മദ്യത്തിന് 30% വരെ വില വര്‍ധന
തിരുവനന്തപുരം: സാധാരണക്കാരുടെ മദ്യപാനത്തിന് ഇനി ചെലവേറും. സാധാരണ ബാറുകളില്‍ മദ്യവില പെഗിന് അഞ്ചു രൂപ മുതല്‍ 20 രൂപ വരെയാണ് കൂടിയത്. ഇതേസമയം മുന്തിയ ഇനം ബ്രാന്‍ഡുകളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ല.
അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴുമുണ്ട് വിലയില്‍ പ്രകടമായ വ്യത്യാസം. മദ്യക്കമ്പനികള്‍ ഒട്ടേറെ ബ്രാന്‍ഡുകള്‍ക്കു വില കുറച്ചപ്പോള്‍ കേരളത്തിലെ മദ്യവിലയിലാണ് 30% വരെ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ പുതിയ നികുതി നിരക്കുകളും ലൈസന്‍സ് ഫീസുമാണ് മദ്യവിലയിലെ വര്‍ധനവിനിടയാക്കിയത്. എക്സൈസ് ഡ്യൂട്ടി സ്ലാബുകളിലെ വ്യത്യാസം മൂലം 15% മുതല്‍ 30% വരെയാണ് വര്‍ധന.
ബാര്‍ ലൈസന്‍സ് ഫീസ് നാലു ലക്ഷം കൂട്ടി. വിറ്റുവരവ് നികുതി നിലവില്‍ അടച്ച തുകയുടെ 15% കൂട്ടി. പുതിയ ചെലവുകളെല്ലാം ഉപഭോക്താവിലേക്കാണ് മാറ്റപ്പെടുന്നത്.
കുപ്പി ഒന്നിന് 190 രൂപയ്ക്ക് റീട്ടെയില്‍ ഷാപ്പില്‍ വില്‍ക്കുന്ന സാധാരണക്കാരന്റെ മദ്യം മദ്യക്കമ്പനി ഏകദേശം 20 രൂപയ്ക്കാണ് ബിവറേജസ് കോര്‍പറേഷനു നല്‍കുന്നത്. ഇതിന്മേല്‍ 90% വില്‍പന നികുതിയും 100% എക്സൈസ് ഡ്യൂട്ടിയും ബിവറേജസ് കോര്‍പറേഷന്റെ മൊത്തവില്‍പനയിലെ 36% ലാഭവും ചില്ലറ വില്‍പനയിലെ 20% ലാഭവും ചേര്‍ത്ത് ഉപഭോക്താവിലെത്തുമ്പോള്‍ 190 രൂപയാവുന്നു.
170 രൂപ സര്‍ക്കാര്‍ ഖജനാവിലേക്കാണ്. ഇതുപോലെ ഏകദേശം 35 രൂപയ്ക്കു നല്‍കുന്ന മദ്യമാണ് നികുതികളെല്ലാം കഴിഞ്ഞ് റീട്ടെയില്‍ ഷാപ്പിലെത്തുമ്പോള്‍ 350 രൂപയിലെത്തുന്നത്.
ബാര്‍ ലൈസന്‍സ് ഫീസ് നാലു ലക്ഷം രൂപ കൂട്ടിയതും വിലയില്‍ പ്രതിഫലിക്കും. ഏകദേശം 1400 ബ്രാന്‍ഡുകളില്‍ 900 ബ്രാന്‍ഡുകള്‍ക്കും ഇക്കുറി കമ്പനികള്‍ വില കുറച്ചിട്ടും ഇതാണു സ്ഥിതി.