അഭയ കേസ്: വിട്ടയച്ച മോഷ്ടാവിനെ ചോദ്യം ചെയ്യുന്നു
കോട്ടയം: സിസ്റ്റര്‍ അഭയ കേസില്‍ പങ്കുണ്ടെന്ന് കരുതുന്ന മോഷ്ടാവിനെ സിബിഐ സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു.
അഭയയുടെ മരണത്തിനു പിന്നില്‍ ഒരു മോഷ്ടാവിന്റെ കരങ്ങള്‍ ഉണ്ടാകാമെന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ കെ. ജോയിയുടെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി അറിയുന്നതിനായാണ് അടയ്ക്ക രാജു എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന മോഷ്ടാവു രാജുവിനെ ചോദ്യംചെയ്യുന്നത്.
അഭയക്കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തില്‍ അംഗമായിരുന്ന കെ. ജോയിയാണു രാജുവിനു സംഭവത്തില്‍ പങ്കുണ്ടാകാമെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
രാജുവിനെ അന്നു ക്രൈംബ്രാഞ്ച് ചോദ്യംചെയ്‌ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. ഇക്കാര്യം ജോയി വെളിപ്പെടുത്തിയിട്ടും ഇയാളെ പിടികൂടി ചോദ്യം ചെയ്യാന്‍ സിബിഐ തയാറാകാത്തതില്‍ പീപ്പിള്‍സ് മൂവ്മെന്റ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് സെക്രട്ടറി ജബറുള്ള ഇഞ്ചിക്കുളം ശനിയാഴ്ച പത്രസമ്മേളനത്തിലൂടെ സിബിഐയെ വിമര്‍ശിച്ചിരുന്നു.
സിബിഐ ജബറുള്ളയെ വിളിച്ചു കാര്യങ്ങള്‍ ആരാഞ്ഞശേഷം ജബറുള്ളയുടെ സഹായത്തോടെയാണു സംക്രാന്തിയില്‍ ചാത്തുക്കുളത്തുള്ള വീട്ടില്‍നിന്നും ഇയാളെ സിബിഐ പിടികൂടിയത്.
പയസ് ടെന്ത് കോണ്‍വന്റില്‍ മോഷണം നടന്നിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജു ചോദ്യംചെയ്യലിനിടെ വിലപ്പെട്ട പല വിവരങ്ങളും തനിക്കു നല്‍കിയെന്നുമായിരുന്നു മുന്‍ എഎസ്‌ഐ ജോയി അവകാശപ്പെട്ടിരുന്നത്.
ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ ദിവസം തനിക്കു ഹൃദ്രോഗം വന്ന് ആശുപത്രിയിലായി. 18 ദിവസത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ രാജുവിനെ മോഷണക്കുറ്റം മാത്രം ചുമത്തി വിട്ടയച്ചിരുന്നു. കോണ്‍വന്റില്‍നിന്ന് ഇരുമ്പുപട്ട മോഷ്ടിച്ചതു താനാണെന്നും കോണ്‍വന്റില്‍ മോഷ്ടിക്കാന്‍ കയറിയപ്പോള്‍ ഒരബദ്ധം സംഭവിച്ചുവെന്നും രാജു സമ്മതിച്ചിരുന്നു.
സിസ്റ്റര്‍ അഭയയുടെ മൃതദേഹം കിണറ്റില്‍നിന്നു കണ്ടെടുത്ത അന്നു കോണ്‍വന്റില്‍ പോയിരുന്നു. നൈറ്റി ധരിച്ച നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ രണ്ടു പാടുകളുള്ള കാര്യം മറ്റൊരു കന്യാസ്‌ത്രീ ചൂണ്ടിക്കാണിച്ചുവെങ്കിലും പൊലീസ് ഇതു കാര്യമായി ഗൗനിച്ചില്ല.
അഭയയുടെ മൃതദേഹം കണ്ടെത്തിയ കിണറിന്റെ കരയില്‍ മനുഷ്യവിസര്‍ജ്യം കിടപ്പുണ്ടായിരുന്നു. മോഷണത്തിനു കയറുന്ന സ്ഥലത്ത് ആരെങ്കിലും ഉണര്‍ന്നാല്‍ അവരെ ആക്രമിക്കുന്ന സ്വഭാവമുള്ള മോഷ്ടാവാണു രാജു. മാത്രമല്ല, പൊലീസ് നായ ഗന്ധം പിടിച്ചു തെളിവു കണ്ടെത്താതിരിക്കാന്‍ മോഷണത്തിനു കയറുന്ന സ്ഥലത്ത് ഒന്നുരണ്ടിടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്ന സ്വഭാവവും ഇയാള്‍ക്കുണ്ട് എന്നിങ്ങനെയാണ് ജോയി വെളിപ്പെടുത്തിയ കാര്യങ്ങള്‍.