അഭയയുടെ വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്തയാള്‍ കസ്റ്റഡിയില്‍
കര്‍ണാല്‍(ഹരിയാന): വിവാഹിതരാകുമ്പോള്‍ തങ്ങളുടെ വിധി ഇത്രയും ക്രൂരമായിരിക്കുമെന്ന് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശികളായ മനോജും ബബ്ലിയും ഓര്‍ത്തിരിക്കാനിടയില്ല. അത്രയ്‌ക്കേറെ ക്രൂരതയാണ് ഗോത്രമേധാവികള്‍ ചേര്‍ന്ന് ഇവരോട് ചെയ്‌തത്.
ഒരേ ഗോത്രത്തില്‍ നിന്നും വിവാഹം ചെയ്‌തുവെന്നതിന്റെ പേരില്‍ ഗോത്ര പഞ്ചായത്തും സമൂഹവും ചേര്‍ന്ന് ഇവര്‍ക്ക് വിധിച്ചത് മരണമാണ്. ഒരേ ഗോത്രത്തില്‍പ്പെടുന്ന ഇരുവരും സഹോദരങ്ങളാണെന്നും വിവഹിതരാകുന്നത് ഗോത്രവിശ്വാസ പ്രകാരം കുറ്റകരമാണെന്നുമാണ് ഈ കാടത്തത്തിന് അധികൃതര്‍ പോലും നല്‍കുന്ന വിശദീകരണം.
മെയ് 18നാണ് മനോജും ബബ്ലിയും വിവാഹിതരായത്. കുടുംബവും ഗോത്രവും എതിര്‍ത്തതിനെത്തുടര്‍ന്ന് കോടതിയുടെ അനുവാദത്തോടെയായിരുന്നു വിവാഹം.
എന്നാല്‍ ഒരേ ഗോത്രത്തിലെ അംഗങ്ങളായതിനാല്‍ മനോജും ബബ്ലിയും സഹോദരങ്ങളാണെന്നും വിവാഹിതരാകാന്‍ പാടില്ലായിരുന്നുവെന്നും കുറ്റപ്പെടുത്തി ഇവിടത്തെ ഗോത്രത്തലവന്‍മാര്‍ മനോജിന്റെ കുടുംബത്തിന് വിലക്കേര്‍പ്പെടുത്തി. ഈ വിലക്ക് ആരെങ്കിലും ലംഘിച്ചാല്‍ അവര്‍ 25,000 രൂപ പിഴയൊടുക്കണമെന്നും പഞ്ചായത്ത് ഉത്തരവിട്ടു.
ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ജൂണ്‍ പതിനഞ്ചിന് ഇരുവരെയും ആരൊക്കെയോ തട്ടിക്കൊണ്ടുപോയി. മനോജിന്റെ കുടുംബാംഗങ്ങള്‍ ഇരുവര്‍ക്കുമായി ഏറെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നു ലക്ഷ്യം കണ്ടില്ല. എന്നുമാത്രമല്ല പൊലീസിന്റെ സഹായം പോലും ഇവര്‍ക്ക് ലഭിച്ചില്ല ഇവരെ പിന്നീട് ബലമായി വിഷം കഴിപ്പിച്ച് കനാലിലില്‍ വലിച്ചെറിയുകയായിരുന്നു. 23നാണ് കനാലില്‍ നിന്നും കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ ഇരു മൃതദേഹങ്ങളും കണ്ടെത്തിയത്. പൊലീസ് മുന്‍കയ്യെടുത്താണ് മൃദേഹങ്ങള്‍ സംസ്‌കരിച്ചത്.
ഇതിന്റെ പേരില്‍ ആദ്യം ആരെയും അറസ്റ്റു ചെയ്യാനോ കേസ് ഫയല്‍ ചെയ്യാനോ പോലും പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് വിവിധ ഇടങ്ങളില്‍ നിന്നും പ്രതിഷേധങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടായപ്പോള്‍ പൊലീസിന് എന്തെങ്കിലും ചെയ്യാതെ വയ്യെന്നാവുകയും കൊലപാതകക്കുറ്റത്തിന് ബബ്ലിയുടെ സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റു ചെയ്‌തതായി വരുത്തിത്തീര്‍ക്കുകയും ചെയ്‌തു.
എന്നാല്‍ ഇവര്‍ക്കെതിരെ മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ നിയമത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ദമ്പതികള്‍ അര്‍ഹിക്കുന്ന ശിക്ഷയാണ് അവര്‍ക്ക് സമൂഹം നല്‍കിയതെന്നും കുറ്റവാളികള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഗോത്ര നേതാക്കളെ അറസ്റ്റുചെയ്യുകയും അന്വേഷണം നടത്തുകയും വേണമെന്നാണ് മനോജിന്റെ കുടുംബം ആവശ്യപ്പെടുന്നത്.
ഇവരെ കാണാതായതിനെത്തുടര്‍ന്ന് ജൂണ്‍ 20ന് ഒരു പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നല്ലാതെ ഇക്കാര്യത്തില്‍ കൂടുതലൊന്നും ഇതേവരെ സംഭവിച്ചിട്ടില്ലെന്നും മനോജിന്റെ ബന്ധു നരേന്ദ്രന്‍ പറഞ്ഞു. ഏകമകനെയും മരുമകളെയും നഷ്ടപ്പെട്ട വേദനയിലാണ് മനോജിന്റെ മാതാവ്. കൊലയാളികള്‍ക്ക് ഇവരുടെ മൃതദേഹങ്ങളെങ്കിലും ഞങ്ങള്‍ക്ക് വിട്ടുതാരാമായിരുന്നു. കുറ്റക്കാര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചാലും ഞങ്ങളുടെ നഷ്ടം നികത്താന്‍ കഴിയില്ല- നരേന്ദ്രന്‍ പറഞ്ഞു.