മൂന്നാര്‍ : വെട്ടിലാകുന്നത് സിപിഐ
മൂന്നാര്‍ : ഇടുക്കി ജില്ലയിലെ കയ്യേറ്റമാഫിയയ്ക്കെതിരെ പ്രത്യേക ദൗത്യസംഘം ആഞ്ഞടിക്കുന്പോള്‍ വെട്ടിലാകുന്നത് സിപിഐ നേതൃത്വമാണ്. ജനയുഗം ഫണ്ടിനു വേണ്ടി തങ്ങളില്‍ നിന്നും കൈപ്പറ്റിയ ലക്ഷങ്ങള്‍ തിരികെ വേണമെന്ന് മൂന്നാറിലെ റിസോര്‍ട്ട് ഉടമകള്‍ പരസ്യമായി ആവശ്യപ്പെട്ടു തുടങ്ങിയതാണ് സിപിഐ നേതൃത്വത്തെ അന്ധാളിപ്പിക്കുന്നത്.
ജനയുഗം ഫണ്ട് പിരിവ് ലക്ഷ്യമിട്ടതിന്റെ ഇരട്ടിയും കവിഞ്ഞെന്ന് സിപിഐ നേതൃത്വം അഹങ്കരിച്ചപ്പോള്‍ ഈ പ്രതിസന്ധി അവര്‍ തീരെ പ്രതീക്ഷിച്ചില്ലെന്ന് വ്യക്തം.
തങ്ങളുടെ അനധികൃത കയ്യേറ്റത്തിന് റവന്യൂ വകുപ്പിന്റെ സംരക്ഷണം പ്രതീക്ഷിച്ചാണ് ജനയുഗം ഫണ്ടിലേയ്ക്ക് റിസോര്‍ട്ട് മാഫിയ പണമൊഴുക്കിയത്.
ഇടുക്കി ജില്ലാ കമ്മിറ്റിയ്ക്ക് പാര്‍ട്ടി നല്‍കിയ ക്വാട്ട 25 ലക്ഷം രൂപയാണ്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികം പിരിച്ചെന്നാണ് അറിയുന്നത്.
സിപിഎമ്മിനെപ്പോലും അന്പരപ്പിക്കുന്ന തരത്തിലാണ് ജനയുഗം ഫണ്ടില്‍ കോടികള്‍ ഒഴുകിയെത്തിയത്. പറയത്തക്ക പിരിവൊന്നും നാട്ടില്‍ നടക്കാതിരുന്നിട്ടും പിരിവ് പത്തുകോടി കവിഞ്ഞത് സിപിഐ ഭരിക്കുന്ന നാലു വകുപ്പുകളുടെ സ്വാധീനമുപയോഗിച്ചാണെന്ന് അന്നേ വ്യക്തമായിരുന്നു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ മാഫിയകളുടെയെല്ലാം ചുമതല ഇപ്പോള്‍ സിപിഐയ്ക്കാണെന്നാണ് പലരും അടക്കം പറയുന്നത്. വനം മാഫിയയും മണല്‍ മാഫിയയും റിസോര്‍ട്ട് മാഫിയയും റേഷന്‍ മാഫിയയുമൊക്കെ അറിഞ്ഞു സഹായിച്ചതു കൊണ്ടാണ് ജനയുഗം ഫണ്ട് കോടികളില്‍ നിന്നും കോടികളിലേയ്ക്ക് പെരുകിയത്.
കോട്ടയം കളക്ടറായിരുന്നപ്പോള്‍ ഒരു സ്വകാര്യ ഗോഡൗണില്‍ നിന്നും എഫ് സി ഐ സീലുളള 240 ലോഡ് റേഷന്‍ ഗോതന്പ് രാജു നാരായണ സ്വാമി പിടിച്ചെടുത്തിരുന്നു. സിപിഐ നേതാക്കളുടെ ആവര്ത്തിച്ചുളള ആജ്ഞ ധിക്കരിച്ചാണ് സ്വാമി ഈ കേസ് കോടതിയിലെത്തിച്ചത്.
അതിന്റെ കലിയാണ് സിപിഐ രാജു നാരായണ സ്വാമിയോട് തീര്‍ക്കുന്നത്. അതിന്റെ നാണക്കേട് മാറും മുന്പെയാണ് മൂന്നാറിലെ കയ്യേറ്റമാഫിയയുടെ പുതിയ ആരോപണം.
കേരള രാഷ്ട്രീയത്തിലെ ആദര്‍ശ സന്പന്നമായ നേതൃനിരയെന്നഹങ്കരിച്ചിരുന്ന സിപിഐയുടെ പൊയ് മുഖം അടര്‍ന്നു വീഴുന്പോള്‍ രഹസ്യമായി സന്തോഷിക്കുന്നവരില്‍ സിപിഎമ്മുകാരും ഉണ്ട്.
റവന്യൂ-വനം-സിവില്‍ സപ്ലൈസ് വകുപ്പുകളില്‍ നടക്കുന്ന നിര്‍ബന്ധ പിരിവും അഴിമതിയും വരും കാലത്ത് ഇടതു സര്‍ക്കാരിന് കനത്ത ബാധ്യതയാകുമെന്ന കാര്യം ഇപ്പോഴേ ഉറപ്പിക്കാം.