വെടിയുണ്ട കണ്ടെടുത്ത സംഭവത്തില്‍ വിദഗ്ധ പരിശോധനയ്ക്ക് ശുപാര്‍ശ
തിരുവനന്തപുരം: ചെന്നൈ വിമാനത്താവളത്തില്‍വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവത്തെപ്പറ്റി വിദഗ്ധ പരിശോധന വേണമെന്ന് ശുപാര്‍ശ.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച സിഐഎസ്എഫ് കൊച്ചി കമാന്‍ഡന്റ് സി.കെ സുരേഷ് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് വിദഗ്ധപരിശോധനയ്ക്ക് ശുപാര്‍ശചെയ്തിരിയ്ക്കുന്നത്.
തിരുവനന്തപുരത്തുനിന്നുതന്നെ വിജയന്റെ ബാഗില്‍ വെടിയുണ്ടയുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ ബാഗേജ് പരിശോധനയില്‍ പിഴവ് സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നും വെടിയുണ്ടകള്‍ കണ്ടെത്താത്തിന്റെ കാരണം അന്വേഷിയ്ക്കാന്‍ സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ എസ്ഐഎസ് അഹമ്മദ് കോര്‍ട്ട് ഓഫ് എന്‍ക്വയറിയ്ക്ക് ഉത്തരവിട്ടു. പ്രശ്നത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നുള്ളതുകൊണ്ടാണിതെന്ന് അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച വൈകീട്ടാണ് സിഐഎസ്എഫ് ഐജി എം.ജി ബാലാജിയ്ക്ക് സുരേഷ് റിപ്പോര്‍ട്ട് കൈമാറിയത്. പിണറായിയുടെ ഭാഗത്തുനിന്നും മനപ്പൂര്‍വ്വം പിഴവുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. അതിനാല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.
പിണറായിയുടെ ബാഗിലെ വെടിയുണ്ടകള്‍ തിരുവനന്തപുരത്തുനിന്നുമെടുത്ത എക്സറേ ഇമേജില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ക്ലിപ് ബോര്‍ഡിനോട് ചേര്‍ന്ന് കിടന്നതിനാല്‍ അവ്യക്തതയുണ്ടായിരുന്നു. എന്നാല്‍ ഈ സംശത്തിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയില്ലെന്നാണ് കണ്ടെത്തല്‍. ചെന്നൈയില്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം കണ്ടെത്തുകയും ചെയ്തു.
ചെന്നൈയില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നും വെടിയുണ്ടകള്‍ കണ്ടില്ലെന്ന സിഐഎസ്എഫിന്റെ പ്രസ്താവനയെ റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്.
ഇരുവിമാനത്താവളങ്ങളിലും നിന്നുമെടുത്ത എക്സറേ ഇമേജുകളും ഉദ്യോഗസ്ഥന്മാരുടെ മൊഴികളും മടങ്ങിയ രേഖകള്‍ ബുധനാഴ്ച സിഐഎസ്എഫ് ആസ്ഥാനത്തേയ്ക്ക് അയച്ചിട്ടുണ്ട്.