്നും മനസ്സിലാക്കാം.
സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ കയര്‍ മേഖലയ്ക്കായി 23കോടി രൂപയ്ക്കുപുറമെ 27കോടി അധികവിഹിതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 16കോടിരൂപ കയര്‍ സൊസൈറ്റികള്‍ക്കും ഗ്രാന്റായി ജനുവരിയില്‍ത്തന്നെ നല്‍കും. നേരത്തെ ഇങ്ങനെ 18കോടി രൂപ നല്‍കിയിരുന്നു.
പച്ചത്തൊണ്ട് നാരാക്കിമാറ്റാനുള്ള ഡിഫൈബറിംഗ് മില്‍ അഞ്ച് സൊസൈറ്റികള്‍ക്ക് നല്‍കും. കയര്‍മേഖലയിലെ മികച്ച സ്ഥാപനത്തിനും കയറ്റുമതിക്കാരനും തൊഴിലാളിയ്ക്കും 2007മുതല്‍ പുരസ്കാരം ഏര്‍പ്പെടുത്തും-മന്ത്രിഅറിയിച്ചു.
സംസ്ഥാനത്തുനിന്നും പ്രതിവര്‍ഷം 508കോടി രൂപയുടെ കയറുല്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. രാജ്യത്തെ കയര്‍കയറ്റുമതിയുടെ 90ശതമനവും കേരളത്തില്‍നിന്നാണ്.