അഭിമുഖ വിവാദം: അലിയ്ക്കെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്
മലപ്പുറം: ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയ മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലിക്കെതിരെ കൂടുതല്‍ സിപിഎം നേതാക്കള്‍ പരസ്യമായി രംഗത്തിറങ്ങിയതോടെ വിവാദം വീണ്ടും കൊഴുക്കുന്നു.
അലി വെറും കച്ചവട താത്പര്യത്തോടെ രാഷ്ട്രീയരംഗത്തിറങ്ങിയതാണെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷമായ പ്രതികരണത്തിന് പിന്നാലെ മന്ത്രിമാരായ ജി. സുധാകരന്‍, എ.കെ ബാലന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. ശിവദാസമേനോന്‍ എന്നിവരാണ് അലിക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഇതേ സമയം വിവാദ അഭിമുഖത്തിന്റെ പേരില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് മുമ്പാകെ താന്‍ മാപ്പുപറഞ്ഞുവെന്ന വാര്‍ത്ത തെറ്റാണെന്ന് അലി നിഷേധിച്ചു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിപിഎമ്മിലെ പ്രശ്നങ്ങള്‍ ഭരണത്തെ ബാധിച്ചുവെന്ന് കുറ്റപ്പെടുത്തിയും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ഭരിയ്ക്കാനനുവദിയ്ക്കുന്നില്ലെന്നും പറഞ്ഞും അലി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമുണ്ടാക്കിയത്.
സിപിഎം നേതാക്കള്‍ ശക്തമായ ഭാഷയിലാണ് അലിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. അലിക്കെതിരായ ആക്രമണം ഫലത്തില്‍ മുഖ്യമന്ത്രിയെയാണ് ലക്ഷ്യം വെക്കുന്നത്. സിപിഎം സ്വതന്ത്രനായി മത്സരിച്ചു ജയിച്ച മഞ്ഞളാംകുഴി അലിക്കെതിരെ നേരിട്ട് നടപടിയെടുക്കാന്‍ സിപിഎമ്മിനാവില്ല.
എന്നാല്‍ സിപിഎം മലപ്പുറം ജില്ലാഘടകം വളരെ കരുതലോടെയാണ് പ്രശ്നത്തെ സമീപിക്കുന്നത്. എല്ലാ പാര്‍ട്ടി പരിപാടികള്‍ക്കും അലിയുടെ സജീവ പങ്കാളിത്തമുള്ളതും ബിസിനസ്സുകാരന്‍ കൂടിയായ അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ്സുകളും പാര്‍ട്ടിക്കാര്‍ക്ക് ഇദ്ദേഹത്തോടുള്ള നല്ല ബന്ധവുമാണ് ജില്ലാ ഘടകത്തെ വിഷമത്തിലാക്കിയിരിക്കുന്നത്്.
മലപ്പുറത്ത് പാര്‍ട്ടി സമ്മേളനം നടന്ന കാലത്ത് വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തവരുമായി അലിക്ക് ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്സിന്റെ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാനുമായി അലിക്കുണ്ടായിരുന്ന അടുപ്പമാണ് ആരോപണത്തിന് അടിസ്ഥാനം.