ജൂലൈയ്ക്കുമുന്പേതന്നെ മുംബൈ വെള്ളത്തില്‍
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ കെടുതികളില്‍ ഞായറാഴ്ച 14 പേര്‍ കൂടി മരിച്ചു. രണ്ടു പേരെ കാണാതായി.
ഇതോടെ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 52 ആയി. ഇടവപ്പാതിയ്ക്ക് ശക്തികുറഞ്ഞുവെങ്കിലും രണ്ടു ദിവസമായി തിമിര്‍ത്തുപെയ്ക മഴയുടെ കെടുതിയില്‍ നിന്ന് സംസ്ഥാനം ഇനിയും മോചനം നേടിയിട്ടില്ല.
സംസ്ഥാനത്തു കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള 50,000 രൂപ രണ്ടു ദിവസത്തിനകം വിതരണം ചെയ്യുമെന്നു മന്ത്രി കെ.പി. രാജേന്ദ്രന്‍ തിരുവനന്തപുരത്ത് അറിയിച്ചു. ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച വയനാട് മാനന്തവാടി തൊണ്ടനാട് വില്‍ളേജിലെ സ്ഥലം മന്ത്രി സന്ദര്‍ശിച്ചു.
ഇതുവരെ 122 ക്യാംപുകളിലായി 12453 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 585 വീടുകള്‍ പൂര്‍ണമായും 7156 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണു വിവരം. അടിയന്തര ദുരിതാശ്വാസമെത്തിക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി.
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 100 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 149 ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. 15,000 പേരെ ക്യാംപുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.
ദുരിതബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് രണ്ടാഴ്ച സൗജന്യ റേഷന്‍ നല്‍കും. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെയാണ് റേഷന്‍ അനുവദിക്കുക.
അര്‍ഹരായവരെ കണ്ടെത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും വില്ലേജ് ഓഫീസര്‍ കണ്‍വീനറുമായി സമിതികള്‍ രൂപവല്‍കരിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളും സമിതിയില്‍ ഉണ്ടാകും.
വയനാട്ടില്‍ നിരവില്‍പുഴയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രി സഭായോഗത്തില്‍ ചര്‍ച്ചചെയ്‌തു തീരുമാനിക്കും. കാലവര്‍ഷത്തിലും കാറ്റിലും സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഒരാഴ്ചയ്ക്കകം തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരം വീണും മറ്റുമുള്ള ഗതാഗതതടസ്സം ഒഴിവാക്കാന്‍ മണ്‍സൂണ്‍ പട്രോളിങ്ങ് നടത്താന്‍ ദേശീയപാത വകുപ്പിനു നിര്‍ദേശം നല്‍കി. കെഎസ്‌ഇബി പ്രവര്‍ത്തനങ്ങളും ശക്‌തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കാലവര്‍ഷദുരിതം വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുള്ളതിനാല്‍ ദുരിതാശ്വാസ ക്യാംപുകള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ ആരംഭിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരാഴ്ചയില്‍ നൂറു കോടി രൂപയുടെ നഷ്ടം ഉണ്ടായതിനാല്‍ കേന്ദ്രസഹായം ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
കനത്ത മഴയെത്തുടര്‍ന്നു വിമാനസര്‍വീസുകള്‍ പലതും അനിശ്ചിതത്വത്തിലായി. കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനസമയം മാറ്റിയതിന്‍റെ പേരില്‍ യാത്രക്കാരെ ടെര്‍മിനലിലേക്കു കയറ്റാതിരുന്നതു പ്രതിഷേധത്തിനിടയാക്കി.
ഞായറാഴ്ച രാവിലെ 9.30നു കൊളംബോയിലേക്കുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, 10.15ന് അബുദാബിയിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെ യാത്രക്കാരെയാണു ടെര്‍മിനലില്‍ തടഞ്ഞത്. വിമാനസമയം അറിയിക്കണമെന്നാവശ്യപ്പെട്ടു യാത്രക്കാര്‍ ബഹളംവയ്ക്കുകയും എയര്‍ ഇന്ത്യ കൌണ്ടറിലേക്കു തള്ളിക്കയറുകയും ചെയ്‌തു.
അബുദാബി യാത്രക്കാര്‍ക്കു ബോര്‍ഡിങ്ങ് പാസ് നല്‍കിയശേഷം ഹോട്ടലിലേക്ക് അയച്ചു. ഇവരെ രാത്രി കൊണ്ടുപോകുമെന്നാണ് അറിയിപ്പ്. ശ്രീലങ്കന്‍ യാത്രക്കാരെ രണ്ടരയ്ക്കു കൊളംബോയിലേക്കു കൊണ്ടുപോയി.
ജിദ്ദയില്‍നിന്നു രാവിലെ 9.30നു കരിപ്പൂരില്‍ വന്ന് 10.10നു മുംബൈയിലേക്കു പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം 2.15നാണ് പോയത്. മസ്ക്കറ്റില്‍നിന്നു രാത്രി 7.40നു കരിപ്പൂരില്‍വന്ന് 9.10നു ദുബായിലേക്കു പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് തിങ്കളാഴ്ച പുലര്‍ച്ചേയാണ് യാത്രതിരിച്ചത് .
റിയാദിലേക്ക് ഞായറാഴ്ച 2.05നു പോകേണ്ട വിമാനം രാത്രി പുറപ്പെടുമെന്നാണ് അറിയിപ്പ്. ശനിയാഴ്ച രാത്രി ദുബായിലേക്കു പോകാനിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിങ്കളാഴ്ച രണ്ടിനു പുറപ്പെടും.
ശനിയാഴ്ച റദ്ദാക്കിയ ഇന്ത്യന്‍റെ ഷാര്‍ജ വിമാനത്തിലെ യാത്രക്കാരെയും ഞായറാഴ്ച പോകേണ്ട യാത്രക്കാരെയും തിങ്കളാഴ്ച രാത്രി വൈകി കൊണ്ടുപോകും. കോഴിക്കോടുനിന്ന് തിങ്കളാഴ്ച അബുദാബിയിലേക്കു പോകുന്ന വിമാനവും വൈകും. രാവിലെ 9.10നു തിരുവനന്തപുരത്ത് എത്തേണ്ട ഐഎക്സ് 347 വിമാനം ഉച്ചയ്ക്ക് 1.15ന് എത്തി രണ്ടിന് അബുദാബിയിലേക്കു തിരിക്കും.