എം.വി ദേവന്‍റെ ഭാഷ മോശമായിപ്പോയി: മുകുന്ദന്‍
തിരുവനന്തപുരം: മൂന്നാര്‍ ടൗണിലെ ഒരു കയ്യേറ്റവും ഇനി ഒഴിപ്പിക്കേണ്ടതില്ലെന്നു ദൗത്യസംഘത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സിപിഐ, സിപിഎം ഓഫീസുകള്‍ സംരക്ഷിക്കാനാണ് സര്‍ക്കാറിന്‍റെ ഈ നടപടിയ്ക്ക് പിന്നിലെ ലക്ഷ്യമെന്ന് കരുതുന്നു. നോട്ടീസ് നല്‍കിയ 12 റിസോര്‍ട്ടുകള്‍ ഉള്‍പെടെ ഏലക്കൃഷിയുള്ള ഒരു ഭൂമിയും ഇനി ഏറ്റെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്‍ സംഘത്തലവനോടു നിര്‍ദേശിച്ചതായി അറിയുന്നു.
50,000 ഏക്കര്‍ ഭൂമി ടാറ്റ കയ്യേറിയെന്നും അതു തിരിച്ചുപിടിക്കുക മാത്രമാണ് ഇനിയുള്ള ദൗത്യമെന്നും സംഘത്തോടു നിര്‍ദേശിച്ചതായാണ് അറിയുന്നത്. റവന്യു മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള എല്ലാത്തരം എതിര്‍പ്പുകളെയും അതിജീവിച്ചു മുന്നേറുമ്പോഴായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്‍ ദൗത്യസംഘത്തെ ആദ്യമായി വിലക്കിയത്.
മൂന്നാര്‍ ടൗണിലെ ഭൂമി ഏറ്റെടുക്കല്‍ ഒഴിവാക്കണമെന്ന പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചെന്നും ഏലം കര്‍ഷകരുടെ സംഘടനയുമായി പാര്‍ട്ടി ധാരണയിലെത്തിയെന്നും സംഘത്തോടു സര്‍ക്കാര്‍ വ്യക്‌തമാക്കി. ഇതോടെ, പ്രവര്‍ത്തനം സ്‌തംഭിച്ചിരുന്ന മൂന്നംഗ ദൗത്യസംഘത്തിന്‍റെ പൊളിച്ചടുക്കലും നിലച്ചു.
പൊളിക്കലും ഏറ്റെടുക്കലും നടത്താതെ ഭൂമി അളന്നാല്‍ മാത്രം മതിയെന്ന റവന്യു വകുപ്പിന്‍റെ നിര്‍ദേശത്തോടെ വാഗമണിലേക്ക് അയച്ച വി.എം. ഗോപാലമേനോന്‍റെ സംഘവും പാതിവഴിയില്‍ മടങ്ങിയിരുന്നു. സര്‍ക്കാറിന്‍റെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചു മൂന്നാര്‍ ദൗത്യസംഘം തലവന്‍ സുരേഷ്കുമാര്‍ ഇനി അവിടേക്കു മടങ്ങില്ലെന്നാണു സൂചന.
ശാന്തന്‍പാറയിലെ കെആര്‍വി എസ്റ്റേറ്റ്സിന്‍റെ അനധികൃതമായി കയ്യേറിയതെന്നു സംശയിക്കപ്പെട്ട ആയിരത്തോളം ഏക്കര്‍ ഭൂമി പിടിച്ചെടുക്കേണ്ട എന്നായിരുന്നു നിര്‍ദേശം. ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അംഗമായിരുന്ന ജോണ്‍ ജോസഫിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ തോട്ടം.
തല്‍ക്കാലം മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ തന്നെ ഇരുന്നാല്‍ മതിയെന്നും ഉത്തരവു നല്‍കി. കെ.ആര്‍. വിജയയില്‍ നിന്നു വിലയ്ക്കു വാങ്ങിയതിനു പുറമേ വനഭൂമിയും വ്യാപകമായി കയ്യേറി എന്നായിരുന്നു ദൗത്യസംഘത്തിനു ലഭിച്ച വിവരം. ഇതിന്‍റെ ഒഴിപ്പിക്കല്‍ തടസ്സപ്പെടുത്തിയതോടെയാണു സുരേഷ്കുമാര്‍ മധുരയിലേക്കു പോയത്. ഒരു സിപിഎം ഉന്നത നേതാവിന് ഈ ഭൂമിയില്‍ മുതല്‍മുടക്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
അതിനുശേഷം തികച്ചും തണുപ്പന്‍ നിലപാടായിരുന്നു മുഖ്യമന്ത്രി. ഇതോടെ, മൂന്നാര്‍ ടൗണിലെ ഒരു കയ്യേറ്റവും ഒഴിപ്പിക്കരുതെന്ന നിര്‍ദേശം പാര്‍ട്ടി റിസോര്‍ട്ടുകള്‍ സംരക്ഷിക്കാനെന്ന ആക്ഷേപത്തിന് ഇടയാക്കുമെന്നു ദൗത്യസംഘം വിലയിരുത്തി. ഒരു മാസം മുന്‍പു നോട്ടീസ് നല്‍കിയ 12 റിസോര്‍ട്ടുകള്‍ക്കുമേലും തുടര്‍നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ഉത്തരവ്.