കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു
കൊല്ലം: കേരളത്തിലെ രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള ഒരു നേതാവും തന്റെ ജയില്‍മോചനത്തിനായി ശ്രമിച്ചിട്ടില്ലെന്നു പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി.
ഓസ്ട്രേലിയയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഡോ. മുഹമ്മദ് ഹനീഫിനെ മോചിപ്പിക്കാന്‍ ശ്രമിച്ചതുപോലുള്ള രാഷ്ട്രീയ മുന്നേറ്റം എന്റെ കാര്യത്തില്‍ ഉണ്ടായില്ല. എനിക്കുവേണ്ടി രംഗത്തിറങ്ങിയാല്‍ ദുഷ്പേരുകള്‍ വന്നുപോകുമോ എന്ന ഭയമായിരുന്നിരിക്കാം പലര്‍ക്കും - മദനി പറഞ്ഞു.
മദനിയുടെ മോചനത്തിനായി മുന്നേറ്റങ്ങള്‍ നടത്തിയവരില്‍ ആര്‍. ബാലകൃഷ്ണപിള്ളയെയും കോണ്‍ഗ്രസ് നേതാവ് പി. രാമഭദ്രനെയും എടുത്തുപറയാതിരുന്നതെന്തെന്ന ചോദ്യത്തിനു മറുപടി പറയുന്പോഴാണു മദനി ഇങ്ങനെ പറഞ്ഞത്.
ജയിലില്‍ കിടക്കുമ്പോള്‍ സഹായിച്ചവരില്‍ ഏറ്റവുമധികം കടപ്പാട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരോടാണ്. ചികില്‍സ കിട്ടാനും മറ്റും പല നേതാക്കളും ശ്രമിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി തമിഴ്‌നാട്ടില്‍ വന്നപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം മുല്ലപ്പെരിയാറായിരുന്നു. പക്ഷേ, വി.എസ്. അച്യുതാനന്ദന്‍ വന്നതിനു ഫലമുണ്ടായി- മദനി തുടര്‍ന്നു.
എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം എന്റെ മതവിശ്വാസത്തിന്റെ ഭാഗമാണ്. ആരെയും ഭയപ്പെടുന്നില്ല. പഴയതൊക്കെ മറക്കുകയാണ്. എന്നെ കേസില്‍ കുടുക്കിയതിനു പിന്നില്‍ ശക്‌തമായ ഗൂഢാലോചനയുണ്ട്. അക്കാര്യം തുറന്നുപറഞ്ഞാല്‍ സമൂഹത്തിന്റെ സുരക്ഷിതത്വം തകരുമെന്നതിനാല്‍ പറയുന്നില്ല.
ഇടതുമുന്നണിയോടുള്ളതു പ്രശ്നാധിഷ്ഠിത പിന്തുണ തന്നെയാണ്. സാമൂഹിക പ്രവര്‍ത്തനത്തിനാണു ഭാവിയില്‍ എന്റെ പ്രഥമ പരിഗണന. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു രണ്ടാം സ്ഥാനമേ നല്‍കൂ. നിലവിലുള്ള പാര്‍ട്ടികളെ വച്ച് നീക്കുപോക്കു നടത്തിയാല്‍ രാഷ്ട്രീയത്തിന് പുതിയതായി ഒരു സംഭാവനയും നല്‍കാനാവില്ല. ഉടനെയല്ലെങ്കിലും മൂന്നാം മുന്നണിക്കു പ്രസക്‌തിയുണ്ട്- മദനി വ്യക്തമാക്കി.
ജയില്‍വാസക്കാലത്തു നടത്തിയ ആത്മപരിശോധന എന്‍റെ വ്യക്തി ബന്ധങ്ങളില്‍ വരെ മാറ്റങ്ങളുണ്ടാക്കാന്‍ സഹായകമായയെന്നും ഒന്‍പതു വര്‍ഷത്തിനുശേഷം ആദ്യമായി സ്വന്തം ജില്ലയിലെത്തിയ മദനി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.